
ഈത്തപ്പന തോട്ടങ്ങൾ അഗ്നിക്കിരയാക്കി. അവസാനം അശ്ഹലി ഗോത്രക്കാരനായ സഅദ് ബിൻ മുആദ് ഇടപെട്ടു. കത്തിക്കൽ നിർത്തി വെപ്പിച്ചു. ഖസ്റജിനെ മുച്ചൂടും നശിപ്പിക്കാനുളള അബൂ ഉസൈദിന്റെ ഉദ്ദേശ്യം അബൂ ഖൈസ് ബിൻ അസ്‌ലത് ഇടപ്പെട്ടു തടഞ്ഞു. അദ്ദേഹം ചോദിച്ചു. കുറുക്കന്മാരെ അടുപ്പിക്കാൻ വേണ്ടി ഒരേ ആദർശക്കാരായ നിങ്ങൾ എന്തിന് പോരടിക്കണം? അപ്പോഴാണ് ജൂതന്മാരുടെ ചതി പ്രയോഗം അദ്ദേഹം തിരിച്ചറിഞ്ഞത്. തമ്മിൽ തല്ലിച്ച് കുറുക്കന്മാരെ പോലെ ചോര കുടിക്കാനുള്ള ജൂതപ്പണി ഉസൈദ് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഒരുപാട് ജീവനും സ്വത്തും ഇല്ലായ്മ ചെയ്യപെട്ടിരുന്നു. ജൂതന്മാർ നേടിയെടുത്ത സ്ഥാനങ്ങളെ കുറിച്ച് ഉസൈദും കൂട്ടരും ബോധവാന്മാരായി.
ഔസും ഖസ്റജും അവർക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞു. അതിൽ ദുഃഖിതരായി. ഒരു രാജാവിനെ വാഴിച്ച് തങ്ങൾക്ക് മേൽനോട്ടം വരുത്താൻ അവർ തീരുമാനിച്ചു. അപ്രകാരം ഖസ്റജ് ഗോത്രത്തിലെ അബ്ദുല്ല ബിൻ മുഹമ്മദ് എന്നയാളെ രാജാവാക്കി. എന്നാൽ ആ പദ്ധതി വിജയിച്ചില്ല.
അങ്ങനെയിരിക്കെ ഹജ്ജ് കാലമായി. ഖസ്റജ് ഗോത്രത്തിലെ കുറച്ച് ആളുകൾ മക്കയിലെത്തി. നബിﷺ യെ കണ്ട് സംഭാഷണം നടത്തി. ഔസും ഖസ്റജും തമ്മിലുള്ള തർക്കങ്ങളും അത് മുതലെടുക്കുന്ന ജൂതന്മാരുടെ നടപടികളും നബി ﷺ നേരിട്ട് മനസ്സിലാക്കി. യസ്‌രിബിലെ ജൂതന്മാർ ഇടക്കിടെ പറയാറുള്ള വാഗ്ദത്ത പ്രവാചകൻ ഇതായിരിക്കുമെന്ന് ഖസ്റജുകാരും മനസ്സിലാക്കി. അറബികളോട് ഇടയുമ്പോഴെല്ലാം ജൂതന്മാർ പറയുമായിരുന്നു, അന്ത്യപ്രവാചകൻ വരാനടുത്തിരിക്കുന്നു. ആ പ്രവാചകൻ വന്നാൽ ഞങ്ങൾ ഒപ്പം ചേർന്ന് നിങ്ങളെ മറികടക്കും എന്ന്. അതേ പ്രവാചകൻ ആദ്യം തന്നെ തങ്ങളെ കണ്ടുമുട്ടുകയും സംഘത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതിൽ ഖസ്റജുകാർക്ക് അത്ഭുതം തോന്നി. ഇനിയേതായാലും ജൂതന്മാരെക്കാൾ മുമ്പേ നമുക്ക് തന്നെ പ്രവാചകനെ അനുഗമിക്കണം എന്നവർ ചിന്തിച്ചു. അവർ നബി ﷺ യുടെ ക്ഷണം സ്വീകരിച്ചു. ഇസ്‌ലാം സ്വീകരിച്ചു. ഉടനെ അവർ മുത്ത് നബിﷺ യോട് പറഞ്ഞു. ലോകത്തു തന്നെ ഏറ്റവും പകയിൽ കഴിയുന്നവരാണ് ഔസും ഖസ്റജും ഗോത്രങ്ങൾ. ഇവരെ തമ്മിൽ യോജിപ്പിച്ചാൽ അവിടുത്തേക്കാൾ പ്രതാപശാലിയായി ഒരാളും പിന്നെയുണ്ടാകില്ല. അല്ലാഹു തങ്ങളിലൂടെ ഒരു യോജിപ്പ് സാധിപ്പിച്ചു തന്നേക്കാം. നബി ﷺ യുടെ അമ്മാവന്റെ കുടുംബക്കാരായ ബനൂ നജ്ജാർ കുടുംബത്തിലെ രണ്ട് പ്രതിനിധികളും ഖസ്റജുകാർക്കൊപ്പമുണ്ടായിരുന്നു.
