
നബിﷺയുടെ വിളിക്ക് ഉത്തരം ചെയ്ത് ബിലാൽ(റ) അടുത്തെത്തിയപ്പോൾ അതാ നാലു വാഹനങ്ങൾ നിൽക്കുന്നു. നിറയെ ചരക്കുകളും പേറിയാണ് വാഹനങ്ങൾ വന്നിട്ടുള്ളത്. തിരുനബിﷺ ബിലാലി(റ)നോട് പറഞ്ഞു. സന്തോഷിക്കൂ ബിലാൽ(റ). നിങ്ങളുടെ ഇടപാടുകൾ തീർക്കാനുള്ള വകുപ്പെത്തിയിരിക്കുന്നു. അല്ലാഹു നമുക്ക് എത്തിച്ചു തന്നിരിക്കുന്നു. ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ഫാദക് എന്ന പ്രദേശത്തെ പ്രമുഖൻ കൊടുത്തയച്ച ചരക്കുകളാണിത്. പാത്രങ്ങളും ഭക്ഷണസാധനങ്ങളുമെല്ലാമുണ്ട്. നാലു വാഹനങ്ങളെയും സ്വീകരിച്ചു നിർത്തുക. അവയിലെ ചരക്കുകൾ കരുതി വെക്കുക. അതിൽ നിന്ന് നമുക്ക് ഇടപാടുകൾ തീർക്കാം. ഞാൻ വാഹനങ്ങളെയെല്ലാം അണച്ചുകൂട്ടി. ചരക്കുകളെല്ലാം ഇറക്കി വാഹനങ്ങളെ സൗകര്യപ്രദമായി കെട്ടി. അപ്പോഴേക്കും സുബ്ഹിയുടെ ബാങ്ക് കൊടുക്കാനായി.
തിരുനബിﷺയുടെ നേതൃത്വത്തിൽ നിസ്കാരം കഴിഞ്ഞു. ഞാൻ മദീനയിലെ ഖബർസ്ഥാനായ ജന്നത്തുൽ ബഖീഇലേക്ക് പ്രവേശിച്ചു. എന്റെ കാതിൽ വിരലുകൾ ചേർത്തുവച്ച് ഒരു സന്ദേശം മുഴക്കി കൊണ്ടാണ് അങ്ങോട്ട് കടന്നുപോയത്. വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു. “തിരുനബിﷺയുടെ പക്കൽ നിന്ന് ഇടപാടുകൾ വീടാനുള്ളവർ എത്രയും വേഗം ഹാജരാവുക.” സന്ദേശം കേട്ടുകൊണ്ട് ആളുകൾ വരാൻ തുടങ്ങി. ചരക്കു സാധനങ്ങൾ വിറ്റും സാധനങ്ങളായി നൽകേണ്ടവർക്ക് നൽകിയും അന്ന് വരെയുണ്ടായിരുന്ന മുഴുവൻ കടബാധ്യതകളും അവസാനിപ്പിച്ചു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായപ്പോഴേക്കും നേരം ഏറെ വൈകി. ബിലാൽ(റ) പറയുന്നു. എല്ലാ ബാധ്യതകൾക്കും ശേഷം എന്റെ പക്കൽ ഒന്നര ഊഖിയാ മാത്രം അവശേഷിച്ചു. ഞാൻ അതുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു.
അപ്പോൾ അവിടുന്ന് ഒറ്റയ്ക്ക് പള്ളിയിൽ ഇരിക്കുകയായിരുന്നു. ഞാൻ സലാം ചൊല്ലി അടുത്തേക്ക് ചെന്നു. തിരുനബിﷺ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. തങ്ങളുടെ പേരിലുള്ള എല്ലാ കടബാധ്യതകളും പൂർണമായും കൊടുത്തു തീർത്തു എന്ന് ഞാൻ പറഞ്ഞു. ഇനി എന്തെങ്കിലും കൈവശം അവശേഷിക്കുന്നുണ്ടോ എന്ന് നബിﷺ ചോദിച്ചു. അവശേഷിക്കുന്ന സംഖ്യയെ കുറിച്ച് സന്തോഷപൂർവ്വം ഞാൻ നബിﷺയോട് പറഞ്ഞു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ആ സമ്പത്തിൽ നിന്ന് ഒരല്പമെങ്കിലും അവശേഷിക്കുന്നിടത്തോളം ഞാൻ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഇത് സ്വീകരിക്കാൻ പറ്റുന്ന ആരെങ്കിലും വന്നാൽ അർഹതപ്പെട്ടവർക്ക് നൽകിയിട്ടു പോകാം എന്നായിരുന്നു അവിടുത്തെ ലക്ഷ്യം. പക്ഷേ, അന്ന് രാത്രി ആരും പിന്നെ അങ്ങോട്ട് വന്നില്ല. തിരുനബിﷺയും ബിലാലും(റ) പള്ളിയിൽ തന്നെ താമസിച്ചു.
പിറ്റേന്ന് പകൽ വൈകുന്നതുവരെയും നബിﷺ എങ്ങോട്ടും പോയില്ല. വൈകുന്നേരം ആയപ്പോൾ രണ്ടു യാത്രക്കാർ പള്ളിയിലേക്ക് വന്നു. ഞാനവരെ സ്വീകരിക്കുകയും സൽക്കരിക്കുകയും ആവശ്യമായതൊക്കെ നൽകുകയും ചെയ്തു. അതോടെ കൈവശമുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും തീർന്നു. അന്നത്തെ രാത്രി നിസ്കാരം കഴിഞ്ഞപ്പോൾ നബിﷺ എന്നെ വിളിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു. അല്ലയോ പ്രവാചകരേﷺ അവിടുന്ന് സമാധാനത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ. അവശേഷിക്കുന്ന ഈ സമ്പാദ്യത്തോടെ മരണപ്പെടേണ്ടി വന്നില്ലല്ലോ എന്ന സമാധാനത്തിൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തി തക്ബീർ മുഴക്കുകയും അവനെ സ്തുതിക്കുകയും ചെയ്തു. ശേഷം അവിടുന്ന് കുടുംബങ്ങളിലേക്ക് പോയി.
നബി ജീവിതത്തിലെ നിർണായകമായ ഒരു ദിവസത്തെ കുറിച്ചാണ് നാം വായിച്ചത്. ബാധ്യതകളോടും ഉത്തരവാദിത്വങ്ങളോടുമുള്ള അവിടുത്തെ കണിശതയും കൃത്യതയും സാമ്പത്തിക വ്യവഹാരങ്ങളോടുള്ള സൂക്ഷ്മതയും എത്ര കൃത്യമായിട്ടാണ് നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. ആ ജീവിതത്തോളം മധുരതരമായ ജീവിതം വേറെ ഏതുണ്ട്! ആ അനുഭവങ്ങളോളം ഹൃദയം തൊട്ട് സ്നേഹിക്കാൻ വേറെ എന്തുണ്ട്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
