Tweet 756

    Tweet 756
    July 9, 2024 • Tuesday
    Post Header

    മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം ഞാൻ ഒരു സൂപ്പ് തയ്യാറാക്കി നബിﷺയുടെ അടുത്തെത്തി. അപ്പോൾ ഞാൻ സൗദ(റ)യോട് പറഞ്ഞു. ഇതിൽ നിങ്ങൾ കഴിച്ചോളൂ അല്പം. അപ്പോൾ ഞങ്ങൾ രണ്ടുപേരുടെയും ഇടയിൽ തിരുനബിﷺ ഉണ്ടായിരുന്നു. പക്ഷേ, സൗദ(റ) കഴിക്കാൻ തയ്യാറായില്ല. ഞാൻ പറഞ്ഞു. നിങ്ങൾ കഴിച്ചോളൂ.. അല്ലെങ്കിൽ ഞാൻ ഇതിൽനിന്ന് വാരി നിങ്ങളുടെ മുഖത്ത് പുരട്ടി തരും. അപ്പോഴും കഴിക്കാതെ വന്നപ്പോൾ ആഇശ(റ) അല്പം സൂപ്പെടുത്ത് സൗദ(റ)യുടെ മുഖത്ത് തേച്ചുകൊടുത്തു. തിരുനബിﷺ അവിടുത്തെ കാല് സൗദ(റ)ക്ക് നീട്ടി കൊടുത്തു. എന്നിട്ട് പറഞ്ഞു. നിങ്ങളും അല്പം എടുത്ത് ആഇശ(റ)ക്ക് തേച്ചുകൊടുക്കൂ. സൗദ(റ) അത് പ്രകാരം ചെയ്തു. ഈ രംഗം കണ്ട് നബിﷺ ചിരിച്ചു. അപ്പോഴതാ ഉമർ(റ) വരുന്ന ശബ്ദം കേൾക്കുന്നു. യാ അബ്ദുള്ളാഹ് എന്ന് വിളിച്ചു കൊണ്ടാണ് അദ്ദേഹം അപ്പോൾ അങ്ങോട്ട് വന്നത്. അല്ലയോ അല്ലാഹുവിന്റെ ദാസരേ എന്ന്. നബിﷺ വിചാരിച്ചു ഉമർ അകത്തേക്ക് കടന്നു വരുമെന്ന്. ഉടനെ പത്നിമാരോട് പറഞ്ഞു. നിങ്ങൾ രണ്ടുപേരും പോയി മുഖം കഴുകി വരൂ. ഉമറി(റ)ന്റെ ആഗമനത്തോട് നബിﷺ പരിഗണിക്കുന്ന ഗൗരവം എനിക്കും ഉണ്ടായിരുന്നു.
    തിരുനബിﷺയുടെ തന്നെ രണ്ടു ഭാര്യമാർക്കിടയിലുണ്ടായ വിനോദകരമായ ഒരു രംഗമാണിത്. തിരുനബിﷺ അതിന്റെ രീതിയിൽ തന്നെ അത് കാണുന്നു. ഒരു തമാശയായി തന്നെ പരിഗണിക്കുന്നു. അവരോടൊപ്പം ചിരിയിൽ പങ്കുചേരുന്നു. അരമനയിലെ സൗന്ദര്യ പിണക്കങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിന്റെ ഒരു ചിത്രം കൂടിയാണിത്.
    എല്ലാ ഭാര്യമാരോടും നബിﷺ വിനോദം പങ്കിടുമായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആഇശ(റ)യോട് തമാശ കളിച്ച രംഗങ്ങളാണ് കൂടുതൽ നിവേദനങ്ങളിൽ കാണുന്നത്. നിന്റെ കണ്ണുകൾക്ക് എത്രമാത്രം വെളുപ്പുണ്ട്? എന്താണ് അതിനെ ഇത്ര സൗന്ദര്യപൂർണ്ണമാക്കിയത്? എന്നൊരിക്കൽ പറഞ്ഞ രംഗം അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്.
