
പ്രഭാതത്തിന് മുമ്പ് തന്നെ നബി ﷺ മക്കയിൽ തിരിച്ചെത്തി. ഈ വാർത്ത മുശ്‌രിക്കുകൾ വിശ്വസിക്കാനോ അംഗീകരിക്കാനോ യാതൊരു സാധ്യതയുമില്ല. മുത്ത് നബി ﷺ ആലോചനയിലാണ്ടു. അങ്ങനെയിരിക്കെ, അബൂജഹൽ അതുവഴി കടന്നു വന്നു. പരിഹാസപൂർവം നബി ﷺ യോട് ചോദിച്ചു; ‘വിശേഷിച്ച് എന്തെങ്കിലുമുണ്ടോ?’
നബി ﷺ പറഞ്ഞു, ‘ഉണ്ട് ‘.
‘എന്താണ്? ‘
‘ഇന്നലെ ഞാൻ രാപ്രയാണം നടത്തി’.
‘എങ്ങോട്ട്?’
‘ബൈതുൽ മുഖദ്ദസിലേക്ക് ‘.
‘ശരി, എന്നിട്ട് പ്രഭാതത്തിന് മുമ്പ് ഇവിടെ മടങ്ങിയെത്തിയെന്നോ?’
‘അതെ’.
അബൂജഹലിനത് വിശ്വസിക്കാനായില്ല. അയാൾ വീണ്ടും ചോദിച്ചു.
‘ഇക്കാര്യം ജനങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നുണ്ടോ?’ നബി ﷺ പറഞ്ഞു; ‘അതെ, ഞാൻ ജനങ്ങളോട് പറയും ‘.
ഉടനെ അബൂജഹൽ ഉച്ചത്തിൽ വിളിച്ചു : “അല്ലെയോ ! കഅബ് ബിൻ ലുഅയ്യിന്റെ മക്കളേ, വരൂ വരൂ”. ഒരു സംഘം അവിടെയൊത്തു കൂടി. ഉടനെ അബൂജഹൽ പറഞ്ഞു; “മുഹമ്മദേ, ﷺ നേരത്തെ എന്നോട് പറഞ്ഞ കാര്യം ഇവരോടും ഒന്നു പറയൂ “.
നബി ﷺ പറയാൻ തുടങ്ങി. “ഇന്നലെ രാത്രി ഞാൻ പ്രയാണം ചെയ്യപ്പെട്ടു “.
അവർ ചോദിച്ചു; “എങ്ങോട്ട്?”
“ബൈതുൽ മുഖദ്ദസിലേക്ക് “.
“എന്നിട്ട് പ്രഭാതമായപ്പോഴേക്കും ഞങ്ങൾക്കിടയിലേക്ക് മടങ്ങി എത്തിയെന്നോ?”
“അതെ”.
കേട്ടമാത്രയിൽ അവർ അദ്ഭുതപ്പെട്ടു. ചിലർ കൈയടിച്ചു. ചിലർ തലയിൽ കൈവച്ചു. എന്നാൽ നബി ﷺ ക്ക് ഈ സംഭവം പറയുന്നതിൽ ഒരു സങ്കോചവും തോന്നിയില്ല. പക്ഷേ, ഖുറൈശികൾ അദ്ഭുത പരതന്ത്രരായി. മുത്വ്ഇമു ബിനു അദിയ്യ് എന്നയാൾ പറഞ്ഞു; “മുഹമ്മദേ, ﷺ ഇന്നുവരെ പറഞ്ഞിരുന്ന കാര്യങ്ങൾ കുറേയെങ്കിലുമൊക്കെ ഉൾക്കൊള്ളാമായിരുന്നു. എന്നാൽ, ഇത് തീരേ ഉൾക്കൊള്ളാൻ പറ്റാത്തതായിപ്പോയല്ലോ? ലാത്തയും ഉസ്സയും സത്യം ! ഞാനംഗീകരിക്കുകയില്ല. ഇപ്പറയുന്നത് വ്യാജമാണെന്ന് ഞാൻ സാക്ഷി നിൽക്കുന്നു. കാരണം, ഞങ്ങൾ സാഹസപ്പെട്ട് ഒരു മാസം കുതിരയെപ്പായിച്ചാൽ എത്തുന്ന ദൂരത്ത് ഒരു രാത്രിയുടെ അൽപ്പസമയത്തിനുള്ളിൽ പോയി വന്നെന്നോ? എങ്ങനെ വിശ്വസിക്കാനാ ?”
