Tweet 913

    Tweet 913
    December 13, 2024 • Friday
    Post Header

    തിരുനബിﷺയുടെ പരിചകളും കൂടി നമുക്കൊന്ന് പരിചയപ്പെടാം. സലൂഖ്, ഫതഖ് എന്നീ രണ്ട് പരിചകൾക്ക് പുറമേ, പരുന്തിന്റെയോ ആട്ടിൻകുട്ടിയുടെയോ ചിത്രമുള്ള മൂന്നാമതൊരെണ്ണം കൂടിയുണ്ടായിരുന്നു. ബീവി ആഇശ(റ) പറഞ്ഞതായി ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് ഒരു പരിച സമ്മാനമായി ലഭിച്ചു. അതിൽ പരുന്തിന്റെയോ ആട്ടിൻകുട്ടിയുടെയോ ചിത്രമുണ്ടായിരുന്നു. തിരുനബിﷺക്ക് അത് അത്ര ഇഷ്ടമായില്ല. രാവിലെ ആയപ്പോഴേക്കും ആ ചിത്രങ്ങൾ എവിടെപ്പോയി എന്നറിയില്ല. അല്ലാഹു അതിനെ നീക്കം ചെയ്തിരുന്നു. മക്ഹൂലി(റ)ൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ)യും ഇബ്നു സഅദും(റ) ഈ വിഷയം ഉദ്ധരിച്ചിട്ടുണ്ട്.
    അബ്ദുറഹ്മാൻ ബിൻ ഹസന(റ) എന്ന സ്വഹാബിയിൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഞാനും അംറ് ബിൻ അൽ ആസും(റ) കൂടി തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. അപ്പോൾ തിരുനബിﷺയുടെ അടുക്കൽ തോലുകൊണ്ടുണ്ടാക്കിയ ഒരു പരിചയുണ്ടായിരുന്നു. ജുമുഅ് എന്ന് പേരുള്ള ഒരു പരിച തിരുനബിﷺക്കുണ്ടായിരുന്നു എന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ത്വബറാനി(റ) ഉദ്ധരിക്കുന്നു.
    ഉർവ ബിൻ അസ്സുബൈർ(റ) മുസവ്വർ ബിൻ മഖ്റമ(റ)യിൽ നിന്നും മർവാൻ ബിൻ ഹകമി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. രണ്ടുപേരും പരസ്പരം നിവേദനത്തെ സാക്ഷീകരിക്കുന്നുമുണ്ട്. ഹുദൈബിയ്യ ദിവസം തിരുനബിﷺ പുറപ്പെട്ടു. ഹുദൈബിയ്യയുടെ അങ്ങേയറ്റം വെള്ളം കുറഞ്ഞ ഒരു വെള്ളക്കെട്ടിന്റെ അടുത്തിറങ്ങി. ജനങ്ങൾ അവിടേക്ക് എത്തിയെങ്കിലും വെള്ളം ഊറി വരുന്നതും കാത്ത് ഇരിക്കേണ്ടിവന്നു. ഒടുവിൽ ജനങ്ങളുപയോഗിച്ച് അത് തീർന്നുപോയി. ഉടനെ അവർ നബിﷺയോട് ദാഹിക്കുന്നുവെന്ന് ആവലാതി പറഞ്ഞു. അപ്പോൾ നബിﷺ ആവനാഴിയിൽ നിന്ന് ഒരു അമ്പടുത്തു. എന്നിട്ട് അമ്പ് ജലാശയത്തിലേക്ക് ഇടാൻ പറഞ്ഞു. അപ്പോൾ നല്ല തെളിഞ്ഞ വെള്ളം പ്രവഹിക്കുകയും ജനങ്ങൾ ആവോളം ഉപയോഗിക്കുകയും ചെയ്തു.
    ഇവിടെ അനുബന്ധമായി ചില വിചാരങ്ങൾ നമുക്ക് വേണ്ടതുണ്ട്. ജലസ്രോതസ്സിൽ വെള്ളമില്ലാതെ വന്നപ്പോൾ അനുയായികൾ പ്രവാചകരോﷺട് ആവലാതി ബോധിപ്പിക്കുന്നു. പ്രത്യക്ഷത്തിലുള്ള ഏതെങ്കിലും ഒരു നിമിത്തം വെള്ളം കിട്ടാൻ വേണ്ടി ഉണ്ടാക്കി തരണമെന്ന് താല്പര്യത്തോടെ അല്ല അവർ ആവലാതി പറഞ്ഞത്. അസാധാരണമായ വഴികളിലൂടെ പരിഹാരം തേടി കൊണ്ടായിരുന്നു. അതേ രീതിയിൽ തന്നെയാണ് തിരുനബിﷺയുടെ പ്രതികരണവുമുണ്ടായത്. തടാകം വിശാലമാക്കാനോ വെള്ളം കിട്ടുന്ന മറ്റു സ്രോതസ്സുകളിലേക്ക് ജനങ്ങളെ അയക്കാനോ അല്ല അവിടുന്ന് മുതിർന്നത്. മറിച്ച് അസാധാരണമായ ഒരു സമീപനം. ആവനാഴിയിൽ നിന്ന് അമ്പെടുത്ത് നൽകുക. അത് വറ്റിക്കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇടാൻ നിർദ്ദേശിക്കുക. അതുവഴി ഉള്ള വെള്ളം അധികരിപ്പിക്കുക.
    പ്രത്യക്ഷ കാരണങ്ങളിൽ ഈ പ്രവർത്തനങ്ങളുമായി എന്ത് ബന്ധമാണുള്ളത്? വറ്റാൻ പോകുന്ന കിണറ്റിലേക്ക് അമ്പെടുത്തിട്ട് വല്ല കാര്യവുമുണ്ടോ? അല്ലാഹുവിൽ നിന്നുള്ള സവിശേഷമായ അനുഗ്രഹം ലഭിക്കാൻ പ്രവാചകരുﷺമായി ബന്ധപ്പെട്ട ഒരു വസ്തു അതിലേക്ക് ഇട്ടു കൊടുക്കാൻ അനുയായികളോട് പറയുന്നു. തിരുനബിﷺ പറഞ്ഞാൽ അനുസരിച്ചു മാത്രം ശീലമുള്ള ശിഷ്യന്മാർ ഏറ്റെടുക്കുന്നു. പെട്ടെന്ന് തന്നെ അവരുടെ പ്രശ്നത്തിന് കൃത്യമായ പരിഹാരം ലഭിക്കുകയും ചെയ്യുന്നു.
    ആത്മീയമായ മാനങ്ങളിലൂടെ അല്ലാതെ ഇതിനെ എങ്ങനെയാണ് വായിക്കുക! അസാധാരണമായ വഴിയിലൂടെ പ്രവാചകൻﷺ സഹായിച്ചു എന്നല്ലാതെ ഇതിനെ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുക? ഭൗതികമായ കാരണങ്ങൾക്ക് പുറമേ ആത്മീയമായ കാരണങ്ങളും ഇത്തരം സന്ദർഭങ്ങളിൽ പ്രകടമായിരുന്നു എന്ന് വളച്ചുകെട്ടില്ലാതെ വായിക്കുകയല്ലാതെ മറ്റെന്താണ് നാം ചെയ്യേണ്ടത്! തിരുനബിﷺയുമായി ബന്ധപ്പെട്ട എന്തിനും ഏതിനും വിശേഷങ്ങളുണ്ട് എന്ന കറകളഞ്ഞ തിരിച്ചറിവല്ലേ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാവേണ്ടത്!

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...