    സുബൈർ ബിൻ ബക്കർ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമ്മുഐമൻ എന്ന് പേരുള്ള ഒരു സ്ത്രീ നബിﷺയുടെ അടുക്കൽ വന്നു. എന്നിട്ട് നബിﷺയോട് പറഞ്ഞു. ഭർത്താവ് അവിടുത്തെ വിളിക്കുന്നുണ്ട്. അപ്പോൾ നബിﷺ ചോദിച്ചു. ആരാണത്? കണ്ണിൽ വെളുപ്പുള്ള ആളല്ലേ? അപ്പോൾ ആഗത ചോദിച്ചു. ആരെയാണ് നബിﷺ ഉദ്ദേശിച്ചത്? എന്റെ ഭർത്താവിന്റെ കണ്ണിൽ വെളുപ്പോ? അതെ, തീർച്ചയായും അദ്ദേഹത്തിന്റെ രണ്ട് കണ്ണിലും വെളുപ്പുണ്ടല്ലോ. അപ്പോഴും സ്ത്രീ അത് വിട്ടുകൊടുത്തില്ല. നബിﷺ ചോദിച്ചു. കണ്ണിൽ വെളുപ്പില്ലാത്ത ആരെങ്കിലുമുണ്ടോ?
    തമാശ കലർന്ന ഒരു മറുപടി ആയിരുന്നല്ലോ ഇത്. അനസി(റ)നോട് ഇരട്ട ചെവിയാ എന്ന് ചോദിച്ചതുപോലെ പെട്ടെന്ന് കേൾക്കുമ്പോൾ ഇതെന്തോ വ്യത്യസ്തമാണെന്ന് വിചാരിക്കും. എന്നാൽ, എല്ലാവർക്കുമുള്ളതാണ് എന്ന് പിന്നെയാണല്ലോ ഓർമ്മ വരിക. ഇതുപോലെ ഒരു ഫലിതമായിരുന്നു ഉമ്മു ഐമനോ(റ)ട് പറഞ്ഞതും.
    ഖവ്വാത് ബിൻ ജുബൈർ(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ ഒരിക്കൽ മർറുള്ളഹ്റാനിലായിരുന്നു. അവിടുത്തെ ടെന്റിൽ നിന്നു പുറത്തു വന്നപ്പോൾ അതാ ഒരുസംഘം സ്ത്രീകളിരുന്നു വർത്തമാനം പറയുന്നു. അദ്ദേഹം നല്ല വസ്ത്രം ധരിച്ച് അവരോടൊപ്പം ഒന്നിച്ചു സംസാരിച്ചു. അങ്ങനെയിരിക്കെ അതാ തിരുനബിﷺ അവിടുത്ത ടെന്റിൽ നിന്ന് പുറത്തേക്ക് വരുന്നു. കണ്ട മാത്രയിൽ എന്നോട് ചോദിച്ചു. എന്താണിവിടെ? അപ്പോഴേക്കും ഞാൻ ഭയപ്പെട്ടു. ആകെ ഒരു അസ്വസ്ഥതയായി. ഞാൻ പറഞ്ഞു. എന്റെ ഒരു ഒട്ടകം തീരെ അടങ്ങിയിരിക്കുന്നില്ല. അതിനെ കെട്ടാൻ കയറോ മറ്റോ കിട്ടിയാൽ എന്ന് വിചാരിച്ച് ഇറങ്ങിയതാണ്.
