Tweet 125

    Tweet 125
    October 17, 2022 • Monday
    Post Header

    വീണ്ടും അവർ നബിﷺയോട് ചോദ്യങ്ങൾ ചോദിച്ചു. കൂട്ടത്തിൽ അവർ അന്വേഷിച്ചു. ഖുറൈശികളുടെ കച്ചവട സംഘം സിറിയയിൽ നിന്നു മക്കയിലേക്ക് വരുന്നുണ്ടല്ലോ അവരെയെവിടെയെങ്കിലും വെച്ചുകണ്ടിരുന്നോ? എന്നാണിവിടെ എത്തുക? നബിﷺ പറഞ്ഞു. ഇന്നാലിന്ന ആളുടെ ഒട്ടകത്തെ ഞാൻ റൗഹാഇൽ വെച്ചു കണ്ടു. പിന്നെ ഞാൻ അവരുടെ തമ്പിലേക്ക് പോയി. അപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അവർ കൂട്ടം തെറ്റിയ ഒട്ടകത്തെത്തേടി പോയതായിരുന്നു. ഞാനവരുടെ വെള്ളപ്പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. പിന്നെ, ഞാൻ ഇന്നയാളുടെ ഒട്ടകത്തെ കണ്ടു. ഒട്ടകപ്പുറത്ത് കറുപ്പും വെളുപ്പുമായി രണ്ട് ചരക്ക് ചാക്കുകൾ കണ്ടു. അദ്ദേഹം ഇന്നലെ രാത്രി തൻഈമിലെത്തിയിരുന്നു. മക്കയിൽ നിന്ന് ഏഴുകിലോമീറ്റർ ദൂരെ ഹറമിന്റെ അതിർത്തി പ്രദേശമാണ് തൻഈം. ഇന്നിപ്പോൾ സനിയ്യത്തിൽ എത്തിയിട്ടുണ്ടാകും. യാത്രികർ മക്കയിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണ് സനിയ്യത്ത്. അങ്ങനെയെങ്കിൽ മക്കയിൽ എന്നെത്തിച്ചേരും? അവർ നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു, ബുധനാഴ്ച എത്തിയേക്കും. അവർ ബുധനാഴ്ച വരെ കാത്തിരുന്നു. വൈകുന്നേരമായി. സംഘത്തെ കണ്ടില്ല. അവർ നബി ﷺ യോട് ചോദിച്ചു. പകൽ ഒരു മണിക്കൂർ കൂടി നീണ്ടു. അതാ വരുന്നു യാത്രാ സംഘം. അവർ അന്വേഷിച്ചു. ഒറ്റപ്പെട്ട ഒട്ടകത്തെ കുറിച്ചും, വെള്ളപ്പാത്രത്തെ കുറിച്ചുമെല്ലാം അവർ കൃത്യത വരുത്തി. പക്ഷേ, അവർക്ക് നേർവഴിയുടെ സൗഭാഗ്യം ലഭിച്ചില്ല. അവർ ഇതൊക്കെ മാരണമാണെന്ന് പറഞ്ഞു മാറ്റിവെച്ചു.
    മുത്ത് നബി ﷺ യുടെ നിശാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും ഒരാഖ്യാനമാണ് നാം വായിച്ചത്. എന്നാൽ, ഇതു സംബന്ധമായ ചില അടിസ്ഥാന ചർച്ചകൾ കൂടി നമുക്ക് വായിക്കാനുണ്ട്.
