Tweet 815

    Tweet 815
    September 6, 2024 • Friday
    Post Header

    നാല്, ബിഅർ അനസ് ബിൻ മാലിക് ബിൻ നള്ർ അഥവാ അനസ് ബിൻ മാലിക് കിണർ. അനസി(റ)ന്റെ പിതാവിനോട് ചേർത്ത് മാലിക് ബിൻ നള്റി(റ)ന്റെ കിണർ എന്നും ഇതറിയപ്പെടുന്നു. തിരുനബിﷺ ഇതിൽ നിന്ന് വെള്ളം കുടിച്ചിരുന്നു എന്ന് മർവാൻ ബിൻ സഅദ് ബിൻ അലി(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഈ കിണറ്റിലെ വെള്ളം ഒരു ബക്കറ്റിൽ എടുത്ത് അതിൽ നിന്ന് വെളളം വായിൽ കൊണ്ട് അതിലേക്ക് തന്നെ പകർന്നതായി മഹ്മൂദ് ബിൻ റബീഇ(റ)ൽ നിന്നുള്ള നിവേദനത്തിൽ കാണുന്നു.
    അനസി(റ)ൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്ന വിശദീകരണത്തിൽ ഇങ്ങനെ കൂടിയുണ്ട്. അനസി(റ)ന്റെ വീട്ടിൽ നിന്ന് തിരുനബിﷺ കുടിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടുത്തെ കിണറ്റിലെ വെള്ളവും പാലും ചേർത്ത് തിരുനബിﷺക്ക് കൊടുത്തു. അപ്പോൾ നബിﷺയുടെ വലതുഭാഗത്ത് ഒരു ഗ്രാമീണനായ അറബിയും ഇടതുഭാഗത്ത് അബൂബക്കറും(റ) മുൻഭാഗത്ത് ഉമറും(റ) ഉണ്ടായിരുന്നു.
    ബുഖാരിയിലെ നിവേദനത്തിൽ അനസ്(റ) പറയുന്നു. തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്കു വന്നു. അപ്പോൾ കുടിക്കാൻ ആവശ്യപ്പെട്ടു. പാലും വീട്ടിലെ കിണറ്റിലെ വെള്ളവും ചേർത്ത് നബിﷺക്ക് നൽകി.
    നബിﷺ കുടിച്ചതിന്റെ ശിഷ്ടം അടുത്തിരുന്നവർക്ക് കൊടുത്തത് കൂടി നിവേദനങ്ങളിൽ പറഞ്ഞിട്ടുണ്ട്. തിരുനബിﷺ കുടിച്ചതിനുശേഷം ബാക്കി ആദ്യം നൽകിയത് വലത് ഭാഗത്തുള്ള ഗ്രാമീണനായിരുന്നു. അബൂബക്കർ(റ) അടുത്തുതന്നെയുണ്ടെന്ന് ഉമർ(റ) ഉണർത്തിയെങ്കിലും വലതുഭാഗത്തുള്ളവർക്ക് ആദ്യം കൊടുക്കണമെന്ന ചിട്ടയാണ് തിരുനബിﷺ പരിഗണിച്ചത്. വലത്തേത് വലത്തേത് എന്ന് ആവർത്തിച്ചു പറഞ്ഞ് അതിന്റെ പ്രാധാന്യം ഉണർത്തുകയും ചെയ്തു. ശേഷംഅബൂബക്കറി(റ)നും ഉമറി(റ)നും കുടിക്കാൻ നൽകി.
    അനസി(റ)ന്റെ വീട്ടിലെ കിണറ്റിൽ തിരുനബിﷺയുടെ ഉമിനീർ ചേർന്നിട്ടുണ്ടെന്നും മദീനയിലെ ഏറ്റവും വലിയ വെള്ളം ആ കിണറ്റിലെ വെള്ളമായിരുന്നു എന്നും അബൂ നുഐമി(റ)ന്റെ നിവേദനത്തിൽ കാണാം. മദീനക്കാർ ഉപരോധിക്കപ്പെട്ടാൽ ഈ കിണറ്റിൽ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. ജാഹിലിയ്യ കാലഘട്ടത്തിൽ ഇത് കിണർ അൽ ബറൂത് എന്നാണ് അറിയപ്പെട്ടിരുന്നത്. മദീന പള്ളിയുടെ കിഴക്കുഭാഗത്താണ് ഈ കിണർ സ്ഥിതി ചെയ്തിരുന്നത് എന്ന് ഗ്രന്ഥങ്ങൾ പരാമർശിക്കുന്നു. എന്നാൽ ഈ കിണർ കണ്ടെത്താനായില്ല എന്ന് ചരിത്രകാരനായ ഇമാം സുംഹൂദി(റ) ഉദ്ധരിക്കുന്നു.
    അഞ്ച്, അഹാബ് കിണർ. മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ(റ) എന്നവരിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഹർറ പ്രവിശ്യയിലുളള അഹാബ് കിണറിന്റെ അടുക്കൽ വന്നു. സഅദ് ബിൻ ഉസ്മാൻ(റ) എന്നവരുടെ ഉടമസ്ഥതയിലായിരുന്നു അന്ന് ആ കിണറുണ്ടായിരുന്നത്. തിരുനബിﷺ കിണറിന്റെ അടുക്കലേക്ക് വന്നപ്പോൾ സഅദി(റ)ന്റെ മകൻ ഉബാദ(റ) രണ്ടു മരക്കൊമ്പുകൾക്കിടയിൽ അവിടെ ബന്ധിക്കപ്പെട്ടിരുന്നു. തിരുനബിﷺ കിണറിന്റെ അടുക്കൽ വന്ന് മടങ്ങിയ ഉടനെ സഅദ്(റ) അവിടേക്ക് വന്നു. മകനോട് ചോദിച്ചു. ഇവിടെ ആരെങ്കിലും വന്നിരുന്നുവോ? അതെ എന്നു പറഞ്ഞുകൊണ്ട് വന്നയാളുടെ വിശേഷങ്ങൾ ഉബാദ(റ) വിശദീകരിച്ചു കൊടുത്തു. അപ്പോൾ പിതാവ് മകനോട് പറഞ്ഞു. അത് അല്ലാഹുവിന്റെ ദൂതനാﷺണ്. എത്രയും വേഗം അടുത്തേക്ക് ചെല്ലൂ എന്ന് പറഞ്ഞ് മകനെ മോചിപ്പിച്ചു. ഉബാദ(റ) അതിവേഗം നടന്ന് നബിﷺയെ സമീപിച്ചു. തിരുനബിﷺ അദ്ദേഹത്തിന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുകയും പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു. തിരുനബിﷺ ഉമിനീർ അവിടുത്തെ കിണറ്റിൽ പകർന്നു.
    ഈ സംഭവത്തിന്റെ നിവേദകൻ അനുബന്ധമായി ഇങ്ങനെ കൂടി ചേർക്കുന്നു. ഉബാദ(റ) 80ാമത്തെ വയസ്സുവരെ ആരോഗ്യവാനായി ജീവിച്ചു. ഇദ്ദേഹത്തിന് നര ബാധിച്ചതേയില്ല. അസുഖകാരണമായിട്ടായിരുന്നു ഉബാദ(റ) മരത്തിൽ ബന്ധിക്കപ്പെട്ടിരുന്നത്. തിരുനബിﷺയുടെ പ്രാർഥന മൂലം അദ്ദേഹത്തിന് രോഗമുക്തി ലഭിച്ചു എന്നുകൂടി ചേർത്ത് വായിക്കണം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...