
രണ്ട്, നബിﷺ അല്ലാഹുവിനെ ദർശിച്ചുവോ ഇല്ലേ എന്നതാണ്. നബിﷺ അല്ലാഹുവിനെ ദർശിച്ചു എന്നതാണ് വൈജ്ഞാനിക ചർച്ചകളുടെ പക്ഷം. അല്ലാഹുവിനെ പരലോകത്ത് വെച്ചു പോലും കാണാൻ സാധ്യമല്ല എന്ന് വാദമുളള നവീനവാദികൾ അഥവാ ബിദ്അത്തുകാർ ഇസ്ലാമിക ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ, അല്ലാഹുവിനെ ദർശിക്കൽ സാധ്യമാണ് എന്ന് വിവരിക്കുന്ന നിവേദനം ഇരുപത്തിയൊന്ന് സ്വഹാബികൾ ഉദ്ദരിച്ചിട്ടുണ്ട്. മാത്രമല്ല, ഖുർആൻ തന്നെ അല്ലാഹുവിനെ ദർശിക്കാം എന്ന കാര്യം നേരിട്ട് പറയുന്നുമുണ്ട്.
ഇസ്റാഇന്റെ രാത്രിയിൽ നബിﷺ അല്ലാഹുവിനെ കണ്ടിരുന്നോ എന്നതിൽ വൈജ്ഞാനിക ചർച്ചകൾ എത്തിച്ചേരുന്നത് രണ്ട് വീക്ഷണങ്ങളിലേക്കാണ്. അതിൽ ഒന്ന് ആഇശ (റ) ഉയർത്തിയ ചർച്ചയാണ്. മഹതി പറയുന്നത് അന്ന് രാത്രിയിൽ നബി ﷺ അല്ലാഹുവിനെ ദർശിച്ചിരുന്നില്ല എന്നാണ്. അബൂഹുറൈറ (റ), ഇബ്നുമസ്ഊദ് (റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. എന്നല്ല, ഹാഫിള് ഉസ്മാൻ എന്നവർ സഈദുദ്ദാരിമിയിൽ നിന്ന് ഉദ്ദരിച്ചപ്പോൾ ഈ വിഷയത്തിൽ ഇജ്മാഅ് ഉണ്ടെന്ന് വരെ പറഞ്ഞു. എന്നാൽ, ഹസൻ എന്നവർ അല്ലാഹുവിൽ സത്യം ചെയ്തു പറഞ്ഞു. നബി ﷺ ഇസ്റാഅ് രാത്രിയിൽ അല്ലാഹുവിനെ ദർശിച്ചു എന്ന്. ഇമാം അബ്ദുർ റസാഖ് എന്നവർ ഇക്കാര്യം നിവേദനം ചെയ്തു. ഉർവ്വത് ബിൻ സുബൈറിൽ നിന്ന് ഇമാം ഇബ്നു ഖുസൈമയും ഉദ്ദരിച്ചത് ഈ അഭിപ്രായമാണ്. മാത്രമല്ല ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ അബ്ദുല്ലാഹിബിനു അബ്ബാസ് (റ) ന്റെ ശിഷ്യന്മാർ എല്ലാം ഈ അഭിപ്രായക്കാരാണ്. കഅബുൽ അഹബാർ, മഅമർ, സുഹിരി തുടങ്ങിയവരും ഈ അഭിപ്രായം രേഖപ്പെടുത്തി. ഇമാം അബുൽഹസൻ അൽ അശ്അരിയും ഭൂരിഭാഗം വൈജ്ഞാനിക അനുഗാമികളും ഈ വീക്ഷണം അവതരിപ്പിച്ചു.
തുടർന്ന് നേത്രം കൊണ്ടാണോ ഹൃദയം കൊണ്ടാണോ ദർശിച്ചത് എന്ന ചർച്ച കടന്നു വന്നു. ഇമാം നവവി(റ) ഈ വിഷയികമായി പറഞ്ഞതിങ്ങനെയാണ്. ‘ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പ്രബലമായ വീക്ഷണം മിഅ്റാജിന്റെ രാത്രിയിൽ നബി ﷺ അവിടുത്തെ മുഖക്കണ്ണു കൊണ്ട് തന്നെ ദർശിച്ചു എന്നാണ്.’ ഇമാം ത്വബ്റാനി സ്വീകാര്യമായ പരമ്പരയിലൂടെ നിവേദനം ചെയ്ത ഹദീസിൽ ഇബ്നു അബ്ബാസ് (റ) പറയുന്നു. മുഹമ്മദ് നബി ﷺ ഒരു പ്രാവശ്യം ഹൃദയം കൊണ്ടും മറ്റൊരു പ്രാവശ്യം കണ്ണ് കൊണ്ടും അങ്ങനെ രണ്ട് പ്രാവശ്യം അല്ലാഹുവിനെ ദർശിച്ചു.
