Tweet 123

    Tweet 123
    October 15, 2022 • Saturday
    Post Header

    വീണ്ടും സിദ്റ വൃക്ഷത്തിന്റെ അടുത്തെത്തി. അപ്പോൾ വീണ്ടും മേഘാവൃതമായി. മുത്ത് നബി ﷺ സാഷ്ടാംഗം നമിച്ചു. അല്ലാഹുവിനോട് അഭ്യർഥിച്ചു. ‘അല്ലാഹുവേ, നീ നിർബന്ധമാക്കിയ ആരാധനാ കർമത്തിൽ ഒരു ലഘൂകരണം നൽകേണമേ. സമുദായങ്ങളിൽ ഏറ്റവും ദുർബലരായവരാണല്ലോ എന്റെ സമുദായം ‘. അപ്പോൾ അഞ്ചുനേരത്തെ നിസ്ക്കാരം ലഘൂകരിക്കപ്പെട്ടു. മേഘം തെളിഞ്ഞു. മൂസാ നബി (അ)യുടെ അടുത്തേക്ക് മടങ്ങി. കാര്യങ്ങൾ പറഞ്ഞു. അപ്പോൾ മൂസാ നബി (അ) പറഞ്ഞു; ‘അത്രയും അവിടുത്തെ ജനതയ്ക്ക് നിർവഹിക്കാനാവില്ല. ഇനിയും ലഘൂകരണം ആവശ്യപ്പെട്ടു നോക്കൂ ‘. അപ്രകാരം മൂസാ നബി(അ)യുടെ അഭ്യർഥന മാനിച്ച് ഒൻപതു തവണ അല്ലാഹുവിനോട് ലഘൂകരണം ആവശ്യപ്പെട്ടു. അവസാനം അഞ്ചു നേരത്തേത് നിലനിർത്തി നാൽപത്തിയഞ്ച് ലഘൂകരിച്ചു നൽകി. ശേഷം, അല്ലാഹു പറഞ്ഞു : ‘ ഈ അഞ്ച് നേരം ഓരോ ദിവസത്തിന്റെ രാപ്പകലുകളിലായി നിർവഹിക്കണം. ഈ അഞ്ചുനേരത്തിന് പത്തിരട്ടി പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. അപ്പോൾ എണ്ണത്തിൽ അഞ്ചാണെങ്കിലും തത്വത്തിലും മൂല്യത്തിലും അൻപതിന്റെ മാറ്റ് തന്നെയായിരിക്കും. ഇനിയിതിൽ ലഘൂകരണമില്ല ‘.
    ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചു. അത് നിർവഹിച്ചാൽ പത്തിരട്ടി പ്രതിഫലം ലഭിക്കും. എന്നാൽ, സംഗതി വശാൽ അയാൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, എന്നാലും ആ ഉദ്ദേശ്യത്തിന് ഒരു പ്രതിഫലമുണ്ട്. പക്ഷേ, ഒരു തിന്മ ഒരാൾ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ ഒരു കുറ്റമേ ഉള്ളൂ. ഉദ്ദേശിച്ച ശേഷം അത് പ്രവൃത്തിക്കാതിരുന്നാൽ ഒരു കുറ്റവുമില്ല
    .
    വീണ്ടും മൂസാ നബി (അ)യുടെ അടുത്തെത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴും അവിടുന്നു പറഞ്ഞു; ‘ ഇനിയും കുറച്ചു കൂടി ലഘൂകരണത്തിനാവശ്യപ്പെട്ടുനോക്കൂ. ഇത്രയും തന്നെ അവിടുത്തെ സമുദായത്തിന് നിർവഹിക്കാൻ സാധിക്കാതിരുന്നേക്കാം ‘. അപ്പോൾ നബി ﷺ പറഞ്ഞു :
    ‘ഞാൻ ഇത്രയും പ്രാവശ്യം അല്ലാഹുവിനോട് ലഘൂകരണം തേടി. ഇനിയെനിക്ക് നാണമാകുന്നു. ഞാനിതിൽ തൃപ്തിപ്പെട്ട് അംഗീകരിച്ചിരിക്കുന്നു ‘. ഉടനെ ഒരശരീരി മുഴങ്ങി. ‘ഞാൻ എന്റെ അടിമകളുടെ മേൽ നിർബന്ധമാക്കിയ ആരാധന നിർണയിച്ചു കഴിഞ്ഞു. ഒപ്പം ഞാൻ ലഘൂകരണവും നൽകി ‘.
