Tweet 162

    Tweet 162
    November 23, 2022 • Wednesday
    Post Header

    അബൂ അയ്യൂബ് അൽ അൻസാരി (റ)യുടെ ഭവനം ഒരു മേൽത്തട്ടുള്ള ഭവനമായിരുന്നു. നബിﷺ വന്നപ്പോൾ മുകളിൽ താമസിക്കാൻ മഹാനവർകൾ ആവശ്യപ്പെട്ടു. നബിﷺ പറഞ്ഞു, ‘സന്ദർശകരെ സ്വീകരിക്കാനും മറ്റും സൗകര്യം താഴെയാണ്. ഞാൻ താഴെ താമസിച്ചു കൊള്ളാം’. നിർബന്ധിതരായ അബൂഅയ്യൂബും (റ) പത്നിയും മേലെത്തന്നെ താമസിച്ചു. പക്ഷേ, അവർക്ക് അതുൾക്കൊള്ളാൻ സാധിച്ചില്ല. ഓരോ അനക്കവും അടക്കവും മുത്ത് നബിﷺക്ക് എന്തെങ്കിലും പ്രയാസങ്ങളാകുമോ എന്നവർ ഭയപ്പെട്ടു. അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ അവരുടെ വെള്ളപ്പാത്രം മറിഞ്ഞു. രണ്ടു പേരും ഭയവിഹ്വലരായി. ഈ വെള്ളമെങ്ങാനും ഒലിച്ചു പൂമേനിയിൽ പതിക്കുമോ? ആകെയുള്ള ഒരു പുതപ്പെടുത്ത് അവർ വെള്ളം ഒപ്പിയെടുത്തു. വെളുക്കുവോളം പിന്നെ ഉറക്കം വന്നില്ല. ഈ സംഭവം കൂടിയറിഞ്ഞപ്പോൾ മുത്ത് നബിﷺ വീട്ടുകാരന്റെ അഭ്യർഥന മാനിച്ചു. താമസം ഒന്നാം നിലയിലേക്ക് മാറ്റി.
    വീട്ടുകാരി ഭക്ഷണം തയ്യാർ ചെയ്യും. വീട്ടുകാരൻ അതെടുത്ത് മുത്ത് നബിﷺക്ക് വച്ചു കൊടുക്കും. അവിടുന്ന് ഭക്ഷണം കഴിച്ച് ബാക്കിയെടുത്തു വന്നാൽ മുത്ത് നബിﷺയുടെ കൈ സ്പർശിച്ച ഭാഗത്ത് നിന്നുള്ള ബാക്കിയെടുക്കാൻ രണ്ടു പേരും മത്സരിക്കും. ഒരു ദിവസം ഉള്ളി ചേർത്ത ഒരു ഭക്ഷണം പാചകം ചെയ്തു. പതിവുപോലെ മുത്ത് നബിﷺക്ക് കൊണ്ടുവച്ചു. സാധാരണ പോലെ പാത്രമെടുക്കാൻ ചെന്നപ്പോൾ അതങ്ങനെത്തന്നെയിരിപ്പുണ്ട്. അബൂ അയ്യൂബ് (റ) ചോദിച്ചു, ‘അവിടുന്നെന്തേ അത്താഴം എടുത്തില്ലല്ലോ? അവിടുത്തെ കൈ തൊട്ട അടയാളമില്ലല്ലോ? സാധാരണ അവിടുന്ന് തൊട്ടഭാഗത്തിന് ഞാനും എന്റെ പത്നിയും അനുഗ്രഹം പ്രതീക്ഷിച്ച് മത്സരിക്കുകയാണ് പതിവ്. ഇന്നെന്തേ പറ്റിപ്പോയത്?’ അവിടുന്ന് ഒരു പരിഭവവും പറഞ്ഞില്ല. സൗമ്യമായി ഇങ്ങനെ പറഞ്ഞു, ‘ഞാൻ ജനങ്ങളോട് എപ്പോഴും സംവദിക്കുന്ന ആളാണല്ലോ? അപ്പോൾ ആ ഉള്ളിയുടെ ഗന്ധം പ്രയാസമാകും. കുഴപ്പമില്ല, നിങ്ങൾ കഴിച്ചോളൂ’. അബൂ അയ്യൂബ്(റ) പറയുന്നു, ‘ഞങ്ങൾ അത് കഴിച്ചു. പക്ഷേ, പിന്നീട് വീട്ടിൽ ആ ഭക്ഷണം പാകം ചെയ്തിട്ടില്ല’.
