Tweet 146

    Tweet 146
    November 7, 2022 • Monday
    Post Header

    തിരക്കുള്ള കച്ചവടയാത്രാമാർഗം ഒഴിവാക്കി യാത്ര തുടരാൻ തീരുമാനിച്ചു. അപ്രകാരം അസ്ഫാൻ പട്ടണം മുറിച്ചു കടന്ന് ഗൗല താഴ്‌വരയിലേക്ക് പ്രവേശിച്ചു. ‘അമജി’ന്റെ പടിഞ്ഞാറ് വശത്ത് കൂടി നഖാറ അഗ്നിപർവ്വത പ്രദേശം വഴി യാത്ര തുടർന്നു. പിന്നീട്, ഉവൈജ താഴ്‌വരയും കടന്ന് ‘ജബൽ അൽ അഖൽ’ അഥവാ അൽ അഖൽ പർവ്വതത്തിനടുത്തെത്തി.
    പിൽക്കാലത്ത് വിശുദ്ധ ഖുർആനിലെ നാലാമത്തെ അധ്യായം അന്നിസാഇലെ നൂറ്റിരണ്ടാം സൂക്തം അവതരിച്ചത് ഇവിടെ വച്ചായിരുന്നു. യുദ്ധം പോലെയുള്ള ഭീതിത ഘട്ടങ്ങളിലെ നിസ്കാര നിർവ്വഹണത്തെ കുറിച്ചായിരുന്നു സൂക്തം അവതരിച്ചത്. നിസ്കാരം ‘ഖസ്റ്’ അഥവാ ചുരുക്കി നിർവ്വഹിക്കാനുള്ള ദൂരത്തെ കുറിച്ച് പരാമർശിച്ചപ്പോൾ ഹദീസിൽ പ്രയോഗിച്ച ദൂരം മക്ക മുതൽ ഉസ്ഫാൻ വരെ എന്നായിരുന്നു. പ്രസ്തുത പ്രദേശങ്ങൾക്കിടയിലെ ദൂരം നാൽപത്തിയെട്ട് മൈലാണ്. ഒരു ഹാഷിമി മൈൽ രണ്ടേമുക്കാൽ കിലോമീറ്റർ എന്ന ഗണനപ്രകാരം നൂറ്റിമുപ്പത്തിരണ്ട് കിലോമീറ്റർ വരും.
    തുടർന്ന് ഗൗല താഴ്‌വരയും ഗൗലാൻ താഴ്‌വരയും സന്ധിക്കുന്ന സ്ഥലത്തെത്തി. കിഴക്കേ കാരവൻ പാതയോട് ചേർന്നു നിൽക്കുന്ന സ്ഥലമാണിത്. അവിടെ നിന്ന് ‘ഉവൈജ’ താഴ്‌വരയിലേക്ക് കടന്നു. അപ്പോൾ ‘അഖൽ’ പർവ്വതം നബി ﷺ യുടെ ഇടതുഭാഗത്തായിവരും. വീണ്ടും മുന്നോട്ട് ഗമിച്ച് ‘ജുംദാൻ’ പർവ്വതത്തിന് സമാന്തരമായി സഞ്ചരിച്ചു. പിന്നീടൊരിക്കൽ നബി ﷺ ഇതു വഴി കടന്നു വന്നപ്പോൾ ഒപ്പമുള്ള അനുചരന്മാരോട് പറഞ്ഞു. ഇതാണ് ജുംദാൻ നിങ്ങൾ മുന്നോട്ട് സഞ്ചരിച്ചോളൂ. മുഫ്’രിദീങ്ങൾ വിജയിച്ചിരിക്കുന്നു. അബൂഹുറൈറ പറയുന്നു. ഞങ്ങൾ ചോദിച്ചു ആരാണ് മുഫ്’രിദീങ്ങൾ?അവിടുന്ന് പറഞ്ഞു, അല്ലാഹുവിനെ അധികമായി സ്മരിക്കുന്ന സ്ത്രീ പുരുക്ഷന്മാരാണ് മുഫ്’രിദീങ്ങൾ.
