
വാദി മുറാറിൽ നിന്ന് നേരെ ‘ഹർറതു ളജ്നാൻ’ അഥവാ ളജ്നാൻ ലാവാ ട്രാക്കിലൂടെ യാത്ര തുടർന്നു. ളജ്നാൻ മല എന്നും ഇവിടത്തെ കുറിച്ച് പ്രയോഗിക്കാറുണ്ട്. ഇസ്‌റാഇന്റെ രാത്രിയിൽ ഖുറൈശികളുടെ ഒരു യാത്രാ സംഘത്തെ ഇവിടെ വച്ച് കണ്ടുമുട്ടിയെന്നാണ് ഖുറൈശികൾ വിശദീകരണം തേടിയപ്പോൾ നബിﷺ പറഞ്ഞത്. അവിടത്തെ പാനപാത്രത്തിൽ നിന്നാണ് നബിﷺ വെള്ളം കുടിച്ചു എന്ന് പറഞ്ഞത്. സമുദ്രനിരപ്പിൽ നിന്ന് ഇരുന്നൂറ്റി നാൽപത് മീറ്റർ ഉയരമുള്ള ഈ പ്രദേശം മക്കയിൽനിന്ന് ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലാവാട്രാക്കിന്റെ നീളം ഏകദേശം പത്ത് കിലോമീറ്ററാണ്.
തുടർന്ന് അൽ സഗു താഴ്‌വരയിലേക്ക് പ്രവേശിച്ചു. അൽ ഖശ്ശാശ് പർവ്വത നിരകൾക്കയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇവിടെ നിന്ന് ഒരൽപം പടിഞ്ഞാറ് ഭാഗത്ത് നിരപ്പായ ഒരു സ്ഥലമുണ്ട്. ഇവിടെ ചേർന്നു കിടക്കുന്ന അഗ്നിപർവ്വത പ്രദേശത്ത് വച്ചാണ് ഹിജ്റ ആറിന് ഖാലിദ് ബിൻ വലീദിന്റെ നേതൃത്വത്തിലുള്ള ഇരുനൂറ് അശ്വഭടന്മാർ നബിﷺയെയും അനുയായികളെയും കണ്ട് മുട്ടിയത്. നബി ﷺ യും ആയിരത്തിനാനൂറ് അനുയായികളും ഉംറ ലക്ഷ്യം വച്ചു വരുന്നു എന്നറിഞ്ഞ് മക്കയിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഖാലിദിന്റെ സൈന്യം. തുടർന്നാണ് ഹുദൈബിയയിലെത്തി സന്ധിയിൽ ഏർപ്പെട്ടത്. അവിടുന്നുള്ള മടക്കയാത്രയിൽ വീണ്ടും ഇവിടെയെത്തിയപ്പോഴാണ് ‘സൂറതുൽ ഫത്ഹ്’ അഥവാ വിജയ വാർത്ത അറിയിച്ചുകൊണ്ടുള്ള ഖുർആനിലെ നാൽപത്തിയെട്ടാം അധ്യായം അവതരിക്കുന്നത്.
ബറാഅ് ബിൻ ആസിബി(റ)ന്റെ പിതാവ് അബൂബക്കർ (റ) വിനോട് ചോദിച്ചു. നിങ്ങൾ നബി ﷺ യോടൊപ്പം സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട ശേഷം എന്താണ് ചെയ്തത്. അവിടുന്ന് പറഞ്ഞു. ഞങ്ങൾ രാത്രിയിൽ പുറപ്പെട്ടു. തുടർന്ന് പകലും യാത്ര തുടർന്നു. നട്ടുച്ച ആയപ്പോൾ പൊട്ടുന്ന വെയിലത്ത് ഞങ്ങൾ ഒരു തണൽ തേടി. ഒടുവിൽ ഒരു പാറയുടെ തണൽ കിട്ടി. ഞാൻ തണലിൽ പ്രവേശിച്ച് തങ്ങൾക്ക് തണൽ ഒരുക്കി. നിലം നിരപ്പാക്കി കൈയിലുള്ളത് വിരിച്ച ശേഷം നബി ﷺ യോട് പറഞ്ഞു അവിടുന്ന് അൽപം വിശ്രമിക്കൂ.. ഞാൻ പരിസരം നിരീക്ഷിച്ചോളാം. ഞാൻ തണലിൽ നിന്നിറങ്ങി പരിസരം നിരീക്ഷിച്ചു. നമ്മളെ അന്വേഷിച്ചിറങ്ങിയ ആരെങ്കിലും നമ്മെ കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു ആലോചന. അതാ ഒരിടയൻ. ഞങ്ങൾ തണൽ തേടിയ പാറയുടെ തണൽ ലക്ഷ്യംവച്ച് അടുത്തു വന്നു. അയാളോട് ഞാൻ ചോദിച്ചു നിങ്ങൾ എവിടുന്നാണ്? അയാൾ പറഞ്ഞു മക്കയിൽ നിന്ന്. അയാൾ പേര് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ഞാനയാളോട് ചോദിച്ചു. നിന്റെ ആടിന് പാലുണ്ടോ? അയാൾ പറഞ്ഞു, അതെ. ഞങ്ങൾക്ക് അല്പം പാൽ കറന്നു തരുമോ? അതെ, തരാം. അയാൾ ആടിനെ കെട്ടിയിട്ടു. ഞാൻ പറഞ്ഞു അകിടിൽ നിന്ന് മണ്ണും ചളിയുമൊക്കെ തട്ടി വൃത്തിയാക്കണേ? അയാൾ പാൽ കറന്നു. അയാളുടെ പക്കൽ നിന്ന് പാലും വാങ്ങി ഒപ്പം മുത്ത് നബി ﷺ ക്ക് പാൽ കുടിക്കാനും വുളുവിന് ഉപയോഗിക്കാനും പറ്റുന്ന പാത്രവുമായി ഞാൻ നബി ﷺ യുടെ അടുത്തെത്തി. ആ പാത്രത്തിന്റെ വായയിൽ ഒരു തുണിക്കഷ്ണം വച്ചിട്ടുണ്ട്. അവിടുന്ന് നന്നായി ഉറങ്ങുകയാണ്. ഉണർത്താൻ എനിക്ക് മനസ്സു വന്നില്ല. ഉണരുന്നത് വരെ കാത്ത് നിന്നു. ഉണർന്നപ്പോൾ ഞാൻ പാലും വെള്ളവും സമം ചേർത്തു. എന്നിട്ട് ഞാൻ പറഞ്ഞു. അവിടുന്ന് പാൽ കുടിച്ചാലും. എനിക്ക് തൃപ്തിയാകുന്നത് വരെ അവിടുന്ന് കുടിച്ചു. ശേഷം ചോദിച്ചു. ഇനി യാത്ര തുടരുകയല്ലേ? ഞാൻ പറഞ്ഞു, അതെ! ഞങ്ങൾ യാത്ര തുടർന്നു.
രണ്ടാം ദിവസമായപ്പോഴേക്കും യാത്ര ഉസ്ഫാൻ പട്ടണത്തിലേക്ക് കടന്നു. ഏകദേശം സെപ്തംബർ പതിമൂന്ന് റബീഉൽ അവ്വൽ രണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
