Tweet 92

    Tweet 92
    September 14, 2022 • Wednesday
    Post Header

    രാജാവ് തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. അവർ അവരുടെ ഏടുകൾ നിവർത്തി വച്ചു. മുസ്‌ലിം പ്രതിനിധികളെ രാജസന്നിധിയിലേക്ക് ക്ഷണിച്ചു. അവർ സലാം അഥവാ അഭിവാദ്യ വാചകം ചൊല്ലിക്കൊണ്ട് കടന്നു വന്നു. രാജാവ് ചോദിച്ചു, “ഇതെന്തേ , രാജാവിനെ സാഷ്ടാംഗം ചെയ്തു വണങ്ങാത്തത് ?”
    “ഞങ്ങൾ സൃഷ്ടികൾക്ക് സാഷ്ടാംഗം ചെയ്യാറില്ല. ഞങ്ങൾ സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ സാഷ്ടാംഗം ചെയ്യാറുള്ളൂ “.
    രാജാവ് ചോദിച്ചു, “നിങ്ങളെ നിങ്ങളുടെ ജനങ്ങളിൽ നിന്ന് മാറ്റിനിർത്തിയ മതമേതാണ് ? നിങ്ങൾ നിങ്ങളുടെ പാരമ്പര്യമതം ഉപേക്ഷിച്ചു. എന്നാൽ, ഞങ്ങളുടെയോ മറ്റു വിഭാഗങ്ങളുടെയോ മതത്തിൽ ചേർന്നതുമില്ല പിന്നേതാണീമതം?”
    ജഅഫർ (റ) സംസാരിക്കാൻ തുടങ്ങി. “അല്ലയോ , രാജാവേ ! ഞങ്ങൾ ജാഹിലിയ്യത്തിൽ അഥവാ വിവരക്കേടിൽ മുങ്ങിയ ജനതയായിരുന്നു. ബിംബങ്ങളെ ആരാധിക്കുക, ശവം തിന്നുക, വൃത്തികേടുകൾ പ്രവർത്തിക്കുക, കുടുംബ ബന്ധങ്ങൾ ഛേദിക്കുക, അയൽവാസിയെ മോശമാക്കുക, കരുത്തുള്ളവൻ ഇല്ലാത്തവനെ പിടിച്ചടക്കുക ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ ജീവിതം. അപ്പോഴതാ ഞങ്ങളിലേക്ക് അല്ലാഹു ഞങ്ങളിൽ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ നിയോഗിച്ചു. സത്യസന്ധതയിലും പവിത്രതയിലും വിശ്വസ്ഥതയിലും പേരു കേട്ട, അറിയപ്പെട്ട തറവാട്ടിലെ ഒരു വ്യക്തിയെ. ‘ഏകനായ രക്ഷിതാവ് അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനോട് ആരേയും പങ്കുചേർക്കരുത്. അവനെ കൂടാതെ ആരാധിക്കപ്പെടുന്ന ശിലകളെയും ശിൽപ്പങ്ങളെയും ഒഴിവാക്കുക’ എന്നീ സന്ദേശങ്ങളിലേക്ക് ഞങ്ങളെ ആ പ്രവാചകൻ ﷺ ക്ഷണിച്ചു. നിസ്ക്കാരം, ധാനധർമം, വ്രതാനുഷ്ടാനം എന്നിവ കൽപ്പിച്ചു. സത്യം പറയുക, വിശ്വസ്ഥത പാലിക്കുക, കുടുംബ ബന്ധം ചേർക്കുക, അയൽവാസിയോട് നല്ല നിലയിൽ വർത്തിക്കുക, സ്വത്തോ ജീവനോ അപഹരിക്കാതിരിക്കുക, കള്ളസാക്ഷി പറയരുത്, പതിവ്രതകളെ മാനം കെടുത്തരുത് തുടങ്ങിയ കാര്യങ്ങൾ ഉദ്ബോധിപ്പിച്ചു “.