    കുറച്ചു കഴിഞ്ഞ് നബിﷺ യാത്ര തുടർന്നു. ഞാനും ഒപ്പം സഞ്ചരിച്ചു. അതിനിടയിൽ നബിﷺ പ്രാഥമികാവശ്യ നിർവഹണത്തിന് പോയപ്പോൾ അവിടുത്തെ മേൽമുണ്ട് എന്നെ ഏൽപ്പിച്ചു. അറാക്ക് മരങ്ങളുള്ള ഒരു തോട്ടത്തിലേക്ക് നബിﷺ പ്രവേശിച്ചു. അപ്പോൾ ഞാൻ അവിടുത്തെ കാൽപാദത്തിന്റെ സൗന്ദര്യം ഇങ്ങനെ കാണുന്നുണ്ടായിരുന്നു. അംഗസ്നാനമൊക്കെ കഴിഞ്ഞ് നബിﷺ തിരിച്ചുവന്നപ്പോൾ എന്നോട് ചോദിച്ചു. ഒട്ടകത്തിന്റെ മെടയൊക്കെ എന്തായി? നബിﷺ ആ തമാശ ഓർത്തു. പിന്നെയും ഇടക്ക് കാണുമ്പോൾ ഈ ചോദ്യം ചോദിക്കും. ഞാൻ ഇങ്ങനെ മെല്ലെ ഒഴിഞ്ഞൊഴിഞ്ഞു നടക്കും. പിന്നെ വേഗം ഞാൻ മദീനയിലേക്ക് വന്നു. അധികം പള്ളിയിലേക്കൊന്നും പോകാറില്ല. ആളൊഴിയുന്ന സമയത്ത് പള്ളിയിൽ ചെന്ന് നിസ്കരിക്കും.
    അങ്ങനെ ഒരിക്കൽ പള്ളിയിലെത്തിയപ്പോൾ നബിﷺ അവിടുത്തെ ഒരു വീട്ടിൽ നിന്ന് ഇറങ്ങി പള്ളിയിലേക്ക് വന്നു. ലഘുവായി രണ്ട് റക്അത്ത് നിസ്കരിച്ചു. എന്നിട്ട് അവിടെ ഇരുന്നു. ഞാൻ അപ്പോൾ എന്റെ നിസ്കാരം ദീർഘിപ്പിച്ചു. തിരുനബിﷺ പോയിട്ടാകാം പൂർത്തിയാക്കുന്നത് എന്ന് ചിന്തിച്ചിട്ടായിരുന്നു ഞാൻ നിസ്കാരം നീട്ടിയത്. അപ്പോൾ നബിﷺ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. അല്ലയോ അബ്ദുള്ളാഹ് നിങ്ങൾ നിസ്കാരം എത്ര വേണമെങ്കിലും ദീർഘിപ്പിച്ചോളൂ. ഞാനിവിടെ കാത്തിരുന്നു കൊള്ളാം. അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു. ഏതായാലും നബിﷺയോട് കാര്യങ്ങൾ പറഞ്ഞ് വിട്ടുവീഴ്ച ആവശ്യപ്പെടാം. ഞാൻ നിസ്കാരത്തിൽ നിന്ന് വിരമിച്ച ഉടനെ സലാം പറഞ്ഞു. നബിﷺ ചോദിച്ചു. എന്തായി നിങ്ങളുടെ ഒട്ടകത്തിന്റെ മെട? അപ്പോൾ ഞാൻ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, സത്യവുമായി അവിടുത്തെ നിയോഗിച്ച അല്ലാഹു സത്യം! ഞാൻ ഇസ്ലാം സ്വീകരിച്ചത് മുതൽ ഇതുവരെ ആ ഒട്ടകം എന്നോട് ഇടഞ്ഞിട്ടില്ല. അപ്പോൾ നബിﷺ എനിക്ക് വേണ്ടി കാരുണ്യത്തിന്റെ പ്രാർത്ഥന നടത്തി. പിന്നെ എന്നോടൊന്നും അതിനെക്കുറിച്ച് സംസാരിച്ചില്ല.
    എത്ര കൗതുകകരമായ രംഗമാണിത്. നബിﷺക്ക് കാര്യം മനസ്സിലായി എന്നും മറ്റു കാര്യം പറഞ്ഞു ഒഴിഞ്ഞുമാറേണ്ടതില്ലെന്നും ബോധ്യപ്പെടുത്തുകയായിരുന്നു അവിടുന്ന്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...