
നബിﷺ യാത്രപറഞ്ഞിറങ്ങിയിട്ട് അധികം വൈകിയില്ല. അബൂമഅബദ് അടുകളെയും തെളിച്ച് മടങ്ങിയെത്തി. ആടുകൾക്കൊപ്പം നടന്ന് ക്ഷീണിച്ചാണ് വരവ്. മേയ്ക്കാൻ കൊണ്ടുപോയ ആടുകളും വേണ്ടത്ര ആരോഗ്യമുള്ളതല്ല. ഒന്നു പോലും ഗർഭിണിയുമല്ല. വീട്ടിൽ വന്നു കയറിയതും പാൽ കണ്ട് അയാൾ ആശ്ചര്യപ്പെട്ടു. അയാൾ ആത്വിഖയോട് ചോദിച്ചു. എവിടെന്നാണ് പാൽ ലഭിച്ചത്?ഉമ്മു മഅബദിൻ്റെ ശരിയായ പേര് ആത്വിഖ ബിൻത് ഖാലിദ് എന്നാണ്. ബനൂ ഖുസാഅ കുടുംബക്കാരിയാണ്. അവർ ഭർത്താവിന്റെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നായി. എന്നാലും അവർ പറഞ്ഞു തുടങ്ങി. വളരെ പ്രത്യേകതകളുള്ള ഒരാൾ ഇതുവഴി കടന്നുപോയി. ശരി, അബൂമഅബദ് പറഞ്ഞു. എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് നീയൊന്ന് വിശദീകരിച്ചാലും. അവർ പറഞ്ഞു, പ്രകാശിക്കുന്ന മുഖവും തിളക്കമാർന്ന ഭാവവുമുള്ള ഒരാൾ. ഒത്ത ഭംഗിയുള്ള ശരീര പ്രകൃതം. അമിത വണ്ണമോ ഉദരത്തിനുയർച്ചയോ ഒന്നും തന്നെയില്ല. കണ്ണുകളിൽ കറുപ്പിൻ്റെ രാശി. നീളമുള്ള കൺപീലികൾ. ശബ്ദത്തിന് നല്ല വ്യക്തത. നീളമുള്ള പിരടി. നീണ്ട പുരികങ്ങൾ. പുരികങ്ങൾ തമ്മിൽ ചേർന്നു നിൽക്കുന്നു. തിങ്ങിയ താടിരോമങ്ങൾ. മനനത്തിലായിരിക്കുമ്പോഴും ഒരു പ്രൗഢി വലയം ചെയ്തിരിക്കുന്നു. സംസാരിക്കാൻ തുടങ്ങിയാൽ പ്രഭ പൊഴിയുന്ന സംസാരം. ഉതിർന്നു വീഴുന്ന മുത്തുമണികൾ പോലെയാണ് ഓരോ വാക്കുകളും. നീളക്കൂടുതലോ നീളക്കുറവോ പറയാനില്ലാത്ത ഒത്ത ശരീരം. രണ്ടു കൊമ്പുകൾക്കിടയിൽ ഒരു കൊമ്പുപോലെ മൂന്നു പേർക്കിടയിലെ ഏറ്റവും സൗന്ദര്യമുള്ള ആൾ. ഒപ്പമുള്ളവർക്കിടയിൽ ഉന്നത സ്ഥാനം കൽപിക്കപ്പെടുന്ന വ്യക്തി. അവിടുന്ന് സംസാരിച്ചാൽ ഒപ്പമുള്ളവർ സാകൂതം ശ്രദ്ധിച്ചു നിൽക്കും. അവരോടെന്തെങ്കിലും ആജ്ഞാപിച്ചാൽ ധൃതിയിൽ അവരത് നിറവേറ്റും. ശിരസ്സാവഹിക്കാൻ അവർ മത്സരിക്കും. വാർദ്ധക്യത്തിൻ്റെ ക്ഷീണമോ ശാരീരിക പരിഭവങ്ങളോ ഒന്നുമില്ല. മൊത്തത്തിൽ ആകർഷണീയമായ ഒരു മഹൽ വ്യക്തിത്വം. ഇത്രയും കേട്ടപ്പോഴേക്കും അബൂ മഅബദ്, ഇത് തന്നെയാണ് ഖുറൈശികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ മഹാൻ. ഹോ! എനിക്കൊന്നു കണ്ടുമുട്ടാൻ കഴിഞ്ഞെങ്കിൽ ഞാനും ഒപ്പം സഞ്ചരിക്കുമായിരുന്നു.
മുത്ത് നബി ﷺ പുറപ്പെട്ടതിൽ പിന്നെ എങ്ങോട്ടാണ് പോയത് എന്ന് ഖുറൈശികൾക്ക് ഒരു ധാരണയും ലഭിച്ചില്ല. അസ്മാഅ്(റ) പറയുന്നു. നബി ﷺ യും ഉപ്പയും പുറപ്പെട്ടതിൽ പിന്നെ ഖുറൈശി നേതാക്കൾ ഞങ്ങളുടെ വീട്ടിൽ വന്നു. കൂട്ടത്തിൽ നിന്ന് അബൂജഹൽ എന്നോട് ചോദിച്ചു. നിൻ്റെ ബാപ്പയെവിടെ? ഞാൻ പറഞ്ഞു എനിക്കറിയില്ല. വൃത്തികെട്ട അവൻ ദേഷ്യത്തോടെ എൻ്റെ മുഖത്തടിച്ചു. അടിയുടെ ശക്തിയിൽ എൻ്റെ കമ്മൽ ഒടിഞ്ഞുപോയി. സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട് മൂന്നുദിവസം വരെ ഞങ്ങൾക്കും ഒരു വിവരവും ഇല്ലായിരുന്നു എങ്ങോട്ടാണ് പോയതെന്ന്. അങ്ങനെയിരിക്കെയാണ് ഒരു അശരീരി മുഴങ്ങിയത്. മക്കയുടെ ഉയർന്ന പ്രദേശത്ത് നിന്ന് ഒരു ജിന്നിന്റെ രാഗം. മനുഷ്യർക്കും അത് കേൾക്കാമായിരുന്നു.
“ജസല്ലാഹു റബ്ബുന്നാസി ഖൈറ ജസാഇഹി
റഫീഖൈനി ഹല്ലാ ഖൈമത്തൈ ഉമ്മി മഅബദീ…”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
