Tweet 787

    Tweet 787
    August 9, 2024 • Friday
    Post Header

    തിരുനബിﷺയുടെ ഭക്ഷണത്തളികയുടെ ചാരത്ത് നിൽക്കുമ്പോൾ എത്രമേൽ വിശദമായി ആ ജീവിതത്തെ അനുയായികൾ നോക്കി കണ്ടു എന്നത് വീണ്ടും വീണ്ടും നമുക്ക് കൗതുകം നൽകുകയാണ്. രണ്ടു കറികൾ ഒരു പാത്രത്തിൽ കൊണ്ടുവന്നു വച്ചപ്പോൾ നബിﷺ പറഞ്ഞുവത്രേ. രണ്ടു കറികൾ ഒരുമിച്ചു കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാലും തേനുമായിരുന്നു ആ സമയത്ത് കൂട്ടാനായി ഉണ്ടായിരുന്നത്. സൗകര്യപരമായ ഒരു നിരാസമായിരുന്നു തിരുനബിﷺ ഇവിടെ പ്രകടിപ്പിച്ചത്. രണ്ടു കറികൾ കൂട്ടിക്കഴിച്ചുകൂടാ എന്ന വിലക്കോ അങ്ങനെ ചെയ്യുന്നത് നിഷിദ്ധമാണെന്നോ ഇവിടെയില്ല. തീർത്തും ലളിതമായ ജീവിതം മാത്രം ആഗ്രഹിച്ച തിരുറസൂൽﷺ സ്വന്തം ജീവിതത്തിലേക്ക് തെരഞ്ഞെടുത്ത സൗമ്യതയുടെ ഭാഗമായിരുന്നു അത്. ഒരു കൂട്ടാനുമില്ലാതെ ഭക്ഷണം കഴിക്കുന്നതിനോടും തിരുനബിﷺ യോജിച്ചില്ല. ഒന്നുമില്ലെങ്കിൽ വെള്ളമെങ്കിലും കൂട്ടാനായി എടുക്കണം എന്നായിരുന്നു അവിടുത്തെ പ്രസ്താവന. ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസുകളിൽ ഈ ആശയങ്ങളൊക്കെ നമുക്ക് വായിക്കാം.
    ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ കഴുകുന്നത് അവിടുത്തെ ചര്യയായിരുന്നു. അത് നമുക്കും പുലർത്താൻ വേണ്ടി നിർദ്ദേശിക്കപ്പെട്ട കാര്യമാണ്. ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ സൽമാൻ അൽ ഫാരിസി(റ) നബിﷺയോട് പറഞ്ഞുവത്രേ. കൈകഴുകിയ ശേഷം കഴിക്കുന്ന ഭക്ഷണത്തിൽ ബറക്കത്തുണ്ട് അഥവാ അനുഗ്രഹമുണ്ടെന്ന് തോറാത്തിലുണ്ടല്ലോ? അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. മുമ്പും ശേഷവും കൈ കഴുകിയിട്ട് കഴിക്കുന്ന ഭക്ഷണത്തിൽ അനുഗ്രഹമുണ്ട്. തോറാത്തിൽ നിന്ന് ഉദ്ധരിച്ച ഇക്കാര്യത്തെ നബിﷺ പ്രോത്സാഹിപ്പിക്കുകയും ശരിയായും പാലിക്കേണ്ട പൂർണ്ണരൂപത്തെ ഉണർത്തി കൊടുക്കുകയുമായിരുന്നു. കുബാ പള്ളിക്കടുത്തു താമസിക്കുന്ന ഒരു അൻസ്വാരി നബിﷺക്ക് ആതിഥ്യം നൽകി. തിരുനബിﷺ അവിടെ പോയി ഭക്ഷണം കഴിച്ചശേഷം കൈകഴുകിയ രംഗത്തിന് സാക്ഷിയായി ഇമാം അബൂഹുറൈറ(റ) പറഞ്ഞത് ഇബ്നു അദിയ്യ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
    ഭക്ഷണത്തിനു ശേഷവും മുമ്പും കൈകഴുകിയതുവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ പരമ്പരകളോടെ നിവേദനം ചെയ്തു പോരുകയും ചെയ്യുന്നു എന്നുവച്ചാൽ നബി ജീവിതത്തെ അനുയായികൾ എങ്ങനെയാണ് നെഞ്ചിലേറ്റിയത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. വേറെ ഒരു നേതാവിനെയും ഇത്രമേൽ അനുയായികൾ ഹൃദയത്തിലേറ്റിയിട്ടില്ല എന്ന് പറയാൻ ഇത്തരം നിവേദനങ്ങൾ കൂടി പ്രമാണമാണ്.
    മഹാനായ അനസി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ ഒരു പ്രസ്താവനയുണ്ട്. വീട്ടിലും കുടുംബത്തിലും അനുഗ്രഹം പ്രതീക്ഷിക്കുന്ന പക്ഷം ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകട്ടെ എന്നാണത്. ആടിന്റെ മാംസം കഴിച്ചശേഷം കൈ കഴുകുകയും കൊപ്ലിക്കുകയും ചെയ്ത കാര്യം അബൂഹുറൈറ(റ) എടുത്തു പറയുന്നു. ഇമാം ഇബ്നുമാജ(റ)യാണ് അതും നിവേദനം ചെയ്തത്.
    നമ്മുടെ നിത്യജീവിതത്തിൽ വളരെ ലളിതമായി നമ്മൾ കാണുന്ന കാര്യങ്ങൾ ജീവിത നന്മയുടെയും അനുഗ്രഹലബ്ദിയുടെയും കാരണമാണെന്ന് വരുമ്പോൾ, ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പോലും നിസാരമായി കാണരുത് എന്ന വലിയൊരു സന്ദേശം നമുക്ക് കൈമാറുന്നുണ്ട്.
    ഭക്ഷണം തന്നെ അപൂർവമായി ലഭിക്കുകയും, അതിനുശേഷം കൈ തുടയ്ക്കാനോ മറ്റോ തൂവാലകൾ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലത്ത് തങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഓർത്തു വെക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും സ്വഹാബികൾ സമയം വിനിയോഗിച്ചു. നബി ജീവിതത്തിന്റെ അടരുകളിൽ നിന്ന് പകർന്നെടുക്കേണ്ട ജീവിതശോഭകളായി പരമ്പരകളിലൂടെ അതിനെ ഏറ്റെടുത്തു കൈമാറി. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസുകൾ വായിക്കുമ്പോൾ എത്രമേൽ സൂക്ഷ്മമായും വിശ്വാസ്യത സംരക്ഷിച്ചുകൊണ്ടുമാണ് ഇത്തരം ചെറുതെന്ന് തോന്നുന്ന കാര്യങ്ങൾ പോലും തിരുനബിﷺയിൽ നിന്ന് ലോകത്തേക്ക് പരമ്പരയായി കൈമാറിയത് എന്ന് മനസ്സിലാകും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...