Tweet 794

    Tweet 794
    August 16, 2024 • Friday
    Post Header

    തിരുനബിﷺയുടെ തളികയിലെ ഒട്ടകത്തെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് ഇനി നാം വായിക്കുന്നത്. ഇമാം നസാഇ(റ)യും മറ്റും ഉദ്ധരിക്കുന്നു. അലിയ്യ്(റ) യമനിൽ നിന്ന് നൂറു ഒട്ടകങ്ങളെ ബലി മൃഗങ്ങളായി കൊണ്ടുവന്നു. അതിൽ 63 എണ്ണം തിരുനബിﷺ തന്നെ അറവ് നടത്തി. ബാക്കി 37 എണ്ണം അലി(റ)യെ ഏൽപ്പിച്ചു. ഒരൊട്ടകത്തിൽ അലി(റ)യെ കൂടി പങ്കാളിയാക്കി. എല്ലാ ഒട്ടകത്തിൽ നിന്നും അല്പം മാംസം വീതം ഒരു പാത്രത്തിൽ വച്ചു. ശേഷം, അത് പാചകം ചെയ്തു നബിﷺയും അലി(റ)യും കൂടി അതിലെ മാംസം കഴിക്കുകയും അതിന്റെ ചാർ കുടിക്കുകയും ചെയ്തു.
    ഒട്ടകത്തെ അറുത്തു ഭക്ഷിച്ചിരുന്നു എന്ന ഒരു ചിത്രവും പരിചാരകനും പിതൃ സഹോദരന്റെ മകനും മരുമകനുമായ അലി(റ)യുമായുള്ള സഹവാസത്തിന്റെയും ബന്ധത്തിന്റെയും മോഹനമായ ഒരു ചിത്രം കൂടിയുമാണ് ഇതിൽ അടയാളപ്പെട്ടത്.
    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിക്കുന്നു. ജാബിർ(റ) പറയുന്നു. അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹി(റ)ന്റെ നേതൃത്വത്തിലുള്ള ഖബത് സൈനിക നീക്കത്തിൽ ഞങ്ങളും പങ്കാളികളായി. ഇല കഴിച്ചു മുന്നോട്ടു പോകേണ്ടി വന്നതുകൊണ്ടാണ് ആ അർത്ഥത്തിലുള്ള ഖബത്ത് സൈനിക നീക്കം എന്ന് ഇതിന് പേരുവന്നത്. യാത്രക്കിടയിൽ ഞങ്ങളെല്ലാവർക്കും നന്നായി വിശന്നു. അപ്പോഴതാ സമുദ്രം ഞങ്ങൾക്ക് ചത്ത ഒരു മത്സ്യത്തെ ഇട്ടു തന്നു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വലിപ്പമുള്ളതായിരുന്നു അത്. തിമിംഗലത്തിന്റെ ഒരിനത്തിൽപ്പെട്ട അമ്പർ എന്നായിരുന്നു ആ മത്സ്യത്തിന്റെ പേര്. ഞങ്ങളുടെ അമീർ അബൂബൈദ(റ)യുടെ നിർദ്ദേശപ്രകാരം ഞങ്ങളത് പാചകം ചെയ്തു. അതിന്റെ കൊഴുപ്പുപയോഗിച്ച് എണ്ണയുണ്ടാക്കി. രണ്ടാഴ്ചയോളം ഞങ്ങൾക്ക് കഴിക്കാൻ ആ മാംസം ഉണ്ടായിരുന്നു.
