Tweet 793

    Tweet 793
    August 15, 2024 • Thursday
    Post Header

    പ്രസിദ്ധരായ ആറ് ഹദീസ് പണ്ഡിതന്മാരിൽ നാലുപേരും നിവേദനം ചെയ്യുന്നു. സ്വഹാബികളിൽ ഒരാൾ പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി ഒരാടിനെ അറുത്തു. ഒരു യാത്രാ വേളയിലായിരുന്നു അത്. തിരുനബിﷺ ആ സമയത്ത് പറഞ്ഞു. അതിന്റെ മാംസം നന്നാക്കി വെക്കുക. മദീനയിൽ എത്തുന്നതുവരെ തിരുനബിﷺക്ക് ഞാൻ അതിൽ നിന്ന് ഭക്ഷിപ്പിച്ചുകൊണ്ടിരുന്നു.
    മാംസം ഉണക്കി വെക്കുകയും ദിവസങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു അനുഭവത്തെയാണ് ഇവിടെ പങ്കുവെച്ചത്.
    ഹാരിസ് ബിൻ അൽ ജസരി(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും മറ്റും ഉദ്ദരിക്കുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം പള്ളിയിൽ വച്ച് ചുട്ട മാംസം കഴിച്ചു. ശേഷം ചരൽക്കല്ലുകൾ കൊണ്ട് ഞങ്ങളുടെ കൈകൾ തടവുകയും തുടർന്ന് നിസ്കരിക്കുകയും ചെയ്തു. ഞങ്ങൾ അക്കാരണത്താൽ വുളൂഅ് ചെയ്തില്ല.
    മാംസം കഴിച്ചതിന്റെ പേരിൽ വുളൂഅ് പുതുക്കേണ്ടതില്ല എന്ന നേരത്തെ പരാമർശിച്ച വൈജ്ഞാനിക സന്ദേശത്തെ കൂടി ഉൾക്കൊള്ളുന്നതാണ് ഈ നിവേദനം. മാംസ ഭക്ഷണം കഴിച്ചാൽ പിന്നീട് നിസ്കരിക്കാൻ വേണ്ടി വുളൂഅ് എടുക്കണം എന്ന ഒരു ധാരണ ഉണ്ടായിരുന്നു.
    ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു. എന്റെ പിതാവ് എന്നോട് സൂപ്പ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ശേഷം, അത് തിരുനബിﷺക്ക് എത്തിച്ചുകൊടുക്കാനും പറഞ്ഞു. ആ സമയത്ത് തിരുനബിﷺ പള്ളിയിലായിരുന്നു. എന്റെ ആഗമനം കണ്ടതും ചോദിച്ചു. എന്താണ് നിങ്ങൾ കൊണ്ടുവന്നത് ജാബിറെ(റ)? ഇതു വല്ല മാംസവുമാണോ? ഞാൻ പറഞ്ഞു, അല്ല. എന്റെ ഉപ്പ തന്നയച്ച സൂപ്പാണെന്ന് പറഞ്ഞു നബിﷺക്ക് നൽകുകയും അത് അവിടുന്ന് ഭക്ഷിക്കുകയും ചെയ്തു. മടങ്ങി വന്നപ്പോൾ വാപ്പ എന്നോട് ചോദിച്ചു. അവിടുന്ന് മോൻ നബിﷺയെ കണ്ടിരുന്നുവോ? അതെ, ഞാൻ നബിﷺയെ കണ്ടു. അവിടുന്ന് എന്നോട് ചോദിച്ചു. ഇത് മാംസമാണോ എന്ന്. ഇത് കേട്ടപ്പോൾ തിരുനബിﷺക്ക് മാംസത്തോട് താല്പര്യമുണ്ടെന്ന് ജാബിറി(റ)നു തോന്നി. ജാബിർ(റ) തുടരുകയാണ്. ഉപ്പ എന്നോട് വീട്ടിലുണ്ടായിരുന്ന ചെറിയൊരു ആടിനെ അറുക്കാൻ ഏൽപ്പിച്ചു. അറുത്തു കഴിഞ്ഞപ്പോൾ അത് ചുടാൻ എന്നോട് പറഞ്ഞു. പിന്നീട് ഉപ്പ പറഞ്ഞത് പ്രകാരം അതുമായി നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ നബിﷺ ചോദിച്ചു. എന്താണ് ജാബിറെ(റ) കൊണ്ടുവന്നത്? ഞാൻ കാര്യം പറഞ്ഞു. ഉടനെ അല്ലാഹുവിന്റെ ദൂതർﷺ സവിശേഷമായ ഒരു പ്രാർത്ഥന നടത്തി. അള്ളാഹു അൻസ്വാരികൾക്ക് നമ്മളിൽ നിന്ന് നല്ല സമ്മാനം നൽകട്ടെ. പ്രത്യേകിച്ചും അബ്ദുല്ലാഹിബിന് അംറ് ബിൻ ഹറാമി(റ)നും സഅദ് ബിൻ ഉബാദ(റ)ക്കും.