    മൂസാ നബി (അ) പറഞ്ഞു, ‘എന്നാൽ അല്ലാഹുവിന്റെ നാമത്തിൽ അവരോഹണം നടത്തിക്കോളൂ ‘.
    അങ്ങനെ ഉപരിലോകത്ത് നിന്നിറങ്ങാൻ തുടങ്ങി. വരുന്ന വഴിയിൽ കണ്ടുമുട്ടിയ മലക്കുകളുടെ ഓരോ സംഘവും നബി ﷺ യോട് പറഞ്ഞു: ‘അവിടുന്ന് ഹിജാമ അഥവാ കൊമ്പുവയ്ക്കൽ ചികിത്സ സ്വീകരിക്കണേ! അവിടുത്തെ സമുദായത്തോടും അത് പറയണേ ‘ എന്ന്.
    അവരോഹണത്തിനിടയിൽ ജിബ്‌രീൽ (അ) നബി ﷺ യോട് പറഞ്ഞു; ‘ ഞാൻ ഉപരിലോകത്ത് കണ്ടുമുട്ടിയ എല്ലാവരും നമ്മെ സ്വാഗതം ചെയ്തു നമ്മോട് ചിരിച്ചു. എന്നാൽ ഒരാൾ മാത്രം നമുക്ക് പ്രത്യഭിവാദ്യം ചെയ്തെങ്കിലും ചിരിച്ചതേയില്ല. അത് നരകത്തിന്റെ പാറാവുകാരനായ മലക്ക് മാലികാ (അ)ണ്. ഇതുവരെ ആ മലക്ക് ചിരിച്ചിട്ടില്ല. ആരോടെങ്കിലും ചിരിക്കുമായിരുന്നെങ്കിൽ തങ്ങളോട് ചിരിക്കുമായിരുന്നു ‘.
    തിരിച്ചുള്ള യാത്രാമധ്യേ , പിശാചുക്കളുടെ സങ്കേതവും അവർ ആളുകളെ ശരിയായ ആലോചനകളിൽ നിന്നു തിരിച്ചു വിടുന്നതുമായ വ്യവഹാര ലോകങ്ങളും ദർശിച്ചു.
    ശേഷം, ബൈതുൽ മുഖദ്ദസിൽത്തന്നെ തിരിച്ചെത്തി. വാഹനത്തിൽ കയറി ജിബ്‌രീലി (അ)നൊപ്പം മക്കയിലേക്ക് തന്നെ തിരിച്ചു. യാത്രയ്ക്കിടയിൽ ഖുറൈശികളുടെ കച്ചവട സംഘത്തെ ക്കാണാനിടയായി. അവരുടെ കൂട്ടത്തിലെ ഒരൊട്ടകത്തിന്റെ പുറത്ത് കറുത്തതും വെളുത്തതുമായ രണ്ട് ചാക്കുകളുണ്ട്. നബി ﷺ യുടെ സഞ്ചാരം ഖുറൈശി സംഘത്തിന് സമാന്തരമായപ്പോൾ അതിലെ ഒട്ടകങ്ങൾ പരിഭ്രമിച്ചു. കൂട്ടം തെറ്റിയ ഒട്ടകത്തെ ഒരാൾ കൂട്ടിക്കൊണ്ട് വരുന്നത് കണ്ടു. നബി ﷺ അവർക്ക് സലാം ചൊല്ലി. അപ്പോഴവരിൽ ചിലർ പറയുന്നുണ്ടായിരുന്നു , ‘ഇത് മുഹമ്മദ് ﷺ ന്റെ ശബ്ദമാണല്ലോ ‘ എന്ന്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...