
അബൂബക്കർ ശാഫിഈ(റ) എന്നിവരിൽ നിന്ന് ഇമാം തിർമുദി(റ)യും ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. ഇക്രാശ് ബിൻ ദുഐബ്(റ) നബിﷺയോടൊപ്പം വച്ച് നല്ല കൊഴുപ്പുള്ള ശരീദ് കഴിച്ചു. ശേഷം, കാരക്കയും കഴിച്ചു. തുടർന്ന് കൈകൾ കഴുകി. ആ നനവുകൊണ്ട് ശിരസ്സും താടിയും കൈകളും തുടച്ചു.
അബൂ സഈദ് അൽ ഖുദ്രി(റ) പറയുന്നു. തിരുനബിﷺ കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ അഥവാ ഭക്ഷണം കഴിച്ചാൽ, ഞങ്ങളെ കഴിപ്പിക്കുകയും കുടിപ്പിക്കുകയും വിശ്വാസികളിൽ ഉൾപ്പെടുത്തുകയും ചെയ്ത അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും എന്നർത്ഥമുള്ള മന്ത്രം ചൊല്ലുമായിരുന്നു.
ഏതൊരു അനുഗ്രഹത്തിനും നന്ദി ചെയ്യണം എന്നത് ഇസ്ലാമിന്റെയും പ്രവാചകരുﷺടെയും അടിസ്ഥാന ചിട്ടകളിൽ പെട്ടതാണ്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ സവിശേഷമായും അത് പതിവാക്കണം. ഇത് കേവലം ഒരു മതാചാരം എന്നതിനപ്പുറം സമസൃഷ്ടികളെ കുറിച്ചുള്ള ആലോചനകൾ കൂടി നൽകുന്നതാണ്. ഭക്ഷണം ലഭിക്കാത്ത എത്രയോ കോടികൾ ലോകത്തുണ്ട്. ഭക്ഷണം ലഭ്യമായിട്ടും കഴിക്കാൻ കഴിയാത്തവർ എത്രയോ ഉണ്ട്. എല്ലാ അനുഗ്രഹങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും രോഗങ്ങൾ കാരണമായി ഇഷ്ടവിഭവങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന എത്രയോ മനുഷ്യരുണ്ട്. അതിനെല്ലാമിടയിൽ എനിക്ക് ഭക്ഷണം നൽകുകയും അത് കഴിക്കാനുള്ള സാഹചര്യം നൽകുകയും ചെയ്ത അല്ലാഹുവിനെ സ്തുതിക്കുന്നു എന്ന വാചകത്തിന് എത്രമേൽ ആഴവും വ്യാപ്തിയുമുണ്ട്! എല്ലാ അനുഗ്രഹത്തെക്കാളും വലുത് ഈ ഭക്ഷണം നൽകിയ രക്ഷിതാവിനെ തിരിച്ചറിയാനുള്ള ഭാഗ്യമാണ്. അതുകൊണ്ടാണ് മുസ്ലിമായതിൽ കൂടി ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു എന്ന് ചേർത്തു പറഞ്ഞത്. ഈ ലോകത്തെ ഒരായിരം വിഭവങ്ങൾ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ഇതെല്ലാം നൽകുന്നത് ആരാണെന്ന് തിരിച്ചറിയാതെ പോവുക എത്രമേൽ വലിയ ദൗർഭാഗ്യമാണ്! തിരിച്ചറിഞ്ഞിട്ട് അവനെ സ്തുതിക്കാതിരിക്കുക എന്നത് എത്ര വലിയ നന്ദികേടാണ്!
മനുഷ്യൻ മനുഷ്യനാകുന്നത് മൂല്യങ്ങളിലൂടെയാണ്, കേവലമായ സവിശേഷ ബുദ്ധി കൊണ്ടല്ല. അവൻ നിറഞ്ഞുനിൽക്കുന്ന കരുണയുടെയും നന്ദിയുടെയും കടപ്പാടുകളുടെയും അർത്ഥങ്ങൾ ചേർത്തുവയ്ക്കുമ്പോഴാണ് മൂല്യങ്ങളോടൊപ്പം നിൽക്കുന്നവനാകുന്നത്.
പ്രമുഖ സ്വഹാബി അബൂ അയ്യൂബി(റ)ൽ നിന്ന് ഇമാം നസാഇ(റ)യും മറ്റും ഉദ്ധരിക്കുന്നു. തിരുനബിﷺ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു. കഴിക്കാനും കുടിക്കാനും, പ്രയോജനപ്പെടും വിധം ശരീരത്തിൽ ലയിക്കാനും, അതിൽ നിന്ന് വേണ്ടാത്തത് പുറത്തേക്ക് തള്ളാനും അനുഗ്രഹം ചെയ്ത അല്ലാഹുവേ നിന്നെ ഞാൻ സ്തുതിക്കുന്നു.
കുറഞ്ഞ വാചകങ്ങളിൽ എത്ര വിശാലമായ ഒരു പ്രാർത്ഥനയാണ് ഇവിടെ നിർവഹിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ ലഭിച്ച ഭക്ഷണത്തിന്റെ; അനുഗ്രഹത്തിന്റെ വലിപ്പം കൃത്യമായും മനസ്സിൽ ധ്യാനിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യവും നിലനിൽപ്പും ഓർക്കുന്നു. ദഹനപ്രക്രിയക്ക് ശേഷം പുറന്തള്ളേണ്ടത് കാഷ്ഠമായും മൂത്രമായും പുറത്തേക്ക് പോകാൻ സംവിധാനം ഒരുക്കിയവനെ പ്രത്യേകം നന്ദി ചെയ്യുന്നു.
വായയും അന്നനാളവും ആമാശയവും ദഹന പ്രക്രിയയും വിസർജ്ജന സംവിധാനവും ഒരുക്കിയവനേ നിനക്കാണ് നന്ദി എന്നാണ് ഈ പ്രാർത്ഥനയുടെ ആശയം എന്ന് സാരം. ദാഹം ഏറെ ആകുമ്പോൾ ഒരിറ്റു വെള്ളത്തിനുവേണ്ടി നിങ്ങളുടെ അധികാരത്തിന്റെ പകുതി നൽകാൻ നിങ്ങൾ തയ്യാറാകുമോ രാജാവിനോട് ചോദിച്ചുവത്രേ. അദ്ദേഹം അതെ എന്നു പറഞ്ഞു. നിങ്ങൾക്ക് ഒരു നേരം മൂത്രമൊഴിക്കാൻ കഴിയാതിരിക്കുമ്പോൾ അതിനു സാധിച്ചാൽ അധികാരത്തിന്റെ പകുതി നൽകണം എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? ഈ ചോദ്യത്തിനും രാജാവ് അതെ എന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാൽ നിങ്ങളുടെ രാജാധികാരം മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിന്റെ മൂല്യമല്ലേ ഉള്ളൂ എന്നായിരുന്നു ആത്മജ്ഞാനിയുടെ വിശദീകരണം.
നമുക്ക് ഓരോരുത്തർക്കും ആലോചനയും അനുസ്മൃതമായ ജീവിതവും നൽകാനുള്ള സൗമ്യമായ ഒരു വായനയാണ് ഇപ്പോൾ നിർവഹിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