ഈ വിഷയത്തിൽ കണ്ടു എന്നോ കണ്ടില്ല എന്നോ പ്രബലപ്പെടുത്താതെ ഇത് സംബന്ധമായി വന്ന നിവേദനങ്ങൾ മുഴുവൻ ചർച്ച ചെയ്തുപോയ നിരവധി പണ്ഡിതന്മാരുണ്ട്. തങ്ങൾ അല്ലാഹുവിനെ ദർശിച്ചിരുന്നോ എന്ന ചോദ്യത്തിന് അതെ കണ്ടു, പ്രകാശത്തെ ദർശിച്ചു എന്ന ഇമാം അഹ്മദും(റ) മറ്റും ഉദ്ദരിച്ച ഹദീസിലെ പ്രയോഗത്തെ വിവിധ തരത്തിൽ വ്യാഖ്യാനിച്ചവരുണ്ട്. ഒരു പറ്റം അല്ലാഹുവിനെ ദർശിച്ചില്ല പ്രകാശത്തെയേ ദർശിച്ചുള്ളൂ എന്നാണ് വീക്ഷിച്ചത്. എന്നാൽ അല്ലാഹുവിനെത്തന്നെയാണ് ദർശിച്ചത് പക്ഷേ, നമുക്ക് പറഞ്ഞുതരാവുന്ന ഒരു പ്രയോഗം എന്ന നിലയിൽ അല്ലാഹുവിന്റെ നൂറിനെ അഥവാ പ്രകാശത്തെ എന്ന് പ്രയോഗിച്ചുവെന്നേ ഉള്ളൂ എന്നാണ് മറ്റൊരു നിരീക്ഷണം.
ഈ ചർച്ചകളൊക്കെ വിലയിരുത്തുകയും ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളിൽ പ്രത്യേക രചന നിർവഹിക്കുകയും ചെയ്ത ഉമറുൽ ഖാസി(റ) രേഖപ്പെടുത്തിയത് “വ റആഹു ഐനൻ വ ഫുആദൻ -അവിടുന്ന് അല്ലാഹുവിനെ കണ്ണും ഖൽബും കൊണ്ട് ദർശിച്ചു എന്നാണ്.” അവിടുന്ന് കണ്ണ് കൊണ്ട് കണ്ടത് ഹൃദയം നിഷേധിച്ചിട്ടില്ല എന്ന ആശയം നൽകുന്ന സൂറതുന്നജ്മിലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ ആശയം നിർണയിച്ചു കൊണ്ടാണ് ഉമറുൽ ഖാസി(റ) ഇത്തരം ഒരു പ്രയോഗം നടത്തിയിട്ടുള്ളത്.
ഏത് ഭാഗം വായിച്ചാലും അല്ലാഹുവിനെ ദർശിക്കുക എന്നതിനർത്ഥം രണ്ട് ദേഹങ്ങൾ സന്ധിച്ചു എന്നല്ല. അല്ലാഹുവിന് സൃഷ്ടിപരമായ ഒരു വിശേഷണങ്ങളും ഇല്ല. അവൻ എങ്ങനെ എവിടെ എന്നീ ചോദ്യങ്ങൾക്ക് അതീതനാണ്. സ്ഥല കാലങ്ങൾക്കും അതീതനാണ്. സ്ഥലവും കാലവുമെല്ലാം അവന്റെ സൃഷ്ടികൾ മാത്രമാണ്. സ്ഥലവും കാലവുമെല്ലാം അല്ലാഹു സൃഷ്ടിച്ചപ്പോൾ മാത്രമുണ്ടായതും അല്ലാഹു പ്രാരംഭമില്ലാത്തവനുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