    ജാബിറി(റ)ന്റെ പിതാവിന്റെ പേരാണ് അബ്ദുല്ലാഹിബ്നു അംർ(റ). തിരുനബിﷺക്ക് സമ്മാനങ്ങൾ നിരന്തരമായി നൽകിയിരുന്ന മറ്റൊരു അൻസ്വാരി സ്വഹാബിയാണ് സഅദ് ബിനു ഉബാദ(റ).
    ആടിന്റെ വ്യത്യസ്ത ഭാഗങ്ങൾ തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്ത് എത്തിച്ചു കൊടുത്ത പല നിവേദനങ്ങളും നമുക്ക് വായിക്കാൻ പറ്റും. ആടിന്റെ പള്ളയുടെ മാംസം തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്തു കൊടുത്ത അനുഭവം അബൂറാഫിഈ(റ) പറയുന്നത് ഇമാം നസാഈ(റ) ഉദ്ധരിച്ചിട്ടുണ്ട്. ആടിന്റെ പാർശ്വഭാഗം പാചകം ചെയ്തു കൊടുത്തു. തിരുനബിﷺ അത് ഭക്ഷിച്ചിട്ട് നിസ്കരിക്കാൻ പോയ അനുഭവം ഉമ്മുസലമ(റ)യിൽ നിന്ന് തിർമുദി(റ) ഉദ്ദരിക്കുന്നുണ്ട്.
    തിരുനബിﷺയുടെ തളികയിൽ ആടിന്റെ മാംസം ഉണ്ടായിരുന്ന അനുഭവം ഏറെ സ്വഹാബികൾ പങ്കുവെക്കുന്നുണ്ട്. അനുഗ്രഹമുള്ള ഒരു ജീവിയായിട്ടാണ് ആടിനെ തിരുനബിﷺ പരിചയപ്പെടുത്തിയത്. അതിന്റെ മാംസത്തിനും അതുപോലെ നിരവധി ഗുണങ്ങളും മഹത്വങ്ങളും പരാമർശിച്ചു പോയിട്ടുണ്ട്. ഇന്നും അറബി തളികകളിൽ സുലഭമായി അത് നിലനിൽക്കുന്നു എന്നും നമുക്ക് കാണാം. വ്യത്യസ്ത പ്രായത്തിലുള്ള ആടുകളെ വ്യത്യസ്തതരം പലഹാരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് അറബികൾക്കിടയിൽ ഇന്നും വ്യാപകമാണ്. അതിന്റെയൊക്കെ ഇന്നലെകൾ പരിശോധിച്ചു നോക്കിയാൽ നബിﷺയുടെയും സ്വഹാബത്തിന്റെയും ജീവിത വ്യവഹാരങ്ങൾക്കിടയിൽ സമാനമായത് വായിച്ചു പോകാൻ കഴിയും. ആരോഗ്യവർദ്ധനവിനും ശരീരപുഷ്ടിക്കും ആടിന്റെ വ്യത്യസ്ത തരത്തിലുള്ള രസായനങ്ങളും കഷായങ്ങളും ഇന്നും എവിടെയും വ്യാപകമാണല്ലോ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...