Tweet 887

    Tweet 887
    November 17, 2024 • Sunday
    Post Header

    തിരുനബിﷺയുടെ മോതിരം എന്തുകൊണ്ടായിരുന്നു എന്ന ചർച്ചയും വിശദമായി തന്നെ ഇമാമുകൾ കൊണ്ടുവരുന്നുണ്ട്. ഇമാം അഹ്മദും(റ) മറ്റും മഹാനായ അനസ് ബ്നു മാലികി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ റോമിലേക്കോ ഖൈസറിലേക്കോ കത്തെഴുതാൻ ഒരുങ്ങിയ രംഗം. തിരുനബിﷺയോട് ആരോ പറഞ്ഞു. മുദ്രയില്ലാത്ത കത്തുകൾ അവർ സ്വീകരിക്കുകയില്ല. അപ്പോൾ വെള്ളികൊണ്ട് ഒരു മോതിരം തിരുനബിﷺ ഉണ്ടാക്കിച്ചു. മുഹമ്മദ് റസൂലുല്ലാഹി എന്നായിരുന്നു അതിൽ കൊത്തിവച്ചിരുന്നത്. തിരുനബിﷺയുടെ കൈയിൽ അതിന്റെ വെളുപ്പിലേക്ക് ഞാൻ നോക്കിയിരിക്കുന്നത് പോലെയാണ് ഇപ്പോഴും.
    വെള്ളി ഉപയോഗിച്ചായിരുന്നു തിരുനബിﷺയുടെ മോതിരം എന്ന് പറയാനാണ് ഒരിക്കൽ കൂടി ഈ ഹദീസ് നാം വായിച്ചത്. ഇമാം ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കിച്ചു. അതേ ഘടനയിൽ ആരും മോതിരമുണ്ടാക്കരുത് എന്ന് നബിﷺ സ്വഹാബികളോട് നിർദ്ദേശിക്കുകയും ചെയ്തു.
    മുദ്രയായി ഉപയോഗിക്കുന്ന ഔദ്യോഗിക കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കണം തിരുനബിﷺ അങ്ങനെ പറഞ്ഞത്. സ്വഹാബികൾ അപ്രകാരം സ്വീകരിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മുഹമ്മദ് റസൂലുല്ലാഹ് എന്ന് കൊത്തിവെച്ച ഒരു വെള്ളിമോതിരം ഉണ്ടാക്കിച്ചു. മുദ്ര ഉള്ള ഭാഗം കൈവെള്ളയുടെ ഭാഗത്തേക്ക് ആക്കിയായിരുന്നു നബിﷺ അണിഞ്ഞിരുന്നത്.
    മുആദ് ബിൻ ജബലി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) വേറിട്ട ഒരു നിവേദനം ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം മദീനയിലേക്ക് വന്നപ്പോൾ തിരുനബിﷺ സ്വീകരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ പക്കൽ മുഹമ്മദ് റസൂലുല്ലാഹ് എന്ന് കൊത്തിവെച്ച ഒരു വെള്ളി മോതിരമുണ്ടായിരുന്നു. എന്താണ് ഈ മോതിരം എന്ന് അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ ഇപ്രകാരമായിരുന്നു മറുപടി.
    അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ജനങ്ങൾക്ക് വേണ്ടി കത്തുകൾ എഴുതാറുണ്ടായിരുന്നു. അപ്പോൾ സന്ദേശത്തിന്റെ അവസാനത്തിൽ ഇനിയൊന്നും ചേർക്കപ്പെടാതിരിക്കാനും അതിൽ നിന്ന് ഒന്നും വെട്ടിക്കുറക്കാതിരിക്കാനും ഒരു മുദ്ര വെക്കേണ്ടതുണ്ടായിരുന്നു. അപ്പോൾ മുദ്രയായി ഉപയോഗിക്കാൻ വേണ്ടി മോതിരം സ്വീകരിച്ചു. അപ്പോൾ ചോദിച്ചു. അതിൽ കൊത്തിവച്ചിട്ടുള്ളതെന്താണ്? മുഹമ്മദ് റസൂലുല്ലാഹ്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. മുആദി(റ)ന്റെ മോതിരം അടക്കം വിശ്വാസി ആയിട്ടുണ്ടല്ലോ! മുആദി(റ)ന്റെ കയ്യിൽ നിന്ന് തിരുനബിﷺ മോതിരം സ്വീകരിക്കുകയും മുദ്രയായി ഉപയോഗിക്കുകയും ചെയ്തു.
    ഇമാം ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ മുആദ്(റ) യമനിൽ നിന്ന് ഒരു മോതിരം കൊടുത്തയച്ചു എന്നാണുള്ളത്. അതിലെ മുദ്ര വെക്കുന്ന ഭാഗം എത്യോപ്യൻ രീതിയിൽ ഉണ്ടാക്കിയതും മോതിരം യമനിയും ആയിരുന്നു. അതേ മോതിരം തന്നെയാണ് പിൽക്കാലത്ത് അബൂബക്കറും(റ) ഉമറും(റ) മുദ്രയായി ഉപയോഗിച്ചത്. ഉസ്മാനി(റ)ന്റെ കാലത്തും അത് ഉപയോഗിക്കുകയും മഹാനവർകളുടെ കയ്യിൽ നിന്നു തന്നെ അത് അരിസ് കിണറിൽ വീണുപോവുകയും ചെയ്തു. അത് കണ്ടെടുക്കാൻ ആവുന്നതും ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. മോതിരം നഷ്ടപ്പെട്ടുപോയത് ഉസ്മാൻ(റ)നെ വല്ലാതെ പ്രയാസപ്പെടുത്തുകയും ചെയ്തു.
    മുആദ്(റ) മോതിരം കൊടുത്തുവിട്ടു എന്നതാണ് കൂടുതൽ ശരിയായി വായിക്കപ്പെടുന്നത്. കാരണം പ്രസിദ്ധമായ നിവേദനങ്ങളിലെല്ലാം മുആദ്(റ)യെ ഹിജ്റ 9 ലാണ് യമനിലേക്ക് അയക്കുന്നത്. തിരിച്ചുവരുമ്പോൾ നബിﷺ വഫാത്തായിരുന്നു. അതിനാൽ മുആദി(റ)നു പകരം മറ്റൊരാളാകാനാണ് സാധ്യതയെന്ന് ശറഫുൽ മുസ്ത്വഫയിൽ അബൂസഅദ് അന്നൈസാബൂരി(റ) പറയുന്നു. ഇബ്നു സഅദ്(റ) തന്നെ സമാനമായ സംഭവം മറ്റൊരിടത്ത് ഉദ്ധരിച്ചിട്ടുണ്ട്. അവിടെ അംറ് ബിൻ സഈദ്(റ) എന്ന സ്വഹാബി എത്യോപ്യയിൽ നിന്ന് വന്നപ്പോഴാണ് ഇത്തരത്തിൽ നബിﷺയുമായി സംവദിച്ചത് എന്ന് പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് നബിﷺ അത് വാങ്ങുകയും വഫാത്ത് വരെ ധരിക്കുകയും ചെയ്തു എന്നും ആ നിവേദനത്തിലുണ്ട്. നബിﷺയുടെ മോതിരക്കല്ല് എത്യോപ്യയിൽ നിന്നുള്ളതായിരുന്നു എന്ന മുസ്ലിമി(റ)ന്റെ നിവേദനം ഇതിന് കൂടുതൽ ബലം നൽകുന്നു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...