Tweet 127

    Tweet 127
    October 19, 2022 • Wednesday
    Post Header

    ഇസ്റാഇന്റെ പൊരുൾ ഖുറൈശികൾക്ക് ബോധ്യമായില്ല. മുത്ത് നബി ﷺ യോടൊപ്പം നിന്ന ചിലർക്കും ഇതുൾക്കൊള്ളാനായില്ല. ഈ സാഹചര്യം ഖുറൈശികൾ നന്നായി പ്രയോജനപ്പെടുത്തി. അക്രമത്തിന്റെ ഏതു മുറകളും പ്രയോഗിച്ചു. സത്യവിശ്വാസം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് നബി ﷺ സമീപിച്ച സഖീഫ്, കിൻദ, കൽബ്, ആമിർ, ഹനീഫ എന്നീ ഗോത്രങ്ങളുടെ പ്രതികരണം തീരെ ആശാവഹമായിരുന്നില്ല. മക്കയിലേക്ക് തീർത്ഥാടനത്തിന് വരുന്ന പരിസര ദേശക്കാരെ സമീപിക്കാനും പ്രബോധനം നടത്താനുമുള്ള സാധ്യതകളിലും ഖുറൈശികൾ ശല്യങ്ങൾ സൃഷ്ടിച്ചു. നബി ﷺ പങ്കുവെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടരായ ചിലരെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഒറ്റക്കാരണത്താൽ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കാൻ മടി കാണിച്ചു.
    അങ്ങനെയിരിക്കെ യസ്’രിബിലെ(പിൽക്കാലത്തെ മദീന) പ്രമുഖ വ്യക്തിയായിരുന്ന സുവൈദ് ബിൻ അൽ സ്വാമിത് മക്കയിലെത്തി. കുലീനനും ശ്രേഷ്ഠനും കവിയുമൊക്കെയായിരുന്നതിനാൽ ‘അൽ കാമിൽ’ (സമ്പൂർണൻ) എന്നായിരുന്നു ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഹജ്ജ് നിർവഹിക്കാൻ വേണ്ടിയാണ് അദ്ദേഹം മക്കയിലെത്തിയത്. മുഹമ്മദ് നബി ﷺ അദ്ദേഹത്തെ കണ്ടുമുട്ടി. ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അപ്പോഴദ്ദേഹം ചോദിച്ചു. എന്റെയും തങ്ങളുടെയും പക്കൽ ഉള്ളത് ഒന്നു തന്നെയല്ലേ? നബി ﷺ ചോദിച്ചു, നിങ്ങളുടെ പക്കലുള്ളതെന്താണ്? അദ്ദേഹം പറഞ്ഞു, ലുഖ്മാന്റെ തത്വജ്ഞാനങ്ങൾ അഥവാ ‘ഹിക്മതു ലുഖ്മാൻ’. എന്നാലതൊന്നു കാണിക്കാമോ? സുവൈദ് അത് കാണിച്ചു കൊടുത്തു. അപ്പോൾ നബി ﷺ പറഞ്ഞു. ഇത് നല്ലതു തന്നെയാണ്. എന്നാൽ, എന്റെ കൈവശമുള്ളത് ഇതിനേക്കാൾ മെച്ചപ്പെട്ടതാണ്. വെളിച്ചവും മാർഗ്ഗ ദർശനവുമായ വിശുദ്ധ ഖുർആനാണ്. അത് അല്ലാഹു എനിക്ക് അവതരിപ്പിച്ചു തന്നതാണ്. ശേഷം അവിടുന്ന് അൽപഭാഗം ഖുർആൻ പാരായണം ചെയ്തു കേൾപിച്ചു. സുവൈദ് ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ശേഷം, പറഞ്ഞു. ഇത് കൊള്ളാമല്ലോ.! കേട്ട സൂക്തങ്ങളെ കുറിച്ച് ആലോചിച്ച് കൊണ്ട് സുവൈദ് യാത്രതിരിച്ചു. പിൽകാലത്ത് അദ്ദേഹത്തെ ഖസ്റജ് ഗോത്രം കൊലപ്പെടുത്തി. അന്നദ്ദേഹം സത്യവിശ്വാസിയായിരുന്നു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
