Tweet 734

    Tweet 734
    June 17, 2024 • Monday
    Post Header

    അല്ലാഹുവിലേക്കുള്ള പ്രതീക്ഷയുടെയും ഇഹലോക വിരക്തിയുടെയും അടയാളമാണ് അതിമോഹം ഇല്ലായ്മ. ഈ ലോകത്തെ ജീവിതത്തെക്കുറിച്ച് യാഥാർത്ഥ്യ പൂർണ്ണമുള്ള വിചാരമാണ് തിരുനബിﷺക്ക് ഉണ്ടായിരുന്നത്. ഏതുനിമിഷവും ഞാൻ ഇവിടെ നിന്ന് പോകേണ്ടി വന്നേക്കാം എന്ന കൃത്യമായ ബോധ്യവും അനുസൃതമായ ചിന്തകളുമാണ് തിരുനബിﷺ പങ്കുവെച്ചത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഒരു സന്ദർഭം ഇങ്ങനെയാണ്. അംഗസ്നാനത്തിനു വേണ്ടി വെള്ളമന്വേഷിച്ചു നബിﷺ സഞ്ചരിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പൊടിമണൽ കൊണ്ട് പരിഹാരക്രിയ അഥവാ തയമ്മും ചെയ്തു. ഈ ഹദീസ് ഉദ്ധരിക്കുന്ന സ്വഹാബി ഇബ്നു അബ്ബാസ്(റ) പറയുന്നു. ഞാൻ പ്രവാചകരോﷺട് പറഞ്ഞു. കുറച്ചപ്പുറത്ത് വെള്ളം ലഭിക്കുമല്ലോ? ഒരുപക്ഷേ ഞാൻ അവിടെ വരെ എത്തിയില്ലെങ്കിലോ എന്നാലോചിച്ചു എന്നായിരുന്നു നബിﷺയുടെ പ്രതികരണം.
    അഥവാ കുറച്ചു ചുവടുകൾ കൂടി അപ്പുറത്തേക്കെത്താൻ എനിക്ക് സാധിച്ചില്ലെങ്കിലോ എന്ന ആത്മീയ വിചാരം ആണ് തിരുനബിﷺയെ സ്വാധീനിച്ചത്.
    അബൂസഈദ് അൽ ഖുദ്രി(റ)യിൽ നിന്ന് ബഖിയ്യ് ബിൻ മഖ്ലാദ്(റ) നിവേദനം ചെയ്യുന്നു. ഒരു മാസത്തെ അവധി പറഞ്ഞു ഉസാമ(റ) ഒരു അടിമസ്ത്രീയെ വാങ്ങി. നൂറു ദിനാർ ആയിരുന്നു വില. പ്രവാചകൻﷺ ഇങ്ങനെ സംസാരിക്കുന്നുണ്ടായിരുന്നു. ഒരു മാസത്തെ അവധി പറഞ്ഞുകൊണ്ട് ഉസാമ(റ) നടത്തിയ ഇടപാട് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ? ഉസാമ(റ) ഒരു അതിമോഹിയായി മാറിയോ? ഞാൻ ഓരോ ചുണ്ടനക്കുമ്പോഴും അതു കൂടുന്നതിനു മുമ്പ് ഞാൻ മരണപ്പെട്ടേക്കുമോ എന്ന് ആലോചിക്കാതിരിക്കില്ല. ഓരോ ഇമയനക്കുമ്പോഴും അത് അടയുന്നതിന് മുമ്പ് ഞാൻ മരണപ്പെട്ടേക്കുമോ എന്ന് ആലോചിക്കാതിരിക്കില്ല. ഓരോ ഉരുള വായിൽ വെക്കുമ്പോഴും അതിറങ്ങുന്നതിനു മുമ്പ് ഞാൻ മരണപ്പെട്ടേക്കുമോ എന്ന് ആലോചിക്കാതിരിക്കില്ല. അല്ലയോ മനുഷ്യരെ! നിങ്ങൾ വിവേകപൂർവ്വം പ്രവർത്തിക്കുകയാണെങ്കിൽ മരണപ്പെട്ടവരിൽ നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുക.
