Tweet 161

    Tweet 161
    November 22, 2022 • Tuesday
    Post Header

    ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തിറങ്ങിയപ്പോൾ നബി ﷺ ചോദിച്ചു; ‘ഇവിടെ തൊട്ടടുത്തുള്ള വീട് ആരുടേതാണ് ?’ ഉടനെ അബൂ അയ്യൂബ് (റ) പറഞ്ഞു, ‘അല്ലയോ , പ്രവാചകരേ ! ﷺ ഇത് എന്റെ വീടാണ്. ഈ വീട്ടിന്റെ പടിക്കൽത്തന്നെയാണ് അവിടുത്തെ വാഹനം നിന്നിട്ടുള്ളത് ‘. ഉടനെ നബി ﷺ പറഞ്ഞു, ‘ശരി, എന്നാൽ അവിടെത്താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തോളൂ ‘.
    മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം : “നബി ﷺ യുടെ ഒട്ടകം ആദ്യം മുട്ടുകുത്തി. ശേഷം, അൽപ്പം ദൂരത്തേക്കൊന്ന് ചാടി. പരിസരങ്ങളെല്ലാം ഒന്നു വീക്ഷിച്ചു. ശേഷം, ആദ്യം നിന്ന സ്ഥലത്തേക്ക് തന്നെ വന്നു. കൈകൾ മുന്നോട്ട് നീട്ടിവച്ച് കിടന്നു. അപ്പോൾ നബി ﷺ ക്ക് വ്യക്തമായി, ഒട്ടകം കൽപ്പിക്കപ്പെട്ട ഇടം ഇവിടെയാണെന്ന് . അപ്പോഴതാ, അടുത്ത് നിൽക്കുന്നു അബൂ അയ്യൂബുൽ അൻസാരി (റ) ! നബി ﷺ യെ വീട്ടിലേക്കാനയിച്ചു. അന്നേരം അയൽപ്പക്കത്തു നിന്ന് ചെറിയ പെൺകുട്ടികൾ ദഫ്ഫുമായി എത്തി പാട്ടുപാടാൻ തുടങ്ങി.
    ‘നഹ്നു ബനാതുൻ മിൻ ബനി ന്നജ്ജാരി
    യാഹബ്ബദാ മുഹമ്മദുൻ മിൻ ജാരി ‘ .
    (ബനു ന്നജ്ജാരിലെ പെൺമക്കളാം ഞങ്ങൾ
    ചൊല്ലട്ടെ സ്വാഗത മംഗളഗാനങ്ങൾ,
    എത്രയെത്ര ഭാഗ്യമായ് അയലത്തണഞ്ഞതിൽ
    മുത്ത് മുഹമ്മദി ﷺ നയൽവാസിയായതിൽ)
    മംഗള ഗീതങ്ങൾ കേട്ട മുത്ത് നബി ﷺ ചോദിച്ചു, ‘അല്ല, നിങ്ങൾക്കെന്നോട് ഇഷ്ടമാണ് അല്ലേ?’ കുട്ടികൾ പറഞ്ഞു, ‘അതെ’. മുത്ത് നബി ﷺ ക്ക് വലിയ സന്തോഷമായി. അവിടുന്നു പറഞ്ഞു, ‘അല്ലാഹു സാക്ഷി! ഞാൻ നിങ്ങളെയും ഇഷ്ടപ്പെടുന്നു’. മൂന്നു പ്രാവശ്യം ഇതാവർത്തിച്ചു.
    അബൂ അയ്യൂബി (റ)ൻ്റെ ഈ ഭവനത്തിലുള്ള താമസം കേവലം യാദൃശ്ചികമായിരുന്നില്ല. മറ്റൊരർഥത്തിൽ, അദ്ദേഹത്തിന്റെ ഔദാര്യത്തിൻമേലുള്ള കേവലം ഒരാതിഥ്യമായിരുന്നില്ല. മുത്ത് നബി ﷺ ക്ക് വേണ്ടി കാത്ത് വച്ചിരുന്ന വീടായിരുന്നു അത്. കഥ ഇങ്ങനെയാണ് :
    ‘ഹിംയറിലെ ഭരണാധികാരികളിൽ തുബ്ബഅ് ഒന്നാമൻ നാനൂറ് പണിതന്മാരോടൊപ്പം ഒരു യാത്രയ്ക്കിടയിൽ മദീനയിലെത്തി. തുബാൻ ബിൻ അസ്അദ് അബൂ കർബ് എന്നാണദ്ദേഹത്തിന്റെ പൂർണനാമം. മദീനയിലെത്തിയതിൽപ്പിന്നെ പണിതന്മാരൊന്നടങ്കം മദീന ഉപേക്ഷിച്ചു പോകാൻ വിസമ്മതിച്ചു. രാജാവ് കാരണമന്വേഷിച്ചു. അവർ പറഞ്ഞു, ‘അഹ്മദ്, മുഹമ്മദ് എന്നീ പേരുകളുള്ള അന്ത്യ പ്രവാചകൻ പലായനം ചെയ്തെത്തുന്ന ഭൂമിയാണിത്. വേദങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായതങ്ങനെയാണ്. ഞങ്ങൾക്കോ ഞങ്ങളുടെ പരമ്പരകൾക്കോ ആ പ്രവാചകനെ പ്രാപിക്കാനാകും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇവിടെത്തന്നെ നിൽക്കുകയാണ് ‘. രാജാവിന് കൗതുകമായി. രാജാവും അൽപ്പനാളുകൾ മദീനയിൽത്തങ്ങി. നാനൂറ് പണ്ഡിതൻമാർക്കും ഭവനങ്ങൾ നിർമിച്ചു നൽകി. ആവശ്യത്തിന് സ്വത്ത് നൽകി വിവാഹവും നടത്തിക്കൊടുത്തു. ഒപ്പം വാഗ്ദത്ത പ്രവാചകൻ എത്തിച്ചേരുമ്പോൾ താമസിക്കാനുള്ള ഒരു ഭവനം നിർമിച്ചു. ശേഷം, തന്റെ വിശ്വാസം രേഖപ്പെടുത്തിയ ഒരു കത്തെഴുതി അതിൽ സ്വർണമുദ്ര പതിപ്പിച്ച് സംഘത്തിലെ ഉന്നത പണ്ഡിതനെ ഏൽപ്പിച്ചു. ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
    ‘അഹ്‌മദ് ‘ നബിയെന്ന് സാക്ഷ്യം വഹിച്ചു, ഞാൻ
    സ്രഷ്ടാവയയ്ക്കുന്ന പുണ്യപൂമാൻ
    നിയോഗമെനിക്കു ലഭിക്കുകിൽക്കാണുവാൻ
    ഒപ്പം നടക്കുന്ന സേവകൻ ഞാൻ’
    പ്രസ്തുത ഭവനം പരമ്പരകൾ കൈമാറി എത്തിച്ചേർന്നത് അബൂ അയ്യൂബിൽ അൻസാരി (റ)യുടെ പക്കലായിരുന്നു. രാജാവേൽപ്പിച്ച കത്ത് പ്രവാചകർ ﷺ ക്ക് കൈമാറിയതായും അത്ര പ്രബലമല്ലാത്ത നിവേദനങ്ങളിൽക്കാണാം “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...