    യസ്’രിബിലെ പ്രധാന ഗോത്രങ്ങളായ ഔസും ഖസ്റജും തമ്മിൽ പൊരിഞ്ഞ തർക്കത്തിലും നിരന്തര പോരാട്ടങ്ങളിലുമായിരുന്നു കഴിഞ്ഞത്. ഇവരെ തമ്മിൽ തല്ലിച്ചുകൊണ്ടിരുന്നത് അവിടുത്തെ ജൂതന്മാരായിരുന്നു. പലപ്പോഴും ഔസും ഖസ്റജും ഓരോരുത്തർക്കും പിന്തുണ തേടി മക്കയിലെ അറബികളെ സമീപിക്കുമായിരുന്നു. അപ്രകാരം ഔസിലെ അബ്ദുൽ അശ്ഹൽ വംശജരായ ഒരു പറ്റം ചെറുപ്പക്കാർ മക്കയിലെത്തി. ആ സംഘത്തിൽ ഇയാസ് ബിൻ മുആദും ഉണ്ടായിരുന്നു. നബി ﷺ അവരെ സമീപിച്ചു. ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ഖുർആൻ പാരായണം കേൾപ്പിച്ചു കൊടുത്തു. കാര്യങ്ങൾ കേട്ടു വിലയിരുത്തിയ ഇയാസ് കൂട്ടുകാരോട് പറഞ്ഞു. നിങ്ങൾ അന്വേഷിച്ചു വന്നതിനേക്കാൾ എത്ര മെച്ചപ്പെട്ട കാര്യങ്ങളാണ് നമ്മൾ കേട്ടത്. ഇയാസ് സുഹൃത്തുക്കളെ പ്രേരിപ്പിച്ചു. എന്നാൽ ഇയാസിന്റെ സംഘത്തെ നയിച്ച അബുൽഹൈസറും കൂട്ടുകാരും യുദ്ധ സന്നാഹങ്ങൾ ഒരുക്കി യസ്‌രിബിലേക്ക് മടങ്ങി.
    ഔസും ഖസ്റജും തമ്മിൽ പോര് പെരുകി. അത് ‘ബുആസ് ‘യുദ്ധത്തിലേക്ക് വഴി തെളിച്ചു. ബുആസ് യുദ്ധം ഘോരമായ പോരാട്ടമായി മാറി. ഓരോ കക്ഷിയും മറുകക്ഷിയെ പൂർണമായി ഇല്ലാതാക്കാനാണ് പരിശ്രമിച്ചത്. അങ്ങനെ ആദ്യഘട്ടത്തിൽ ഔസ് ഗോത്രം പരാജയപ്പെട്ടു. അവർ നജ്ദിന്റെ ഭാഗത്തേക്ക് പിന്തിരിഞ്ഞോടി. അതോടെ ഖസ്റജ്കാർ ഉറഞ്ഞു തുള്ളി. ഖസ്‌റജിനോട് തീരാത്ത പകയുണ്ടായിരുന്ന അബൂ ഉസൈദിന് ഇത് സഹിക്കാനായില്ല. അയാൾ സ്വന്തം തുടയിൽ കുന്തം കുത്തിയിറക്കി. അയാൾ നിലയുറപ്പിച്ചു. എന്നിട്ടൊരട്ടഹാസം നാശം.. നാശം.. മരണം വരിച്ചാലും ഞാനിവിടെ നിന്ന് പിൻവാങ്ങുകയില്ല. നിങ്ങൾ എന്നെ കൊലക്ക് നൽകിയിട്ട് പോവുകയാണെങ്കിൽ പോകാം. നിങ്ങൾ എന്നെ ശത്രുവിന് വിട്ടു കൊടുക്കുകയാണെങ്കിൽ ആവട്ടെ.. ഇത് കേട്ട ഔസുകാർ തിരിച്ചു വന്നു. പരമാവധി ശക്തിയും പകയും ആളിക്കത്തി. ഖസ്റജിനെ ദയനീയമായി പരാജയപ്പെടുത്തി. അവരുടെ വീടുകളും സ്ഥാപനങ്ങളും തീവെക്കാൻ തുടങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...