
സെപ്‌റ്റംബർ 18-ാം തീയതി ഞായറാഴ്‌ച, റബീഉൽ അവ്വൽ ഏഴിന് സൗർ ഗുഹയിൽ നിന്നുള്ള പ്രയാണത്തിന്റെ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. സംഘം റീം താഴ്‌വരയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം അൽ-ജത്‌ജാഥയിലേക്ക് പോയി, റി അൽ-സഹ്‌വയിലൂടെ യാത്ര ചെയ്തു. കാരവൻ ട്രേഡ് റൂട്ട് പോലെ തിരക്കേറിയ റോഡല്ലാത്തതിനാൽ അൽ-ഖലാഇഖ് പ്രദേശത്തുകൂടെയാണ് അവർ കടന്നുപോയത്. ഈ പ്രദേശത്തിന് ‘അബിയാർ അൽ-മാശി’ അഥവാ കാൽ നട യാത്രക്കാരുടെ കിണർ എന്നും വിളിക്കപ്പെടുന്നു.
മുത്ത് നബിﷺയും സംഘവും അൽ-അഖീഖ് (വാദി അൽ-അഖീഖ്) താഴ്‌വരയിലൂടെ യാത്ര തുടർന്നു. വാദീ അഖീഖ് മദീനയിലെ സവിശേഷമായ താഴ്‌വരയാണ്. ആമിർ ബിൻ സഅദിൽ നിന്ന് ഇബ്നു സബാല നിവേദനം ചെയ്യുന്നു. “ഒരിക്കൽ നബി ﷺ അഖീഖ് താഴ്‌വരയിൽ പോയി വന്നതിന് ശേഷം പ്രിയ പത്നിയെ വിളിച്ചു കൊണ്ട് പറഞ്ഞു; ‘ഓ , ആഇശാ !(റ) ഞങ്ങൾ അഖീഖിൽ നിന്ന് വരികയാണ്. എത്ര നല്ല ഇടം! എത്ര നല്ല വെള്ളം! ഇത് മദീനയിൽ നിന്നുള്ള തീർഥാടകർക്കുള്ള മീഖാത്ത് കൂടിയാണ് ‘. മക്കയിലേക്കുള്ള യാത്രാമധ്യേ , ‘അബ്’യാർ അലി’ അല്ലെങ്കിൽ ‘അലി മീഖാത്തിന്റെ കിണർ’ എന്ന് വിളിക്കപ്പെടുന്നു.
ശേഷം ഖുബയിലേക്ക് നയിക്കുന്ന അൽ-സാബിയുടെ (തരീഖ് അൽ-സാബിയ്) വഴിയിലൂടെ യാത്ര ചെയ്തു. അൽ-ഖലാഇഖിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ‘ബിഅർ ശദ്ദാദ് ‘ അഥവാ ശദ്ദാദ് കിണർ എന്നറിയപ്പെടുന്ന പ്രദേശത്തിലൂടെയും കടന്നു പോയി “.
ശേഷം മുത്ത് നബിﷺയും അബൂബക്കർ അൽ സിദ്ദിഖും (റ) രാത്രി അൽ ജത്ജാഥയിൽ ക്യാമ്പ് ചെയ്തു. ‘ഹംറ അൽ അസദ് ‘ പർവതത്തിന് തെക്ക് 16 കിലോമീറ്റർ അകലെ ഖുബയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവർ അവസാനമായി ക്യാമ്പ് ചെയ്തു. അക്കാലത്ത് അൽ-ജത്ജാഥയിൽ ഒരു ഗ്രാമമുണ്ടായിരുന്നു. ബനി അബ്ദുല്ല ബിൻ അൽ-സുബൈറിലെ ഹംസ, ഉബാദ്, താബിത് തുടങ്ങിയ പ്രമുഖ കുടുംബങ്ങൾ അവിടെ താമസിച്ചിരുന്നു. നബിﷺ അവിടെ വച്ച് നിസ്ക്കാരം നിർവഹിച്ചു. പിന്നീട് ഇവിടെ ഒരു പള്ളി നിർമിക്കപ്പെട്ടു.
ഇതിനിടയിൽ സഅദ് ബിൻ ഉബാദയുടെ ഒരു കഥവായിക്കാനുണ്ട്. അദ്ദേഹം പറയുന്നു,
“മക്കയിലെ അഖബയിൽ വച്ച് നബി ﷺ യുമായി ഉടമ്പടി ചെയ്ത ശേഷം ചില ആവശ്യങ്ങൾക്കായി യമനിലെ ഹളർ മൗതിലേക്ക് പോയി. ആവശ്യങ്ങളൊക്കെ നിർവഹിച്ചതിന് ശേഷം മടക്കയാത്രയിലായിരുന്നു. ഇടയിൽ വച്ച് വിശ്രമത്തിനിറങ്ങി. ഉറക്കിലായിരിക്കേ ഒരു ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അതൊരു കവിതാശകലമായിരുന്നു.
‘അബാഅംരിൻ തഅവ്വബനി സ്സുഹൂദു
വ റാഹന്നവമു വൻഖതഅൽ ഹുജൂദു’
ആശയം ഇങ്ങനെയാണ്,
‘അബൂ അംറേ, ഉണർവ് എന്നെ മടുപ്പിച്ചിരിക്കുന്നു. ഉറക്കം പോയി, നിദ്ര അവസാനിച്ചു’.
അടുത്ത ഒരു ശബ്ദം കൂടി മുഴങ്ങി. ‘അല്ലയോ , ഖർഗബ് ! നിങ്ങളുടെ ക്ഷീണം അവസാനിക്കണം. അദ്ഭുതങ്ങളിൽ മഹാദ്ഭുതം മക്കയുടെയും യസ്’രിബിന്റെയും ഇടയിൽ സംഭവിച്ചിരിക്കുന്നു’. അപ്പോൾ ചോദിച്ചു, ‘അല്ലയോ , ശാഹിബ് ! എന്താണ് സംഭവിച്ചത് ?’ അപ്പോൾ പറഞ്ഞു, ‘ശാന്തിയുടെ പ്രവാചകൻ ഉത്തമവചനവുമായി മനുഷ്യകുലത്തിലേക്ക് മുഴുവനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ആ പ്രവാചകൻ മക്കയിൽ നിന്ന് കാരക്കയുടെയും കുന്നുകളുടെയും നാടായ യസ്’രിബിലേക്ക് പുറത്താക്കപ്പെട്ടിരിക്കുന്നു’. പ്രഭാതമായപ്പോൾ ഞാനീ സ്വപ്നത്തെക്കുറിച്ച് ചിന്തയിലായി. അങ്ങനെയിരിക്കെ, അതാ രണ്ട് സർപ്പങ്ങൾ ചത്തു കിടക്കുന്നു. നബിﷺ പലായനം ചെയ്ത കാര്യം ഈ വിധത്തിൽ മാത്രമാണ് ഞാൻ അറിഞ്ഞത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