    അബൂ ഉബൈദ(റ) ആ മാംസത്തിന്റെ എല്ലിൽ നിന്ന് ഒരെണ്ണം എടുത്തു. അതിന്റെ വളവിനുള്ളിലൂടെ തന്റെ വാഹനത്തെ കടത്തിവിട്ടു. അതിന്റെ കൺകുഴിയിൽ അഞ്ചുപേർക്ക് ഇരിക്കാൻ പറ്റുമായിരുന്നു. അത്രമേൽ വലിപ്പമുള്ളതായിരുന്നു അമ്പർ. ഞങ്ങൾ യാത്ര കഴിഞ്ഞു മദീനയിൽ മടങ്ങിയെത്തിയപ്പോൾ വിവരങ്ങളെല്ലാം നബിﷺയോട് പങ്കുവെച്ചു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹു നിങ്ങൾക്ക് നൽകിയ ഭക്ഷണമാണല്ലോ അത്. നിങ്ങൾ അത് കഴിച്ചോളൂ. അതിൽ നിന്ന് എന്തെങ്കിലും കരുതിവച്ചതുണ്ടെങ്കിൽ എനിക്കും തരൂ. ആരോ അതിൽ നിന്ന് അല്പം തിരുനബിﷺക്ക് നൽകുകയും അവിടുന്ന് അത് കഴിക്കുകയും ചെയ്തു.
    കടലിൽ നിന്ന് ലഭിച്ച അത്യപൂർവമായ തിമിംഗലവും അത് കഴിക്കാൻ അവസരമുണ്ടായ സ്വഹാബികളുടെ അനുഭവവും അതിനോട് ചേർന്ന് നിന്നുകൊണ്ട് തിരുനബിﷺ സഹാബികളോടൊപ്പം പങ്കുചേരുന്ന ഇഴുകിച്ചേരലിന്റെ സൗന്ദര്യവുമാണ് നാം വായിച്ചത്. കടലിൽ നിന്ന് ലഭിക്കുന്ന ഇത്തരം മത്സ്യങ്ങൾ കഴിക്കാമെന്നും ഉപയോഗിക്കാമെന്നും സമ്മതം കൊണ്ടും ജീവിതം കൊണ്ടും തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു.
    തിരുനബിﷺയുടെ തളികയിൽ കണ്ട വെട്ടുകിളിയെ കുറിച്ചുള്ള ഒരു നിവേദനം നമുക്ക് വായിക്കാം. പ്രസിദ്ധരായ ആറ് ഹദീസ് പണ്ഡിതന്മാരിൽ അഞ്ചുപേരും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബിന് അബീ ഔഫ്(റ) പറയുന്നു. തിരുനബിﷺയോടൊപ്പം ആറോ ഏഴോ യുദ്ധങ്ങളിൽ ഞാൻ പങ്കെടുത്തു. അപ്പോഴെല്ലാം ഞങ്ങൾ തിരുനബിﷺയോടൊപ്പം ജറാദ് അഥവാ വെട്ടുകിളിയെ കഴിച്ചിട്ടുണ്ട്. അബൂനുഐമും(റ) ഇബ്നു ഹിബ്ബാനും(റ) നിവേദനം ചെയ്തിട്ടുണ്ട്.
    ഇമാം അബൂ നുഐം(റ) അനസി(റ)ൽ നിന്ന് ഉദ്ദരിക്കുന്ന കൗതുകകരമായ റിപ്പോർട്ട് ഇങ്ങനെയാണ്. തിരുനബിﷺയുടെ പത്നിമാർ എന്നെ ജറാദ് സമാഹരിച്ചു കൊണ്ടുവരാൻ അയക്കുമായിരുന്നു. ഞാൻ കൊണ്ടുവന്നാൽ അവർ എണ്ണയിൽ പാചകം ചെയ്തു തിരുനബിﷺക്ക് വിളമ്പും.
    തിരുനബിﷺയുടെ ഭക്ഷണത്തളികയിൽ ഉണ്ടായിരുന്ന വിഭവങ്ങളും അക്കാലത്തെ ഭക്ഷണത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും നാം വായിച്ചു കൊണ്ടിരിക്കുകയാണ്. നബി ജീവിതത്തിന്റെ രാപ്പകലുകളെ അറിയാനും നമുക്ക് അനുവദിക്കപ്പെട്ടതും അല്ലാത്തതും തിരിച്ചറിയാനുമുള്ള ഒരു പഠനമാണിത്. ഇന്നലെകൾ എങ്ങനെയായിരുന്നു എന്ന് നമ്മെ ആലോചിപ്പിക്കാൻ പോന്നതാണ് നാം വായിച്ചുകൊണ്ടിരിക്കുന്ന ഓരോ അധ്യായവും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...