
വുളൂഅ് നിർവഹിക്കുമ്പോൾ തിരുനബിﷺ എത്ര പ്രാവശ്യം തല തടകിയിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകളുണ്ട്. ഇമാം ഇബ്നു ഖുസൈമ(റ) മഹാനായ അലിയ്യി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ വുളൂഅ് ചെയ്തപ്പോൾ മൂന്നുപ്രാവശ്യം തല തടകിയിരുന്നു. ഇമാം ദാറഖുത്നി(റ)യുടെ നിവേദനത്തിലും ഇതേ പരാമർശം തന്നെ വായിക്കാവുന്നതാണ്. ഈ നിവേദനം ഇമാം അബൂഹനീഫ(റ)യിലൂടെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇമാം ശാഫിഈ(റ) ഈ വിഷയത്തിൽ നമ്മെ പഠിപ്പിച്ചത് മൂന്നുപ്രാവശ്യം തല തടകണമെന്ന് തന്നെയാണ്.
ത്വൽഹത്(റ) അവരുടെ പിതാവിൽ നിന്നും അദ്ദേഹം അദ്ദേഹത്തിൻ്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. തിരുനബിﷺ വുളൂഅ് നിർവഹിക്കുന്നത് ഞാൻ കണ്ടു. അവിടുത്തെ കൈ ശിരസ്സിലേക്ക് ആദ്യം തലയുടെ മുൻഭാഗം തടവി. പിന്നീട് പിൻഭാഗവും രണ്ട് ചെന്നിയുടെ ഭാഗങ്ങളും ചെവിയും തടകി. ഒറ്റ പ്രാവശ്യം മാത്രമാണ് ഇങ്ങനെ നിർവഹിച്ചത്.
തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി മുൻഭാഗം വരെ തടവിയെത്തിയ ഒരു ചിത്രീകരണം റബീഅ് ബിൻത് മുഅവ്വിദ്(റ) പറഞ്ഞതായി ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
തലപ്പാവണിഞ്ഞുകൊണ്ട് വുളൂഅ് നിർവഹിക്കുന്ന സമയത്ത് ശിരസ്സിന്റെ മുൻഭാഗം തടകിയ ശേഷം തലപ്പാവിന്റെ പുറത്തുകൂടി കൈ തലോടി പൂർത്തീകരിച്ചതായും ഹദീസിൽ കാണാം. ഇമാം മുസ്ലിം(റ) മുഗീറ(റ)യിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺ വുളൂഅ് നിർവഹിക്കുമ്പോൾ കാലുറയുടെയും തലപ്പാവിന്‍റെയും മേലെ തടവുമായിരുന്നു എന്ന് ഉത്തമമായ പരമ്പരയിലൂടെ സെയ്ദ് ബിൻ സാബിതി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്.
ഹദീസിൽ പരാമർശിക്കപ്പെട്ട കാലുറ എന്താണെന്നും എന്തൊക്കെ നിബന്ധനകളോടുകൂടി ആയിരിക്കണമെന്നും നേരത്തെയുള്ള ചർച്ചകളിൽ കഴിഞ്ഞുപോയിട്ടുണ്ട്. ശിരസ്സിന്റെ മൂർദ്ധാവിലും ശേഷം തലപ്പാവിലും തല തടകൽ പൂർത്തീകരിച്ചിരുന്നു എന്നാണ് തലപ്പാവിന് പുറത്ത് തടകിയിരുന്നു എന്ന് പറഞ്ഞതിന്റെ താല്പര്യം.
തിരുനബിﷺ ഒരു കിത്റി തലപ്പാവ് ധരിച്ചുകൊണ്ട് വുളൂഅ് ചെയ്യുന്നത് ഞാൻ കണ്ടു എന്ന് അനസുബ്നു മാലിക്(റ) പറയുന്നുണ്ട്. തല തടകാനായപ്പോൾ തലപ്പാവിന്‍റെ ഉള്ളിലൂടെ കൈ പ്രവേശിപ്പിച്ചു മുൻഭാഗം തടവുകയും ബാക്കിയുള്ള ഭാഗം തലപ്പാവിന് മുകളിലൂടെ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, തലപ്പാവ് അഴിഞ്ഞു പോയിരുന്നില്ല.
ഈ വിഷയവുമായി ബന്ധമുള്ള ഏറ്റവും മനോഹരമായ ഒരു ആഖ്യാനമാണ് അനസുബ്നു മാലികി(റ)ന്റെ ഈ നിവേദനത്തിൽ നിന്ന് നാം വായിച്ചത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂദാവൂദും(റ) തുടങ്ങി പ്രമുഖരായ ഹദീസ് പണ്ഡിതന്മാരെല്ലാം ഉന്നതന്മാരായ സ്വഹാബികളിൽ നിന്ന് തന്നെ തലപ്പാവിന് മുകളിലൂടെ തിരുനബിﷺ തല തടകൽ പൂർത്തീകരിച്ചിരുന്നു എന്ന് പറഞ്ഞ നിവേദനങ്ങൾ ഏറെ വന്നിട്ടുണ്ട്.
തലപ്പാവ് കേവലം സാമൂഹിക ആചാരമായി മാത്രം പരാമർശിച്ചു മാറ്റിനിർത്തുന്നവരുണ്ട്. പ്രാദേശിക വസ്ത്രധാരണത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതിയെന്ന് പറയുന്നവരുമുണ്ട്. എന്നാൽ, തിരുനബിﷺയുടെ വസ്ത്രധാരണത്തിൽ സവിശേഷമായ ശ്രദ്ധയോടെ ധരിക്കുകയും ചിട്ടകളോടെ പരിപാലിക്കുകയും ചെയ്ത വസ്ത്രമായിരുന്നു തലപ്പാവ് എന്ന് കൃത്യമായി തന്നെ മനസ്സിലാക്കാൻ കഴിയും. പിൽക്കാലത്ത് വന്ന പ്രമുഖരായ എല്ലാ പണ്ഡിതന്മാരും പ്രസ്തുത വേഷം അനുകരിക്കുകയും ലോകം മുഴുവനും അത് ഇസ്ലാമിന്റെ വിലാസമായി അടയാളപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, കുറഞ്ഞ കാലത്തിനു മുമ്പ് വന്ന നവീനവാദികൾ തലപ്പാവിനെ അരിക് വൽക്കരിക്കുകയും തിരുനബിﷺയുടെ ചര്യയായി പാലിക്കുകയോ അനുകരിക്കുകയോ ചെയ്യേണ്ട വേഷമല്ല എന്ന് വരുത്തി തീർക്കുകയും ചെയ്തു. ശേഷം, തങ്ങളുടെ ഇഷ്ടത്തിന് തങ്ങളുടെ നിറത്തിൽ അല്ലെങ്കിൽ താല്പര്യമുള്ള ശൈലികളിൽ മേൽ മുണ്ടുകൾ ധരിച്ചും ചിലപ്പോൾ തല തന്നെ മറക്കാതെയും ഇസ്ലാമിക വസ്ത്രധാരണ രീതികളെ പ്രമാണങ്ങളുടെ പിൻബലം ഇല്ലാത്ത വിധം ആധുനികവൽക്കരിച്ചു. ഇസ്ലാമിക വിലാസങ്ങളെ ഇല്ലായ്മ ചെയ്യാൻ കൂട്ടു നിൽക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