ഉടനെ അബൂബക്കർ (റ) മുത്വ്ഇമിനോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ സഹോദര പുത്രനോട് അങ്ങനെ പ്രതികരിച്ചത് ശരിയായില്ല. മുഹമ്മദ് നബി ﷺ പറഞ്ഞത് ഞാനംഗീകരിക്കുന്നു. അവിടുന്ന് സത്യസന്ധതയുടേയും വിശ്വസ്തതയുടേയും ഉടമയാണ്. ഇപ്പോൾ പറഞ്ഞതും സത്യമാണെന്ന് ഞാനംഗീകരിക്കുന്നു “.
അപ്പോൾ അവിടെക്കൂടിയവർ നബി ﷺ യോട് ചോദിച്ചു; “എന്നാൽ ബൈതുൽ മുഖദ്ദസിനെക്കുറിച്ച് ഒന്ന് വിശദീകരിക്കൂ ! അതിന്റെ എടുപ്പെങ്ങനെയാണ്? വാതിലുകളും മറ്റും ഏത് വിധത്തിലാണ്?”
നബി ﷺ നേരത്തേ അവിടെ പോയിട്ടില്ലെന്ന് അവർക്കറിയാം. അതുപോലെ പല പ്രാവശ്യം അവിടെപ്പോയി വന്നവർ മക്കയിലുണ്ടായിരുന്നു. നബി ﷺ വിവരിക്കാൻ തുടങ്ങി. അതിൻ്റെ പടവുകൾ എങ്ങനെയാണ്. കവാടങ്ങൾ ഏതുവിധമാണ്, ഏതുദിശയിൽ, എത്രയെണ്ണം, അടുത്തുള്ള പർവതത്തിൽ നിന്ന് എത്ര ദൂരെയാണ് സ്ഥിതിചെയ്യുന്നത് – തുടങ്ങി ഓരോന്നും വിശദീകരിച്ചു. ഓരോന്ന് പറയുമ്പോഴും അബൂബക്കർ (റ) പറഞ്ഞുകൊണ്ടിരുന്നു. “സദഖ്ത.. സദഖ്ത..” അവിടുന്ന് സത്യം പറഞ്ഞിരിക്കുന്നു.. സത്യം പറഞ്ഞിരിക്കുന്നു.. “അവിടുന്ന് അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു “.
ജനങ്ങൾ ഒരുമിച്ചു പറഞ്ഞു. “ഏതായാലും വിവരണം ശരിയായിരിക്കുന്നു “.
എന്നിട്ടും ജനങ്ങൾ അബൂബക്കറി (റ)നോട് ചോദിച്ചു. “അല്ല, നിങ്ങൾ വിശ്വസിക്കുന്നുണ്ടോ മുഹമ്മദ് നബി ﷺ ഒരു രാത്രി കൊണ്ട് ബൈതുൽ മുഖദ്ദസിൽ പോയി പ്രഭാതത്തിന് മുമ്പ് ഇവിടെ തിരിച്ചെത്തിയെന്ന്?”
സിദ്ദീഖ് (റ) പറഞ്ഞു; “എനിക്കൊരു സംശയവും ഇല്ല. അതിനെക്കാൾ വലിയ കാര്യമല്ലേ ഉപരിലോകത്ത് നിന്ന് ഇലാഹി സന്ദേശം ലഭിക്കുന്നു എന്നത്. അത് വിശ്വസിക്കാമെങ്കിൽ പിന്നെന്താ ഇത് വിശ്വസിച്ചാൽ ?” മഹാനവർകൾ കൃത്യമായ ന്യായങ്ങളോടെ പ്രതികരിച്ചു. ഈ ദൃഢമായ ബോധ്യത്തെ മുൻനിർത്തിയാണ് അന്ന് മുതൽ ‘സിദ്ദീഖ് ‘ എന്ന നാമകരണം പ്രസിദ്ധമായത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
