Tweet 155

    Tweet 155
    November 16, 2022 • Wednesday
    Post Header

    മുത്ത് നബി ﷺ യുടെ പലായനത്തിൽ സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ടതിന്റെ ആറാം ദിവസത്തെ സഞ്ചാര വഴികളിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനിടയിൽ ഉണ്ടായ ഒരു സംഭവം ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നതിപ്രകാരമാണ്. “ഉർവ എന്നവർ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. സുബൈർ (റ) ന്റെ നേതൃത്വത്തിൽ ശാമിൽ നിന്ന് വരുന്ന ഒരു കച്ചവട സംഘത്തെ നബി ﷺ വഴിയിൽ വച്ചു കണ്ടുമുട്ടി. അദ്ദേഹം നബി ﷺ യെ നല്ല വെളുത്തയൊരു ഉടയാടയണിയിച്ചു “.
    ഇമാം ബൈഹഖി (റ)യുടെ നിവേദനത്തിൽപ്പറയുന്നത് , “ത്വൽഹത് ബിൻ ഉബൈദില്ലാഹിയെ വഴിയിൽ വച്ചു കണ്ടുമുട്ടി. അദ്ദേഹം നബി ﷺ യെ ലക്ഷ്യംവച്ചു വന്നതോ അതല്ല, ഉംറ ഉദ്ദേശിച്ചു പുറപ്പെട്ടതോ ആണ്. അദ്ദേഹം ശാമിൽ നിന്ന് കൊണ്ടുവന്ന വസ്ത്രം അബൂബക്കർ (റ) വിനു നൽകി. അദ്ദേഹവും നബി ﷺ യും ശാമിൽ നിന്നുള്ള വസ്ത്രമണിഞ്ഞു “.
    അനസ് ബിൻ മാലിക് (റ) അസ്‌ലം ഗോത്രക്കാരനായ ഒരാളിൽ നിന്ന് നിവേദനം ചെയ്യുന്നു. “അദ്ദേഹം പറയുന്നു, നബി ﷺ യും സിദ്ദീഖ് (റ)വും മദീനയിലേക്കുള്ള പലായനത്തിനിടയിൽ ജുഹ്ഫയിൽ വച്ച് ഞങ്ങളുടെ ഒട്ടകങ്ങളുടെ അടുത്തുകൂടി കടന്നുപോയി. അപ്പോൾ നബി ﷺ ചോദിച്ചു, ‘ആരുടേതാണീ ഒട്ടകങ്ങൾ? ‘ അവിടെയുള്ളവർ പറഞ്ഞു, ‘ഇത് അസ്‌ലം ഗോത്രക്കാരനായ ഒരാളുടേതാണ് ‘ .
    അപ്പോൾ നബി ﷺ അസ്‌ലം എന്ന പദത്തിന്റെ അർഥം സൂചിപ്പിക്കുന്ന സുരക്ഷ എന്ന ആശയം മുന്നിൽ വച്ചു കൊണ്ട് കൂട്ടുകാരനോട് പറഞ്ഞു, ‘ഇൻഷാ അല്ലാഹ്! നാം രക്ഷപ്പെട്ടു’. നിവേദകൻ പറയുന്നു, ‘എൻ്റെ പിതാവ് അപ്പോഴങ്ങോട്ട് വന്നു. നബി ﷺ ക്ക് ഒരൊട്ടകം തയ്യാർ ചെയ്ത് കൊടുത്തു. ഒപ്പം പരിചരണത്തിനായി മസ്ഊദ് എന്ന അടിമയെയും അയച്ചു കൊടുത്തു’.
    ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്ന ഒരു നിവേദനം കൂടി ഇവിടെ നമുക്ക് വായിക്കാം : – “ഖൈസുബിൻ നുഅ്മാൻ പറയുന്നു, ‘നബി ﷺ യും സിദ്ദീഖ് (റ)ഉം രഹസ്യമായി മദീനയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ വഴിയിൽ വച്ച് അടിമയായ ഒരിടയനെക്കണ്ടു. അദ്ദേഹത്തോട് ചോദിച്ചു. കറവയുള്ള ആടുണ്ടോ നിങ്ങളുടെ പക്കൽ? അയാൾ പറഞ്ഞു, ഇല്ല. എല്ലാം കറവ വറ്റിയതാണ്. എങ്കിലും അതിൽ ഒന്നിനെ ഇങ്ങു വിളിക്കൂ. ഒരാടിനെ അടുത്തെത്തിച്ചു. ആടിനെ കെട്ടിയിട്ടു. നബി ﷺ അതിന്റെ അകിടിൽ തലോടിയതും പാല് വാർന്നു. അബൂബക്കർ (റ) പാത്രവുമായി വന്നു. ആദ്യം കറന്നത് സിദ്ദീഖി (റ)നും രണ്ടാമത് ഇടയനും മൂന്നാമത് അവിടുന്ന് സ്വന്തവും പാനം ചെയ്തു. അപ്പോൾ ഇടയൻ നബി ﷺ യോട് ചോദിച്ചു. ‘അവിടുന്ന് ആരാണ് ? ഇതു പോലൊരാളെ ഞാനിതുവരെയും കണ്ടിട്ടില്ലല്ലോ?’
