
ഉമർ (റ) പറയുന്നു. ഖുർആനിലെ മേൽപറയപ്പെട്ട സൂക്തങ്ങൾ അവതരിച്ചപ്പോൾ ഞാനത് ഒരു ഫലകത്തിൽ എഴുതി. ഹിഷാമുബിനുൽ ആസിന് കൊടുത്തയച്ചു. ഹിഷാം പറയുന്നു, ദൂത്വ്’വാ എന്ന സ്ഥലത്ത് വെച്ച് ഞാനാ കത്ത് കൈപ്പറ്റി. ആശയം പെട്ടെന്ന് മനസ്സിലായില്ല. ആ സൂക്തങ്ങളിലെ ആശയം മനസ്സിലാക്കിത്തരാൻ അല്ലാഹുവോട് പ്രാർത്ഥിച്ചു. ശേഷം മനസ്സിരുത്തി ഒന്നു വായിച്ചു. അപ്പോൾ ഞങ്ങളെ കുറിച്ചു തന്നെയാണെന്ന് മനസ്സിലായി. ഞാനെന്റെ ഒട്ടകത്തിനടുത്തെത്തി, ഒട്ടകപ്പുറത്ത് കയറി. നബിﷺയുടെ സവിധത്തിലെത്തി.
ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനമാണിപ്പോൾ വായിച്ചത്. എന്നാൽ ഇമാം ഇബിനു ഹിഷാം(റ) ഇവിടെ രേഖപ്പെടുത്തിയതിങ്ങനെയാണ്. പ്രാമാണികരാണെന്ന് എനിക്ക് ബോധ്യപ്പെട്ട ചിലർ എന്നോട് പറഞ്ഞു. നബി ﷺ മദീനയിലായിരിക്കെ അനുചരന്മാരോട് ചോദിച്ചു. അയ്യാശി(റ)നും ഹിഷാമി(റ)നും വേണ്ടി എന്നെ സഹായിക്കാൻ ആരുണ്ട്? വലീദ് ബിൻ വലീദ് ബിൻ അൽമുഗീറ(റ) പറഞ്ഞു ഞാനുണ്ട് പ്രഭോ! അദ്ദേഹം പറയുന്നു, ഞാൻ മക്കയിലേക്ക് പുറപ്പെട്ടു. അതീവ രഹസ്യമായി ഞാൻ മക്കയിൽ പ്രവേശിച്ചു. അപ്പോഴതാ ഒരു വനിത ഭക്ഷണവുമായി പോകുന്നു. അവളോട് ചോദിച്ചു അല്ലയോ അല്ലാഹുവിന്റെ ദാസീ നീ എങ്ങോട്ടാണ് പോകുന്നത്? അവൾ പറഞ്ഞു, ഞാനാ രണ്ട് ബന്ധികൾക്കുള്ള ഭക്ഷണവുമായി പോവുകയാണ്. ഞാനവളെ പിൻതുടർന്നു. അവർ ബന്ധിക്കപ്പെട്ട സ്ഥലം മനസ്സിലാക്കി. മേൽകൂരയില്ലാത്ത ഒരു മുറിയായിരുന്നു അത്. രാത്രിയായപ്പോൾ അവിടെയെത്തി. മതിൽ ചാടി അകത്തിറങ്ങി. അവരുടെ കാലുകൾക്കടിയിൽ ഒരു പാറയെടുത്തുവെച്ച് വാള് കൊണ്ട് വിലങ്ങ് മുറിച്ചു. എൻ്റെ വാഹനപ്പുറത്ത് അവരെയും വഹിച്ച് യാത്ര തുടങ്ങി. അൽപം കഴിഞ്ഞപ്പോഴാണ് അവരുടെ കാലിൽ നിന്ന് രക്തം വാർന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോഴവർ മുറിവേറ്റ ഭാഗം നോക്കി ഇങ്ങനെ പാടി.
“ഹൽ അൻതി ഇല്ലാ ഇസ്‌ബഉൻ ദമീതീ..”