    ഒന്ന്, ഈ യാത്രകൾ ശാരീരികമായിരുന്നോ എന്നതാണ്. അതെ ശാരീരികമായിരുന്നു അല്ലാതെ കേവല ആത്മീയ സഞ്ചാരമോ സ്വപ്നദർശനമോ ആയിരുന്നില്ല. ‘അസ്റാ ബി അബ്ദിഹി’ അല്ലാഹു അവന്റെ അബ്ദിനെ രാ പ്രയാണം നടത്തിച്ചു എന്നാണ് ഖുർആൻ പരാമർശിച്ചത്. ‘അബ്ദ്’ എന്ന പദം കേവലം ആത്മാവിന് മാത്രം പ്രയോഗിക്കുന്ന പദമല്ല, മറിച്ച് ആത്മാവും ശരീരവും ഒത്തു ചേർന്ന അവസ്ഥയിൽ പ്രയോഗിക്കപ്പെടുന്നതാണ്. ആയതിനാൽ ഖുർആനിന്റെ പ്രയോഗത്തിൽ നിന്നു തന്നെ ഈ സഞ്ചാരം ശാരീരികം ആയിരുന്നു എന്ന് വ്യക്തമാകുന്നു. അതുപോലെ മക്കയിലെ ആളുകൾ അവിശ്വസിക്കാനും വിമർശിക്കാനും കാരണം ശാരീരികമായ ഒരു പ്രയാണം അവതരിപ്പിച്ചതിനാലാണ്. ഞാൻ ആത്മീയമായി ബൈതുൽ മുഖദ്ദസ് ദർശിച്ചു എന്നോ സ്വപ്നം കണ്ടു എന്നോ പറഞ്ഞാൽ അവർ വിമർശിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു.
    ഹിപ്നോട്ടിക് നിദ്രയുടെ സാധ്യതകൾ അവതരിപ്പിച്ചു കൊണ്ട് ഇസ്റാഇനെ ശാസ്ത്രീയമായി അവതരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. എന്നാൽ അതും മാനസികമായ ഒരനുഭവമോ വ്യവഹാരമോ മാത്രമേ ആവൂ. ഇസ്‌റാഇനു സമാനമാകില്ല. ഇനിയൊരുപക്ഷേ പ്രാപഞ്ചിക നിയമങ്ങളെയും ക്രമങ്ങളെയും പ്രത്യക രീതിയിൽ സംവിധാനിച്ച് ഒരു മനുഷ്യനെ നിമിഷാർദ്ധത്തിൽ മാസങ്ങളുടെ ദൂരം സഞ്ചരിപ്പിക്കാൻ സാധിച്ചാൽ തന്നെ അതും ഇസ്റാഇനു തുല്യമാകില്ല. എന്നാൽ പ്രപഞ്ചാധിപൻ പടച്ച ശാസ്ത്രത്തിന് ഇതൊക്കെ സാധ്യമെങ്കിൽ അവന്റെ ഇഷ്ട ദാസന് ഇതിലേറെയും അവൻ നൽകാം എന്ന വിചാരത്തിലെത്താൻ ഇത്തരം നിരീക്ഷണങ്ങൾക്കു സാധിക്കും. ഇവിടെ നമ്മുടെ നിലപാടിത്രയേ ഉള്ളൂ.
    നബി ﷺ അന്ന് ജീവിച്ചിരുന്നവരോട് അവിടുത്തെ നിശായാത്രയെ കുറിച്ച് അവതരിപ്പിച്ചു. ആദ്യം അവർ നിരാകരിച്ചു. ശേഷം, അവർ ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി മറുപടി നൽകി. പറഞ്ഞ മറുപടികൾ ശരിയാണെന്നും അവർക്ക് സമ്മതിക്കേണ്ടി വന്നു. അവസാനം നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ച് അവർ നിരാകരിച്ചു. ഈ സംവാദങ്ങളെല്ലാം മറ്റു ചരിത്ര സംഭവങ്ങളെപ്പോലെ തന്നെ കാലത്തിന്റെ ഏടുകളിൽ ഇന്നും രേഖപ്പെട്ടു കിടക്കുന്നു. ഈ മാനങ്ങളിലേക്കെത്താൻ ഏത് നിഷ്പക്ഷ നിരീക്ഷണത്തിനും സാധിക്കും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...