
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ഒരു പട്ടണം. അതിന്റെ കവാടത്തിലേക്ക് ഞങ്ങൾ എത്തിയപ്പോൾ ഞങ്ങൾക്ക് വേണ്ടി തുറക്കപ്പെടുകയും ഞങ്ങളെ അവിടെ സ്വീകരിക്കുകയും ചെയ്തു. പട്ടണത്തിലെ ഒരു ഭാഗത്തുള്ള മുഴുവൻ മനുഷ്യരും നല്ല ആകർഷണീയതയും സൗന്ദര്യവും ഉള്ളവർ. മറുഭാഗത്തുള്ള ആളുകളോ തീർത്തും വിരൂപ ഭാവമുള്ളവരും കണ്ടാൽ അറപ്പുളവാക്കുന്നവരും. എന്നോടൊപ്പമുള്ള രണ്ട് ആളുകൾ അവരെ സമീപിച്ചു കൊണ്ട് പറഞ്ഞു. നിങ്ങൾ ആ പുഴയിൽ പോയി ഒന്നു മുങ്ങി വരൂ.
അപ്പോഴാണ് ശ്രദ്ധിക്കുന്നത് വിശാലമായ ഒരു പുഴ ഒഴുകുന്നുണ്ട്. അതിലെ വെള്ളമാണെങ്കിലോ വെള്ളനിറത്തിൽ തെളിഞ്ഞൊഴുകുന്നത്. അതിൽ പോയി മുങ്ങി വന്നപ്പോഴേക്കും നേരത്തെ വിരൂപ ഭാവമുള്ളവരൊക്കെ എല്ലാ ന്യൂനതകളും മാറി സുന്ദരന്മാരായി. ഇത്രയുമായപ്പോഴേക്കും എന്നോടൊപ്പമുള്ള രണ്ടുപേർ എന്നോട് പറഞ്ഞു. ഇതാണ് ഏദൻ തോട്ടം അഥവാ സ്വർഗ്ഗ ഉദ്യാനം. അതാ കാണുന്നതാണ് അവിടുത്തെ ഭവനം. അപ്പോൾ തിരുനബിﷺ കണ്ണുകൾ ഉയർത്തിയൊന്ന് നോക്കിയപ്പോൾ വെളുത്ത മേഘം പോലെ ഒരു കൊട്ടാരം അവിടെ നിലകൊള്ളുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു. നിങ്ങൾക്ക് രണ്ടുപേർക്കും അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു തരട്ടെ! ഞാനെന്റെ ഭവനത്തിൽ ഒന്ന് കയറിയിട്ട് വന്നാലോ? അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ അതിലേക്ക് കടക്കാൻ ആയിട്ടില്ല. അത് അവിടുത്തേക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് തന്നെയാണ്.
അപ്പോൾ ഞാൻ ഇങ്ങനെ തുടർന്നു. രാത്രിയിൽ നമ്മൾ കുറെ അത്ഭുതങ്ങൾ കണ്ടല്ലോ. അതിന്റെയൊക്കെ നിജസ്ഥിതി എന്താണ്? അവർ ഓരോന്നും ഇങ്ങനെ പറയാൻ തുടങ്ങി. ആദ്യം നമ്മൾ കണ്ട ആ രംഗം. ഒരാളുടെ തല മറ്റൊരാൾ കല്ലുകൊണ്ട് തല്ലിപ്പൊളിക്കുന്നത്. ഖുർആൻ എടുക്കുകയും അതിനെ നിരസിക്കുകയും ചെയ്ത ആൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അയാൾ നിർബന്ധമായ നിസ്കാരങ്ങൾ പോലും നിർവഹിച്ചിരുന്നില്ല. അന്ത്യനാൾ വരെ അയാൾ ഈ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കും. പ്രഭാതത്തിൽ തന്നെ വീട്ടിൽ നിന്ന് ഇറങ്ങുകയും കളവു പറയുകയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത ആൾക്കുള്ള ശിക്ഷയാണ് വായും നാസദ്വാരവും കീറി വലിച്ചുകൂട്ടപ്പെട്ട വിധത്തിൽ കണ്ട രണ്ടാമത്തെ രംഗം. ആ ശിക്ഷയും അന്ത്യനാൾ വരെ തുടരും.
അടുപ്പുകളിൽ തിളച്ച നഗ്നരായ സ്ത്രീപുരുഷന്മാരെ കണ്ടുവല്ലോ! അവർ വ്യഭിചാരികളും വ്യഭിചാരണികളുമാണ്. ചോര പുഴയിൽ നീന്തി കല്ല് വായിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടല്ലോ! അയാൾ പലിശ ഭക്ഷിക്കുന്ന ആളായിരുന്നു. അതിനുള്ള ശിക്ഷയാണ് അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പിന്നീട് നമ്മൾ വിരൂപിയായ ഒരാളെ കണ്ടുവല്ലോ, ദുർഗന്ധം വമിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തി, അതാണ് നരകത്തിന്റെ കാവൽക്കാരനായ മാലിക്(അ). പിന്നീട് നമ്മൾ ഒരു ഉദ്യാനത്തിൽ അതികായനായ ഒരു മനുഷ്യനെ കണ്ടുവല്ലോ, അതാണ് അല്ലാഹുവിന്റെ ഖലീൽ ഇബ്രാഹിം നബി(അ). നാം ആ പട്ടണത്തിൽ കണ്ട രൂപഭേദമുള്ള ആളുകൾ സൽകർമ്മങ്ങളും ദുഷ്കർമ്മങ്ങളും സമ്മിശ്രമായി ഉള്ളവരാണ്. അത്തരം ആളുകൾക്ക് അല്ലാഹു വിട്ടുവീഴ്ച നൽകിയതിന്റെ ദൃശ്യമാണ് അവർ കുളിച്ചു വരാൻ വേണ്ടി പറഞ്ഞത്.
ഇത്രയും വിശദീകരണങ്ങൾക്ക് ശേഷം എന്നോടൊപ്പമുള്ളവർ പറഞ്ഞു ഞാൻ ജിബ്‌രീൽ(അ) എന്നോടൊപ്പം ഉള്ളത് മീകാഈൽ(അ).
തിരുനബിﷺയുടെ ഒരു സ്വപ്നദർശനവും സഞ്ചാരവുമാണ് ഇവിടെ വിശദീകരിച്ചത്. പ്രവാചകന്മാരുടെ സ്വപ്നങ്ങൾ പ്രമാണങ്ങളാണ്. കഴിഞ്ഞുപോയ ഓരോ രംഗങ്ങളും അതിന്റെ വിശദീകരണവും ലോകത്തിനു നൽകുന്ന ആത്മീയ പാഠങ്ങളാണ്. അരുതായ്മകളിൽ നിന്ന് വിട്ടു നിൽക്കാനും നന്മയിൽ മുന്നോട്ടു പോകാനുമുള്ള മനോഹരമായ ആഖ്യാനങ്ങൾ കൂടിയാണിത്.