മക്കയിൽ നിന്ന് മദീനയിലെത്തിയ ഖസ്റജികൾ ഇസ്‌ലാമിനെ പരസ്യം ചെയ്തു. ഒരുമയുടെ നാളെയെ കുറിച്ച് അവർ സന്തോഷം പങ്കുവെച്ചു. ഔസ് ഗോത്രക്കാരും എതിർത്തൊന്നും പറഞ്ഞില്ല. അങ്ങനെ മദീനയിലെ എല്ലാ വീട്ടിലും മുത്ത്നബി ﷺയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു.
അബൂ ഉമാമ അസ്അദ് ബിൻ സുറാറ:, ഔഫ് ബിൻ അൽ ഹാരിസ്, ഇബ്നു ആമിർ ബിൻ സുറൈഖ്, ഇബ്നു ആമിർ ബിൻ ഹദീദ:, ബനൂ ഹറാം ബിൻ കഅബ്, ബനൂ ഉബൈദ് ബിൻ അദിയ്യ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഈ സംഗമം മിനായുടെ ചാരത്ത് അഖബയിൽ വെച്ചായിരുന്നു. ഈ സംഭാഷണത്തെ ഒന്നാം അഖബ: ഉടമ്പടിയായി രേഖപ്പെടുത്തിയ ചരിത്രകാരന്മാരുണ്ട്. തുടർന്നുള്ള അഖബ ഉടമ്പടികളെ ക്രമപ്രകാരം ഒന്നും രണ്ടുമായി എണ്ണിയവരും ഉണ്ട്. ആദ്യത്തെ ഗണന പ്രകാരം രണ്ട് അഖബാ ഉടമ്പടികളും രണ്ടാമത്തെ ഗണന പ്രകാരം മൂന്ന് അഖബ ഉടമ്പടികളുമാണ് ചരിത്രത്തിന്റെ ഭാഗമായത്. ജംറ ഉൾകൊള്ളുന്ന താഴ്‌വരയാണിത്. ജംറതുൽ അഖബ: എന്ന് അറിയപ്പെടുന്നത് ഈ അടിസ്ഥാനത്തിലാണ്. ഉടമ്പടികൾ നടന്ന സ്ഥലത്ത് നിലകൊള്ളുന്ന കൊച്ചു പള്ളിക്ക് മസ്ജിദുൽ ബൈഅ: എന്നാണറിയപ്പെടുന്നത്.
മക്കയിൽ പ്രാരംഭം കുറിച്ച ഇസ്‌ലാമിക പ്രബോധനം പ്രതിസന്ധികൾ നേരിടുമ്പോൾ സൗമ്യമായി അത് യസ്‌രിബിലേക്ക് എത്തിച്ചേരുകയാണ്. യസ്‌രിബിന്റെ നാഡീ ഞരമ്പുകളിലേക്ക് തന്നെയാണ് ആദ്യം ഇസ്‌ലാമിന്റെ പ്രഭാവം കടന്നു കയറിയതെന്ന് തുടർന്നു നമുക്ക് വായിക്കാനാവും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