    മുത്ത് നബിﷺയുടെ ജീവിത സൗന്ദര്യവും സ്വഭാവ സൗന്ദര്യവും എല്ലാം പ്രകാശിപ്പിക്കുന്ന അനുഭവമാണിത്. സൈദ് ബിൻ സാബിത് (റ) പറയുന്നു, “നബിﷺയുടെ വീട്ടിലേക്ക് ആദ്യമായി ഭക്ഷണം സമ്മാനമായി കൊണ്ടുവന്നത് ഞാനായിരുന്നു. പാലും റൊട്ടിയും നെയ്യും ഒക്കെയായി ഒരു പാത്രത്തിൽ വിഭവങ്ങളുമായി ഞാൻ വന്നു. എന്നിട്ട് ഞാൻ പറഞ്ഞു, ‘ഉമ്മ തന്നയച്ചതാണ് ‘. അപ്പോൾ അവിടുന്ന് അനുഗ്രഹ പ്രാർഥന നടത്തി. അനുയായികളെ വിളിച്ചിരുത്തി സത്‌ക്കരിച്ചു. അധികം വൈകിയില്ല , അതാ സഅദ് ബിൻ ഉബാദ (റ) ഒരു പരിചാരകന്റെ തലയിൽ അടപ്പുള്ള ഒരു പാത്രത്തിൽ ഭക്ഷണം കൊടുത്തയച്ചിരിക്കുന്നു. ഞാൻ മെല്ലെത്തുറന്ന് നോക്കി. നല്ല സരീദും എല്ലോടെയുള്ള മാംസവും എന്നു വേണ്ട അബൂ അയ്യൂബി (റ)ന്റെ വീട്ടിൽ താമസിച്ച ഏഴു മാസത്തോളം എന്നും അവിടുത്തെ പടിക്കൽ മൂന്നോ നാലോ ആളുകൾ വ്യത്യസ്ത വിഭവങ്ങളുമായി എത്തുമായിരുന്നു.
    ഒരിക്കൽ അബൂഅയ്യൂബി (റ)ന്റെ പത്നിയോട് ചോദിച്ചു, ‘നബിﷺക്ക് ഏറ്റവും തൃപ്തിപ്പെട്ട ഭക്ഷണം ഏതാണ്? നിങ്ങളുടെ വീട്ടിലായിരുന്നല്ലോ അവിടുന്നുണ്ടായിരുന്നത് ‘. മഹതി പറഞ്ഞു, ‘പ്രത്യേകമായി ഒരു ഭക്ഷണം ഉണ്ടാക്കിത്തരാൻ അവിടുന്ന് പറഞ്ഞിട്ടില്ല. ഉണ്ടാക്കിക്കൊടുത്ത ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടുമില്ല’.
    അബൂ അയ്യൂബ് (റ) പറയുന്നു, ‘ഹരീസ് എന്ന ഭക്ഷണം നല്ല താത്പ്പര്യത്തോടെ കഴിക്കുന്നത് കാണാമായിരുന്നു. എല്ലാ ദിവസവും അഞ്ചു മുതൽ പതിനാറ് ആളുകൾ വരെ അവിടുത്തോടൊപ്പം അത്താഴം കഴിക്കാനുണ്ടാവും’.
    അബൂ അയ്യൂബുൽ അൻസാരി (റ)യുടെ വിയോഗാനന്തരം അവിടുത്തെ ഭവനം പരിചാരകനായ അഫ്‌ലഹിന് ലഭിച്ചു. അദ്ദേഹം അത് ആയിരം ദീനാറിന് മുഗീറത് ബിൻ അബ്ദുർ റഹ്മാനിന് വിറ്റു. പിൽക്കാലത്ത് നീതിമാനായ ഭരണാധികാരി നൂറുദീൻ അസ്സിൻകിയുടെ മകൻ ശിഹാബുദ്ദീൻ അൽഗാസി വാങ്ങി. അൽ മദ്റസതുശ്ശിഹാബിയ്യ: എന്ന പേരിൽ മദ്റസയാക്കി മാറ്റി. ശേഷം ഹിജ്റ പതിമൂന്നിൽ പള്ളിയുടെ ആ കൃതിയിൽ അത് സാവിയതുൽ ജുനൈദിയായി. ഇപ്പോൾ മസ്ജിദുന്നബവിയുടെ തെക്കുകിഴക്കേ കോർണറിന്റെ ഭാഗമായി മാറി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...