    നബി ﷺ പറഞ്ഞു, ‘ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾക്കത് സ്വകാര്യമായി വയ്ക്കാമോ?’
    അദ്ദേഹം പറഞ്ഞു, ‘അതെ’.
    നബി ﷺ പറഞ്ഞു, ‘ഞാൻ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺയാണ് ‘.
    ‘സാബിഇയാണെന്ന് വാദിക്കുന്ന ഒരാളുണ്ടെന്ന് ഖുറൈശികൾ പറയുന്ന വ്യക്തിയാണല്ലേ?’
    ‘അതെ, അവർ അങ്ങനെ പറയുന്നുവെന്ന് മാത്രം’.
    ‘അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്നും അവിടുന്ന് അവതരിപ്പിക്കുന്നത് സത്യമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അവിടുന്ന് ചെയ്ത കാര്യങ്ങൾ ഒരു പ്രവാചകനിൽ നിന്നേ സംഭവിക്കുകയുള്ളൂ’.
    യാത്ര മുന്നോട്ട് നീങ്ങിയപ്പോൾ ഒരു വിചാരം കൂടിക്കടന്നു വന്നു. ‘മദീനയിലേക്കടുക്കുമ്പോൾ പ്രവാചകനാണ് ഈ കടന്നു പോകുന്നതെന്ന് ജനങ്ങൾക്ക് വേഗം അറിയാതെ അവരുടെ ശ്രദ്ധതിരിക്കാൻ എന്താണ് ചെയ്യുക ? ഇതാരാണെന്ന് ചോദിച്ചാൽ പെട്ടെന്ന് എന്താണ് പറയുക ? കളവ് പറയൽ പ്രവാചകന്മാരുടെ രീതിയല്ല. പിന്നെന്ത് ചെയ്യും?’
    അപ്പോൾ അബൂബക്കർ (റ) ഒരു രീതി സ്വീകരിച്ചു. നബി ﷺ യെ വാഹനത്തിന്റെ പിൻസീറ്റിലിരുത്തി. ആരെങ്കിലും ‘നിങ്ങൾ ആരാണെന്ന് ചോദിച്ചാൽ’ സിദ്ദീഖ് (റ) പറയും , ഞാൻ ‘ബാഗി’ അഥവാ ‘വഴിതെറ്റിയ ആൾ’ എന്ന്. കൂടെയാരാണെന്ന് ചോദിച്ചാൽ ‘ഹാദി’ അഥവാ ‘മാർഗ ദർശി’യാണെന്നും. പറയുമ്പോഴുള്ള ഉദ്ദേശ്യം ‘ഞാൻ പാപിയാണെന്നും എന്നോടൊപ്പമുള്ളത് എന്റെ വിജയത്തിലേക്കുള്ള മാർഗദർശി’യാണെന്നുമായിരിക്കും. കേൾക്കുന്നവർ ചിന്തിക്കും, ‘ഇത് വഴിതെറ്റിയ സഞ്ചാരിയും പിന്നിൽ വഴികാട്ടുന്ന ഗൈഡുമാണെന്ന് !’.
    ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ‘നബി ﷺ മദീനയിലേക്ക് വന്നപ്പോൾ സിദ്ദീഖ് (റ) വാഹനത്തിൻ്റെ മുൻസീറ്റിലും നബി ﷺ പിൻസീറ്റിലുമായിക്കടന്നു വന്നു. കാഴ്ചയിൽ അബൂബക്കർ ഒരു വയോധികൻ. നബി ﷺ അറിയപ്പെടാത്ത ഒരു യുവാവ് എന്ന രീതിയിലായിരുന്നു. അപ്പോഴൊരാൾ ചോദിച്ചു, ‘താങ്കൾ ആരാണ്?’ അബൂബക്കർ (റ) മേൽ നിശ്ചയിച്ച പ്രകാരം മറുപടി നൽകി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...