    തുടർന്ന് അമജ് ഗ്രാമത്തിലേക്ക് പ്രവേശിച്ചു. അവിടുന്ന് പടിഞ്ഞാറ് ഭാഗത്തുള്ള ബക്കാവിയ്യ അഗ്നിപർവ്വത പ്രദേശത്തേക്ക് കടന്നു. അപ്പോഴതാ അവിടെ രണ്ട് കുടിലുകൾ. മുത്ത് നബി ﷺ യും സഹയാത്രികരും കുടിലുകൾക്കടുത്തേക്ക് ചെന്നു. വീട്ടുകാരിയായ ഉമ്മു മഅബദിനോട് ചോദിച്ചു. ഇവിടെ കാരക്കയോ മാംസമോ വല്ലതും വിലക്ക് തരാനുണ്ടോ? അവർ പറഞ്ഞു, ഇവിടെയൊന്നും ഇല്ലല്ലോ! മറുപടി കേട്ടതിൽ ചോദിച്ചവർക്ക് പ്രയാസമായി. അത് മനസ്സിലാക്കിയ ഉമ്മു മഅബദ് പറഞ്ഞു. ഇവിടെയെന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് തരുന്നതിൽ നമുക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ, ഇല്ലാത്തത് കൊണ്ടാണ്. അപ്പോൾ അവരുടെ കുടിലിൽ നിൽക്കുന്ന ആട് നബി ﷺ യുടെ ശ്രദ്ധയിൽപെട്ടു. ഇത് ആരുടേതാണ്? അവിടുന്ന് ചോദിച്ചു. അവർ പറഞ്ഞു, നമ്മുടെ ആട്ടിൻ പറ്റത്തിൽ നിന്ന് ക്ഷീണിച്ച ആടാണത്. വീട്ടുകാരൻ അബൂ മഅബദ് ആട്ടിൻ പറ്റത്തെയും തെളിച്ച് മേയ്ക്കാൻ പോയതായിരുന്നു. നബി ﷺ ചോദിച്ചു. അതിനെ കറക്കാൻ പറ്റുമോ? വീട്ടുകാരി പറഞ്ഞു, അത് കറവയുള്ള ആടല്ല. എന്നാലും ഞങ്ങൾ ഒന്ന് കറന്നോട്ടെ? അതിനെ കൂറ്റൻ മെതിച്ചിട്ടില്ല. കുഴപ്പമില്ല, ഞങ്ങൾ കറന്നുനോക്കിയാലോ? അവർ പറഞ്ഞു അതിനെന്താ കറന്നോളൂ. നബി ﷺ ആടിനെ അടുത്തേക്ക് നിർത്തി. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു ആടിന്റെ അകിടിൽ തഴുകി. അൽഭുതമെന്ന് പറയട്ടെ പാൽ ചുരത്തി. പാത്രത്തിലേക്ക് കറന്നു. നബി ﷺ തന്നെ ഏവർക്കും പാൽ നൽകി. അവസാനം അവിടുന്നും പാനം ചെയ്തു. രണ്ടാമത് പാൽ കറന്ന് പാത്രം നിറഞ്ഞപ്പോൾ വീട്ടുകാരിക്ക് നൽകി. യാത്ര പറഞ്ഞിറങ്ങി.
    ഉമ്മു മഅബദ് പറഞ്ഞതായി അബൂ നുഐം ഉദ്ദരിക്കുന്നു. അന്ന് മുത്ത് നബി ﷺ പാൽ കറന്ന ആട് ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഹിജ്റയുടെ പതിനെട്ടാം വർഷം ഉമർ(റ)ന്റെ ഭരണകാലത്ത് വലിയ ദാരിദ്ര്യമുണ്ടായി. മഴലഭിക്കാതെ എല്ലായിടത്തും കരിഞ്ഞ് ചാമ്പൽ പോലെയായി. അതിനാൽ ആ വർഷത്തെ ‘ആമു റമാദ:’ അഥവാ ചാമ്പൽവർഷം എന്നാണറിയപ്പെടുന്നത്. അക്കാലത്തും ഞങ്ങളുടെ ഈ ആട് പാൽ നൽകുമായിരുന്നു. രാവിലെയും വൈകുന്നേരവും ഞങ്ങൾ കറക്കുമായിരുന്നു. ഹിഷാം ബിൻ ഹുബൈശ് എന്നവർ പറയുന്നു. ഞാനാ ആടിനെ കണ്ടിട്ടുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...