അല്ലാവിൻ മാർഗ്ഗത്തിൽ മുറിവേറ്റു നിണം വാർന്ന
കേവലമൊരു കുഞ്ഞു വിരൽ മാത്രമല്ലോ നീ.
ഒടുവിൽ ഞങ്ങൾ മദീനയിലെത്തി. നബിﷺയുടെ തിരുസാന്നിധ്യം പ്രാപിച്ചു.
പിന്നെയും ഒറ്റയും തെറ്റയുമായി മദീനയിലേക്ക് പലായനം തുടർന്നു. ഖുറൈശികൾ പലരെയും പല വിധേനയും തടഞ്ഞു. കൂട്ടത്തിൽ സുഹൈബ് അർറൂമി(റ) യാത്രക്കൊരുങ്ങി. മക്കയിലെ സത്യനിഷേധികൾ അദ്ദേഹത്തെ തടഞ്ഞു. അദ്ദേഹം സമ്പന്നനായിരുന്നു. ശത്രുക്കൾ പറഞ്ഞു. നീ റോമിൽ നിന്ന് മക്കത്ത് വന്നകാലത്ത് ദരിദ്രനായിരുന്നില്ലേ. ഇവിടെ നിന്നല്ലേ നീ ഇത്ര സമ്പന്നനായത്? അത് കൊണ്ട് നിന്റെ സമ്പാദ്യവുമായി ഇവിടന്ന് പോകാൻ ഞങ്ങൾ അനുവദിക്കില്ല. അദ്ദേഹം ചോദിച്ചു. നിങ്ങൾക്ക് വേണ്ടത് എന്റെ സ്വത്തുക്കളല്ലേ? അത് തന്നാൽ എന്നെ നിങ്ങൾ എന്റെ വഴിക്ക് വിടാമോ? അവർ പറഞ്ഞു, അതെ. സുഹൈബ്(റ) പ്രതികരിച്ചു, എന്റെ എല്ലാ സ്വത്തുക്കളും ഞാൻ മക്കയിൽ തന്നെ ഉപേക്ഷിക്കുന്നു. ഈ വിവരം നബിﷺ അറിഞ്ഞു. അവിടുന്ന് പറഞ്ഞു. നിങ്ങളുടെ ഇടപാട് ലാഭകരമായിരിക്കുന്നു സുഹൈബേ!
മക്കയിലെ സഹനത്തിൻ്റെ നാളുകൾ. മേനിയും മാനവും ധനവും സമർപ്പിക്കേണ്ടി വന്നവർ. മനുഷ്യനുണ്ടാകുന്ന സാമ്പത്തിക മോഹത്തെ നിഷ്പ്രഭമാക്കിയ വിശ്വാസദാർഢ്യത. ജന്മനാടിനോടുള്ള പ്രണയത്തെ തോൽപിച്ച നിശ്ചയദാർഢ്യം. ഇണയേക്കാളും ഉറ്റവരേക്കാളും താത്കാലിക ക്ഷേമത്തേക്കാളും വിലപ്പെട്ടതാണ് സത്യവിശ്വാസമെന്ന് പ്രയോഗത്തിൽ കാണിച്ച വിശ്വാസി വൃന്ദത്തിന്റെ ശോഭന ചിത്രങ്ങൾ.
രക്ത ബന്ധവും കുടുംബബന്ധവും സൗഹൃദങ്ങളും എന്തിനേറെ മനുഷ്യത്വത്തെയും മറപ്പിച്ചു കളഞ്ഞ ഇരുളിന്റെ ഗാഢത അറിയിച്ചു തന്ന ശത്രുക്കളുടെ നിലപാടുകൾ. ഏതവസ്ഥയിലും നീതിയും മൂല്യങ്ങളും പരിരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരുന്ന പുണ്യപുരുഷനായ പ്രവാചകരുﷺടെ ശോഭന ചിത്രം അടയാളപ്പെടുത്തിയ നാളുകൾ. അതെ, ഹിജ്റയുടെ കുറിമാനങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