    ഇമാം ഇബ്നു സഅദിറ)ന്റെ ഒരു നിവേദനം ഇതിന് അനുബന്ധമായി വായിക്കേണ്ടതാണ്. ഹസൻ(റ) എന്നവർ പറയുന്നു. ഒരിക്കൽ രാവിലെ തിരുനബിﷺയുടെ മുഖത്ത് നോക്കിയപ്പോൾ കഴിഞ്ഞ രാത്രി സ്വസ്ഥമായി ഉറങ്ങിയിട്ടില്ല എന്ന് മനസ്സിലായി. അപ്പോൾ ആരോ നബിﷺയോട് ചോദിച്ചു. എന്തോ ഒരു കാര്യം അവിടുത്തെ അലട്ടുന്നുണ്ടല്ലോ? അവിടുത്തെ മുഖത്ത് അത് തെളിഞ്ഞു കാണുന്നുണ്ടല്ലോ? സ്വദഖയുടെ സ്വത്തിൽ നിന്നുള്ള രണ്ട് ഊഖിയ അഥവാ 30 ഗ്രാമോളം സ്വർണ്ണം അവകാശികളിലേക്ക് എത്തിക്കാനുള്ളത് എന്റെ പക്കൽ ഉള്ളതുകൊണ്ടാണ് എനിക്ക് ഇന്നലെ ഉറങ്ങാൻ കഴിയാഞ്ഞത്.
    ഏൽപ്പിക്കപ്പെട്ട ധർമ്മം അവകാശികൾക്ക് എത്തിക്കുന്നതിന് മുമ്പ് ഞാൻ മരണപ്പെട്ടു പോയാൽ എന്റേതാണെന്ന് തെറ്റിദ്ധരിച്ച് വിനിമയം നടത്തിയേക്കുമോ എന്ന ഭയമാണ് പ്രവാചകരെﷺ നിദ്രാവിഹീനരാക്കിയത്. ഏഴ് ദിർഹം സ്വദഖയുടെ സമ്പാദ്യം അവകാശികളിലേക്ക് കൈമാറാൻ സമയം കിട്ടാത്തതിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രിയുടെ കഥ നബി ജീവിതത്തിൽ നിന്ന് ഇമാം അഹ്മദും(റ) ഉദ്ധരിക്കുന്നുണ്ട്. മഹതി ആഇശ(റ)യുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. ഏഴിനും ഒമ്പതിനും ഇടയിലുള്ള ദീനാറുകൾ ഒരു രാത്രിയിൽ നബിﷺയുടെ പക്കൽ ഉണ്ടായിരുന്നു. അത് നബിﷺക്ക് ഏറ്റവും ഭാരമുള്ള രാത്രിയായിരുന്നു. പ്രഭാതമായപ്പോഴേക്കും അത് അവകാശികൾക്ക് എത്തിച്ചുകൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇത് എന്റെ പക്കൽ ഉണ്ടായിരിക്കെ ഞാൻ മരണപ്പെട്ടുപോയാൽ അല്ലാഹുവിന്റെ മുന്നിൽ ഞാൻ എങ്ങനെ ഹാജരാകും!
    ഭൗതികവിരക്തിയുടെ അങ്ങേയറ്റം. കടപ്പാടുകളോടും ബാധ്യതകളോടുമുള്ള തികഞ്ഞ ജാഗ്രത. നാളെ അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ള കലർപ്പില്ലാത്ത വിശ്വാസം. ഇങ്ങനെ എന്തെല്ലാം വിലാസങ്ങളിലാണ് ഈ സംഭവങ്ങളെ നാം വായിക്കേണ്ടത്. സമാനതകളില്ലാത്ത ജീവിതപാഠങ്ങളാണ് നബി ജീവിതത്തിന്റെ ഓരോ അടരുകളും നമുക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ജനിച്ചത് മുതൽ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും അൽ അമീനായി അറിയപ്പെട്ട പുണ്യ നബിﷺയുടെ ജീവിതത്തിന്റെ നേതൃകാലത്തെ അധ്യായങ്ങൾ ഇതിനപ്പുറം മറ്റെന്തായിരിക്കും വായിക്കാൻ ഉണ്ടാവുക!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...