Tweet 956

    Tweet 956
    January 25, 2025 • Saturday
    Post Header

    വെള്ളം ഉപയോഗിക്കുന്ന സമയത്ത് തിരുനബിﷺ പാലിച്ച ചില ജാഗ്രതകൾ കൂടി നമുക്ക് വായിച്ചു പോകാനുണ്ട്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് ചെന്നു. അപ്പോൾ ഞാൻ സൂര്യപ്രകാശത്തിൽ വെള്ളം ചൂടാക്കുന്നുണ്ടായിരുന്നു. എന്നോട് പറഞ്ഞു മോളെ ‘ഹുമൈറാ’ അഥവാ ചുവപ്പു നിറമുള്ള കൊച്ചു സുന്ദരീ, അങ്ങനെ ചെയ്യരുത്. അത് വെള്ളപ്പാണ്ടിന് കാരണമായേക്കും. ഇതേ ആശയമുള്ള മറ്റൊരു ഹദീസ് ഇമാം ദാറു ഖുത്നി(റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ഹദീസുകളുടെ ബലാബലം പരിശോധിക്കുമ്പോൾ നിവേദന പരമ്പരയിൽ ഒരാൾ അത്ര സ്വീകാര്യനല്ലാത്തതും നിവേദന യോഗ്യതകൾ പൂർത്തിയാക്കാത്തതുമായ വ്യക്തിയാണ്. കർമശാസ്ത്ര നിരീക്ഷണത്തിൽ ഇപ്രകാരം ചൂടാക്കപ്പെട്ട വെള്ളം ഉപയോഗിക്കൽ അത്ര ഉത്തമമല്ല എന്നേയുള്ളൂ.
    ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കുന്നതിന് പന്തികേടില്ല എന്നറിയിക്കുന്ന ഒരു നിവേദനം ഇതിന് അനുബന്ധമായി ഇമാം യൂസഫ് സ്വാലിഹി(റ) ഉദ്ധരിക്കുന്നുണ്ട്. ഉമറുബ്നു ഖത്വാബി(റ)ന്റെ പരിചാരകനായ അസ്ലം(റ) പറഞ്ഞു. ഒരു ചെമ്പു കുടത്തിൽ ഉമറി(റ)ന് വേണ്ടി ഞാൻ വെള്ളം ചൂടാക്കി കൊടുക്കുകയും അത് ഉപയോഗിച്ച് അവിടുന്ന് കുളിക്കുകയും ചെയ്യുമായിരുന്നു.
    അശുദ്ധി ഉയർത്താനോ മാലിന്യം നീക്കാനോ ഉപയോഗിക്കുന്ന വെള്ളം ഉപയോഗിക്കപ്പെട്ട വെള്ളം എന്ന ഗണത്തിലാണ് കർമശാസ്ത്രപരമായി പരിഗണിക്കപ്പെടുന്നത്. പിന്നീട് ആ വെള്ളം അടുത്ത ഒരു ശുദ്ധീകരണത്തിനോ മാലിന്യം നീക്കുന്നതിനോ പ്രയോജനപ്പെടുകയില്ല. രണ്ടു ഖുല്ലത് അഥവാ 191 ലിറ്ററിൽ കുറഞ്ഞ വെള്ളം വുളൂഅ് ചെയ്യുവാനോ കുളിക്കുവാനോ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കപ്പെട്ട വെള്ളം എന്ന ഗണത്തിൽ വരും. മേൽ പറയപ്പെട്ട അളവിൽ കൂടുതൽ ഉണ്ടെങ്കിൽ അതിൽ നിന്ന് ശുദ്ധീകരണം വരുത്തിയത് കൊണ്ട് മാത്രം അത് ഉപയോഗിക്കപ്പെട്ട വെള്ളമാവുകയില്ല.
    ഈ വിഷയങ്ങളെ പരാമർശിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ഒരാൾ വലിയ അശുദ്ധിക്കാരനായിരിക്കെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കുളിക്കരുത് എന്ന് നബിﷺ പറഞ്ഞു. അപ്പോൾ അബൂഹുറൈറ(റ)യോട് ചോദിച്ചു. പിന്നെ എന്താണ് ചെയ്യേണ്ടത്? അതിൽനിന്ന് കോരിയെടുത്ത് ഉപയോഗിക്കുകയാണ് വേണ്ടത്. അദ്ദേഹം വിശദീകരിച്ചു കൊടുത്തു.
    എന്നാൽ വുളൂഅ് എടുത്ത വെള്ളം പുണ്യം ലഭിക്കുന്നതിനുവേണ്ടി തളിച്ചു കൊടുത്തതിന്റെ ഒരുദാഹരണം കൂടി വായിച്ചു പോകേണ്ടതുണ്ട്. ജാബിറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ഞാൻ രോഗിയായിരുന്നപ്പോൾ തിരുനബിﷺ എന്നെ സന്ദർശിക്കാൻ വന്നു. അപ്പോൾ എനിക്ക് ബോധമുണ്ടായിരുന്നില്ല. തിരുനബിﷺ അവിടെവച്ച് വുളൂഅ് എടുത്തു. ശേഷം ആ വെള്ളം എന്റെ മേൽ തളിക്കുകയും ചെയ്തു.
    ഇവിടെ അബൂഹുറൈറ(റ)യുടെ ശരീരത്തിൽ തളിച്ചു കൊടുത്ത വെള്ളം അദ്ദേഹത്തെ ശുദ്ധി വരുത്താനുള്ള കുളിക്കോ വുളൂഅ് നിർവഹിപ്പിക്കുന്നതിനോ ആയിരുന്നില്ല. മറിച്ച് തിരുനബിﷺയുടെ ശരീരത്തിൽ ഉപയോഗിച്ച വെള്ളം അതിലെ പുണ്യം കൊണ്ട് അബൂഹുറൈറ(റ)ക്ക് ശമനം ലഭിക്കാനായിരുന്നു. നിരവധി സന്ദർഭങ്ങളിൽ തിരുനബിﷺ അങ്ങനെ ചെയ്യുകയും അതുവഴി വെള്ളം ഉപയോഗിക്കപ്പെട്ടയാൾക്ക് ശമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പുണ്യമേനിയിൽ സ്പർശിച്ച വെള്ളം എന്നതായിരുന്നു ആ വെള്ളത്തിന്റെ പ്രത്യേകത. സാധാരണയിൽ തന്നെ തിരുനബിﷺ അംഗസ്നാനം ചെയ്യുമ്പോൾ അവയവങ്ങളിൽ നിന്നും ഒഴുകിവരുന്ന വെള്ളം കയ്യിൽ സമാഹരിക്കാനും അതു കുടിക്കാനും പുരട്ടാനും സ്വഹാബികൾ മത്സരിക്കാറുണ്ടായിരുന്നു എന്ന് ആധികാരികമായ ഹദീസുകളിൽ തന്നെ കാണാം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...