Tweet 779

    Tweet 779
    August 1, 2024 • Thursday
    Post Header

    തിരുനബിﷺയുടെ സുപ്രയും തളികയും സംബന്ധിച്ച കുറച്ചു കാര്യങ്ങൾ കൂടി നമുക്ക് വായിക്കാം. തിരുനബിﷺ സുപ്ര ഉപയോഗിച്ചിരുന്നു എന്നത് തന്നെയാണ് അത് സംബന്ധിച്ച ഇമാം ബുഖാരി(റ)യുടെ നിവേദനം നമുക്ക് പകർന്നു നൽകുന്നത്.
    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. ഉയർന്ന ടേബിൾ പോലെയുള്ളതിന്മേൽ വച്ചു തിരുനബിﷺ ഭക്ഷണം കഴിച്ചിരുന്നില്ല. നേർത്ത മയമായ റൊട്ടിയും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. ചെറിയ ബൗളുകളും ഉപയോഗിച്ചിരുന്നില്ല. അപ്പോൾ നിവേദകന്മാരിൽപ്പെട്ട ഖതാദ(റ) എന്നവർ ചോദിച്ചു. എന്തിന്മേൽ വെച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്? ഇതാ ഈ സുപ്രയുടെ മേൽ എന്ന് അനസ്(റ) മറുപടി പറഞ്ഞു.
    പ്രവാചകൻﷺ എങ്ങനെയിരുന്നാണ് ഭക്ഷണം കഴിച്ചത്, എന്തിന്മേൽ ഇരുന്നായിരുന്നു അവിടുന്ന് ഭക്ഷിച്ചിരുന്നത് എന്നിങ്ങനെ എല്ലാം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നിൽ വലിയ ഒരു തത്വം ചേർന്നു നിൽക്കുന്നുണ്ട്. എല്ലാ മേഖലയിലും അനുകരിക്കപ്പെടേണ്ട നേതാവാണ് തിരുനബിﷺ എന്നതാണ് ആശയം. തിരുനബിﷺയോളം സൂക്ഷ്മമായി അനുധാവനം ചെയ്യപ്പെടുന്ന ഒരു നേതാവും ലോകത്തില്ല എന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്.
    ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ സുപ്രയിൽ പാൽക്കട്ടിയും വെണ്ണയുമൊക്കെ ഉണ്ടായിരുന്നു. അവിടുന്ന് ഉടുമ്പിന്റെ മാംസം ഉപയോഗിച്ചിരുന്നില്ല. എന്നാൽ, അവിടുത്തെ സാന്നിധ്യത്തിൽ സ്വാഹാബികൾ ഭക്ഷിച്ചിരുന്നു എന്ന നിവേദനം ഇബ്നു അബ്ബാസ്(റ) തന്നെ ഉദ്ധരിച്ചിട്ടുമുണ്ട്.
    ഭക്ഷണം പാചകം ചെയ്താൽ അതിന്റെ ചൂടും പുകയും പോയതിനുശേഷം മാത്രമേ തിരുനബിﷺ ഭക്ഷിക്കാറുണ്ടായിരുന്നുള്ളൂ. മഹതിയായ പത്നി ജുവൈരിയ(റ) ആണ് ഈ നിവേദനം നമുക്ക് പകർന്നു തരുന്നത്. ശക്തമായ ചൂടും പുകയും ആസ്വാദ്യകരമായി ഭക്ഷിക്കുന്നതിന് ഉചിതമല്ല എന്ന നിരീക്ഷണങ്ങൾ കൂടി ചേർത്തു വായിച്ചാൽ അത്തരമൊരു ശീലത്തിന് വലിയ പ്രാധാന്യമുണ്ട്.
    കഹൗല ബിൻത്(റ) എന്നവർ നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നപ്പോൾ ഞങ്ങൾക്ക് മാംസത്തിന്റെ സൂപ്പ് ഉണ്ടാക്കിത്തന്നു. തിരുനബിﷺ അതിൽ തൊട്ടുനോക്കിയപ്പോൾ ശക്തമായ ചൂടുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ശക്തമായ ചൂടും തണുപ്പും നാം സമരസപ്പെടുന്നില്ല. അഥവാ അതിന്റെ ഔചിത്യമില്ലായ്മയെ ഓർമ്മപ്പെടുത്തുകയായിരുന്നു.
    അബൂ ഹുറൈറ(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺയുടെ മുമ്പിൽ ഒരു തിളക്കുന്ന പാത്രം കൊണ്ടുവന്നു വച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹു നമ്മെ അഗ്നി രുചിപ്പിക്കാറില്ല.
    തീയും ചൂടുമെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും നരകത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിചാരങ്ങളുണ്ടാകുമായിരുന്നു. പ്രാർത്ഥനയിലും പരാമർശങ്ങളിലും അത് നിറഞ്ഞു നിന്നു.
    അനസ്(റ) പറയുന്നു. ചൂടുള്ള ഭക്ഷണം തണുക്കാൻ വേണ്ടി കാത്തിരിക്കുക എന്ന് തിരുനബിﷺ പ്രസ്താവിച്ചിട്ടുണ്ട്.
    തിരുനബിﷺയുടെ ആഹാര ശീലങ്ങൾ, സമയക്രമങ്ങൾ ഇതെല്ലാം നമ്മുടെ ജീവിതത്തോട് ചേർത്തു വായിക്കാനും നമ്മുടെ ശീലങ്ങളിലുള്ള കുറവുകൾ മാറ്റിയെടുക്കാനും ഇത്തരം വായനകൾക്ക് സാധിക്കണം. അപ്പോഴാണ് പഠനം പ്രത്യുൽപാദനപരമാകുന്നത്. തിരുനബിﷺയെ കുറിച്ചുള്ള അറിവുകൾ അനുകരണത്തിന്റെ കൂടി വഴിയാണ്. മുത്ത് നബിﷺയെ അനുകരിക്കുമ്പോഴാണ് സ്വർഗ്ഗം നിങ്ങൾക്ക് ലഭിക്കുക എന്ന മഹത്തായ പ്രസ്താവനയെ കർമ്മം കൊണ്ടും ഹൃദയം കൊണ്ടും ഏറ്റെടുക്കാൻ നമുക്കോരോരുത്തർക്കും സാധിക്കണം. നബിﷺ തങ്ങളുടെ ചര്യയെ അനുധാവനം ചെയ്യുന്നതിൽ നിന്ന് പലരും അശ്രദ്ധരാകുന്ന കാലത്ത് ഇത്തരം പഠനങ്ങൾക്ക് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...