Tweet 933

    Tweet 933
    January 2, 2025 • Thursday
    Post Header

    കുതിരകളുടെ കൂട്ടത്തിൽ നിന്ന് ശികാലിനെ തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. വലത്തെ കാലിനും ഇടത്തെ കൈക്കും അല്ലെങ്കിൽ ഇടത്തെ കാലിനും ഇടത്തെ കൈക്കും അടയാളങ്ങളോ കലകളോ ഉള്ള കുതിരകൾക്കാണ് ശികാൽ എന്ന് പറയുന്നത്. ഇമാം മുസ്ലിം(റ), ഇമാം അബൂദാവൂദ്(റ) തുടങ്ങിയവർ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണിത്.
    ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഓടിപ്പോവുകയും സമരാർജിത സമ്പത്ത് ലഭിക്കുന്നതിനുവേണ്ടി ഓടി അടുക്കുകയും ചെയ്യുന്ന കുതിരയേയും അശ്വഭടനെയും നിങ്ങൾ സൂക്ഷിക്കണം എന്ന് പറയുന്ന ഹദീസ് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നുണ്ട്.
    കുതിരകളെ കുറിച്ച് പരാമർശിക്കുമ്പോൾ സവിശേഷമായ ചില പ്രയോഗങ്ങൾ തിരുനബിﷺ പാലിക്കാറുണ്ടായിരുന്നു. അറബിയിൽ കുതിരക്ക് ഫറസ് എന്നും സ്ത്രീലിംഗമായാൽ ഫറസത്ത് എന്നുമാണ് യഥാർഥത്തിൽ പ്രയോഗിക്കേണ്ടത്. എന്നാൽ, അത്തരമൊരു പ്രയോഗം തിരുനബിﷺ നടത്താറുണ്ടായിരുന്നില്ല. കുതിരയും കഴുതയും ചേർന്നുണ്ടാകുന്ന കോവർ കഴുതകളെ തിരുനബിﷺ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരിക്കൽ കോവർ കഴുതയുടെ പുറത്ത് കടന്നുവന്ന അലിയ്യ്(റ) നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചകരേﷺ ഇപ്രകാരം കഴുതയും കുതിരയും ചേർന്നാൽ നന്നായിരുന്നു ഇല്ലേ? അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു തിരുനബിﷺയുടെ മറുപടി. കുതിരയുടെ വംശ മഹത്വത്തെ ബാധിക്കുന്നതാണ് എന്ന അർഥത്തിലോ മതങ്ങളിൽ വിവരം ഇല്ലാത്തവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യിക്കുക എന്ന അർഥത്തിലോ ഒക്കെയായിരുന്നു തിരുനബിﷺ അങ്ങനെ ഒരു വിശദീകരണം നൽകിയത്.
    കുതിരകളെ പരിഗണിക്കണമെന്നും മാന്യമായി പെരുമാറണമെന്നും തിരുനബിﷺ പ്രത്യേകമായി തന്നെ പറയുമായിരുന്നു. ഒരിക്കൽ കുതിരയെ മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ഒരാളോട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഇതൊക്കെ നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളാണ്. ഇതിനെ ശരിയായി പരിപാലിക്കുകയും ഇതിന്മേൽ സഞ്ചരിച്ച് സത്യത്തിന്റെ സംസ്ഥാപന വഴിയിൽ പ്രവർത്തിക്കുകയും നേർവഴിക്ക് ലഭിക്കുന്ന സമ്പാദ്യങ്ങൾ ചുമക്കുകയും ചെയ്യുന്നതുവരെ നിനക്ക് പരലോകത്ത് രക്ഷ ഉണ്ടാവുകയില്ല .അയാൾ അത് അനുസരിക്കുകയും അപ്രകാരംതന്നെ ചെയ്യുകയും ഒടുവിൽ കുതിര ഉപയോഗയോഗ ശൂന്യമാകുന്നതുവരെ കൊണ്ടുനടക്കുകയും ചെയ്തു.
    മൃഗങ്ങളെ വന്ധീകരണം നടത്തുന്നത് തിരുനബിﷺ നിരുത്സാഹപ്പെടുത്തി. കുതിരകളെ മാത്രമായി പരാമർശിച്ച ഹദീസുകളും, നാൽക്കാലികളിൽ ഓരോ വിഭാഗത്തെയും എണ്ണിയെണ്ണി പറഞ്ഞ ഹദീസുകളും കാണാൻ കഴിയും. അടിസ്ഥാനപരമായി അത്തരം ഒരു നടപടി സ്വീകരിക്കുന്നതിന് നബിﷺ യോജിച്ചിരുന്നില്ല എന്നാണ് ഹദീസുകളുടെ സമാഹരണം നൽകുന്ന ആശയം.
    കുതിര സവാരിയിൽ തിരുനബിﷺക്ക് വലിയ ഉത്സാഹമുണ്ടായിരുന്നു. ധീരതയോടു കൂടിയായിരുന്നു അവിടുന്ന് നിർവഹിച്ചിരുന്നത്. ചിലപ്പോഴൊക്കെ ജീനി കെട്ടാത്ത കുതിരയുടെ പുറത്തും യാത്ര ചെയ്തിട്ടുണ്ട്. അത്തരം ഒരു അനുഭവം ഹദീസിൽ നിന്ന് ഇങ്ങനെ വായിക്കാം. ജാബിർ ബിൻ സമുറ(റ) പറയുന്നു. അബു ദഹ്ദാഹ്(റ) എന്നിവരുടെ ജനാസ സംസ്കരണത്തിനു ശേഷം തിരുനബിﷺ മടങ്ങി വരുമ്പോൾ ഒരാൾ നൽകിയ കുതിരപ്പുറത്താണ് അവിടുന്ന് കയറിയത്. അതിന് ജീനി കെട്ടിയിട്ടുണ്ടായിരുന്നില്ല. തിരുനബിﷺ മുന്നേ പോവുകയും സ്വഹാബികൾ പിന്നിൽ സഞ്ചരിക്കുകയും ചെയ്തു. മദീനയിൽ വച്ച് ജനങ്ങളെല്ലാവരും ഭയവിഹ്വലരായ നേരത്ത് ഭീകരമായി ശബ്ദം കേട്ട സ്ഥലത്ത് നിന്ന് തിരുനബിﷺ ആദ്യം വരുന്നതായി കണ്ടു. ശബ്ദം കേട്ട സ്ഥലത്തേക്ക് ധൃതിയിൽ പോയി അന്വേഷിച്ചിട്ട് വരികയായിരുന്നു അവിടുന്ന്. ആ സമയത്ത് നബിﷺ ഉപയോഗിച്ചിരുന്ന അബൂത്വൽഹ(റ)യുടെ കുതിരക്ക് ജീനി കെട്ടിയിട്ടുണ്ടായിരുന്നില്ല.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...