    അദ്ദേഹം തുടർന്നു. “അങ്ങനെ ഞങ്ങൾ നല്ല രീതിയിൽ ജീവിച്ചു തുടങ്ങിയപ്പോൾ നാട്ടിലുള്ളവർ ഞങ്ങളുടെ സ്വൈര്യം കെടുത്തി. പഴയ ജീവിതത്തിലേക്ക് കൊണ്ടു പോകാൻ ബലപ്രയോഗം നടത്തി. ഞങ്ങളെ അക്രമിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ സ്വസ്ഥമായി ജീവിക്കാൻ ഈ നാട്ടിലേക്കുവന്നു. നിങ്ങളുടെ ഭരണ പരിധിയിൽ ഞങ്ങൾ അക്രമിക്കപ്പെടില്ല എന്ന് വിശ്വസിച്ച് ഈ നാട്ടിൽ നിങ്ങളുടെ ഭരണത്തിൽ അഭയം തേടി “.
    ജഅ്ഫറി(റ)ന്റെ സംഭാഷണം രാജാവിന് നന്നായി ബോധിച്ചു. അദ്ദേഹം ചോദിച്ചു, “നിങ്ങളുടെ പ്രവാചകൻ ﷺ അവതരിപ്പിച്ച വേദത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങൾക്കറിയാമോ? ”
    ജഅ്ഫർ (റ) പറഞ്ഞു, “അതെ”.
    “എന്നാൽ അൽപ്പം പാരായണം ചെയ്യൂ “.
    ജഅ്ഫർ (റ) വിശുദ്ധ ഖുർആനിലെ മർയം അധ്യായത്തിന്റെ ആദ്യഭാഗം പാരായണം ചെയ്തു കേൾപ്പിച്ചു. ഖുർആനിന്റെ ആശയത്തിലും പാരായണത്തിലും ലയിച്ച് അദ്ദേഹം കരയാൻ തുടങ്ങി. കണ്ണുനീർ താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി. ചുറ്റുമുള്ള പാത്രിയാർക്കീസുമാരുടെ കണ്ണുനീർ വീണ് ഏടുകൾ നനഞ്ഞു. മർയം അധ്യായത്തിന്റെ പ്രമേയം ഈസാ നബി (അ)യും മാതാവ് മർയമു (റ)മാണല്ലോ! അടിസ്ഥാന ക്രൈസ്തവരായ രാജാവിനെയും സഭാംഗങ്ങളെയും അതേറെ സ്വാധീനിച്ചു.
    ഉടനെ രാജാവ് പറഞ്ഞു, “ഈസാ മൂസാ (അ) പ്രവാചകന്മാർ അവതരിപ്പിച്ചതും ഇപ്പോൾ കേട്ടതും ഒരേ ഉറവിടത്തിൽ നിന്നാണല്ലോ! ഒരേ വിളക്കുമാടത്തിലെ വ്യത്യസ്ത പ്രകാശരേഖകൾ “.
    തുടർന്ന് ഖുറൈശീ പ്രതിനിധിയായ അംറിനോട് രാജാവ് ചോദിച്ചു. “ഇവിടെയെത്തിയ മുസ്‌ലിംകളുടെ കൂട്ടത്തിൽ നിങ്ങളുടെ അടിമകളായവർ ആരെങ്കിലും ഉണ്ടോ ?”
    iഇല്ല “.
    “ഇവർ നിങ്ങൾക്കെന്തെങ്കിലും വായ്പകൾ തിരിച്ചു തരാനുണ്ടോ?”
    ” ഇല്ല ” , അംറ് മറുപടി പറഞ്ഞു.
    അവസാനം രാജാവ് പറഞ്ഞു. “ഇക്കൂട്ടരെ ഒരിക്കലും ഞാൻ നിങ്ങൾക്ക് വിട്ടുതരില്ല. നിങ്ങൾക്ക് പോകാം ” .
    പുറത്തിറങ്ങിയപ്പോൾ അംറ് പറഞ്ഞു. “നാളെയാവട്ടെ, ഞാൻ അവസാനത്തെ ഒരടവും കൂടി പയറ്റി നോക്കാം “.
    ആമിർ പറഞ്ഞു, “വേണ്ട, ഏതായാലും അവർ നമ്മുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെത്തന്നെയല്ലേ “.
    അംറ് പറഞ്ഞു, “അവർക്ക് ഈസാ നബി (അ)യെക്കുറിച്ചുള്ള വിശ്വാസം ശരിയല്ല എന്ന കാര്യം ഞാൻ നാളെ രാജാവിനോട് പറയും. അതുവഴി എല്ലാം തിരിച്ചു വീശും “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...