Tweet 738

    Tweet 738
    June 21, 2024 • Friday
    Post Header

    നേരത്തെ വായിച്ചതിന് സമാനമായ ചില സംഭവങ്ങൾ കൂടി നമുക്ക് നോക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ പ്രവാചകൻﷺ സമരാർജിത സ്വത്ത് അഥവാ ഗനീമത്ത് ഓഹരി വെക്കുകയായിരുന്നു. ഒരാൾ തിക്കും തിരക്കും കൂട്ടി മുന്നോട്ടു കയറി വന്നു. തിരുനബിﷺയുടെ പക്കൽ ഉണ്ടായിരുന്ന ചെറിയ വടിയോ മിസ്’വാകോ കൊണ്ട് അദ്ദേഹത്തെ തടഞ്ഞു. ഉടനെ അയാൾ പറഞ്ഞു പ്രവാചകരെﷺ അവിടുന്ന് എന്നെ വേദനിപ്പിച്ചിരിക്കുന്നു. എനിക്കതിന് പ്രതികാരം ചെയ്തേ മതിയാവൂ. തിരുനബിﷺ കൈവശമുണ്ടായിരുന്ന വടി അദ്ദേഹത്തിന് നൽകി. പ്രതികാരം ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടു. അദ്ദേഹം കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പ്രവാചകരുﷺടെ ഉദരത്തിൽ ചുംബനം നൽകിയിട്ട് അവിടുത്തേക്ക് മാപ്പ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു. പരലോകത്ത് ശിപാർശ ചെയ്താൽ മതി എന്ന് പറഞ്ഞു സന്തോഷിച്ചു.
    സവാദ് ബിനു അംറ്(റ) പറയുന്ന മറ്റൊരു രംഗം ഇങ്ങനെയാണ്. ഞാനൊരിക്കൽ കുങ്കുമം കലർന്ന സുഗന്ധം ഉപയോഗിച്ച് പ്രവാചക സന്നിധിയിലെത്തി. താഴേക്ക് താഴേക്ക് എന്ന് പറഞ്ഞ് പ്രവാചകൻﷺ കൈവശമുണ്ടായിരുന്ന വടികൊണ്ട് എന്നെ വലയം ചെയ്തു. എനിക്ക് നോവനുഭവപ്പെട്ടു. എനിക്ക് പ്രതികാരം ചെയ്യണമെന്ന് ഞാൻ നബിﷺയോട് ആവശ്യപ്പെട്ടു. തിരുനബിﷺയുടെ ഉദര ഭാഗത്തെ കുപ്പായം നീക്കിത്തന്നു എനിക്ക് പ്രതികാരത്തിന് അനുവദിച്ചു. ഞാൻ തിരുമേനിﷺയിൽ ചുംബനം കൊടുത്തിട്ട് പറഞ്ഞു. എനിക്ക് നാളെ പരലോകത്ത് ശിപാർശ തന്നാൽ മതി.
    അബ്ദുല്ലാഹിബ്നു ഉബയ്യ് അൽബാഹിലി(റ) പറയുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഞാൻ തിരുനബിﷺയെ കണ്ടുമുട്ടി. അവിടുന്ന് വാഹനപ്പുറത്തായിരുന്നു. വാഹനത്തിന്റെ ചവിട്ടിൽ ഈത്തപ്പന കഷ്ണത്തിൻമേൽ കാലുവെച്ചിരിക്കുകയായിരുന്നു അവിടുന്ന്. ഞാനാ ചവിട്ടിൽ പിടിച്ചപ്പോൾ പ്രവാചകന്റെﷺ പക്കൽ ഉണ്ടായിരുന്ന വടികൊണ്ട് എന്നെ തട്ടി. ഉടനെ ഞാൻ പറഞ്ഞു. എനിക്കിതിന് പ്രതികാരം ആവശ്യമുണ്ട്. തിരുനബിﷺ അവിടുത്തെ കൈവശമുണ്ടായിരുന്ന ചാട്ടവാർ ഉയർത്തി. ഞാൻ ആ തിരുപാദങ്ങൾ ചുംബിച്ചു.
    മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. തിരുനബിﷺ ത്വാഇഫിൽ നിന്ന് ജഇറാനയിലേക്ക് പോവുകയായിരുന്നു. നബിﷺയുടെ വാഹനത്തോട് ചേർന്ന് അബൂ റുഹും(റ) അദ്ദേഹത്തിന്റെ വാഹനത്തിൽ സഞ്ചരിച്ചിരുന്നു. അബൂ റുഹുമി(റ)ന്റെ ചെരുപ്പ് തിരുനബിﷺയുടെ കാലിൽ തട്ടി വേദനിച്ചു. എന്റെ കാലുകൾ വേദനിക്കുന്നുണ്ട്, നിങ്ങളുടെ കാല് പിന്നോട്ട് വലിക്കൂ എന്ന് പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന വടികൊണ്ട് കാലിൽ ഒരു തട്ടു കൊടുത്തു. അദ്ദേഹം പറയുന്നു. ഈ രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ പക്കൽ നിന്ന് സംഭവിച്ചത് എത്രമേൽ ഗുരുതരമായ കാര്യമാണെന്നും എനിക്കെതിരെ ഖുർആൻ അവതരിക്കുമോ എന്നുവരെയും ഞാൻ ഭയപ്പെട്ടു. പ്രഭാതമായപ്പോൾ ജഇറാനയിൽ തന്നെ കാലികളെയും കൊണ്ട് ഞാൻ പുറത്തിറങ്ങി. തിരുനബിﷺ ഏതായാലും എന്നെ അന്വേഷിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു.
    വൈകുന്നേരം മടങ്ങി വന്നപ്പോൾ കൂട്ടുകാരോട് ചോദിച്ചു. നബിﷺ എന്നെ അന്വേഷിച്ചു എന്ന് അവർ എന്നോട് പറഞ്ഞു. എന്തായിരിക്കും എന്ന ആലോചനയോടെ ഞാൻ നബി സവിധത്തിലേക്ക് ചെന്നു. എന്നെ കണ്ട മാത്രയിൽ തന്നെ നബിﷺ പറഞ്ഞു. നിങ്ങൾ എന്റെ കാലു വേദനിപ്പിച്ചു. ഞാൻ നിങ്ങളെ വടികൊണ്ട് തട്ടുകയും ചെയ്തു. ഞാൻ അടിച്ചതിനു പകരം ഇതാ ഈ കാണുന്ന ആടുകളെ നിങ്ങൾ സമ്മാനമായി സ്വീകരിച്ചുകൊള്ളൂ. ഞാൻ പറഞ്ഞു. ഈ ലോകത്തുള്ള സമ്പാദ്യങ്ങളേക്കാൾ എനിക്കിഷ്ടം അവിടുത്തെ തൃപ്തിയാണ്. എനിക്കതുമതി.
    ഒട്ടകത്തിന്റെ കാല് മാറി ചവിട്ടിയപ്പോഴേക്ക് ആണ്ടുകൾ നീണ്ട യുദ്ധങ്ങൾക്ക് നാന്ദി കുറിച്ചിരുന്ന ഒരു ജനതയെ പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ഉയർന്ന വിതാനങ്ങളിലേക്ക് കൊണ്ടുപോയത് ഇത്തരം ഒരു ജീവിതം കാഴ്ച വച്ചു കൊണ്ടായിരുന്നു. നബി ജീവിതത്തിന്റെ പകർപ്പുകളിലേക്ക് അനുയായികൾ വന്നപ്പോഴാണ് ഉത്തമ സമുദായമായി മുസ്‌ലിംകൾ പരിവർത്തിപ്പിക്കപ്പെട്ടത്.
    അധികാരത്തിന്റെയും ആഢ്യത്വത്തിന്റെയും സ്വാധീനത്തിൽ മനുഷ്യനെയും മൂല്യങ്ങളെയും മറന്നു കളയുന്ന ഇന്നും അവസാനിച്ചിട്ടില്ലാത്ത കുത്തക വിചാരങ്ങളെ ഇസ്ലാമിന് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല; പ്രവാചക പാഠശാലിക്ക് അല്പം പോലും ഉൾക്കൊള്ളാൻ സാധ്യമല്ല. തിരുനബിﷺയുടെ ജീവിതാധ്യാപനങ്ങൾ ലോകത്തോട് പങ്കുവെക്കാനും അവരിൽ പ്രയോഗിക്കാനുമായാൽ എങ്ങനെയുണ്ടാവും എന്ന് നമുക്ക് ആലോചിച്ചു നോക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...