Tweet 705

    Tweet 705
    May 19, 2024 • Sunday
    Post Header

    കാരുണ്യത്തിന്റെ തിരുഹൃദയത്തെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം യഹൂദികളിൽ നിന്നുള്ള ഒരു സംഘം നബി സന്നിധിയിൽ വന്നു. ‘അസ്സാമു അലൈകും’ അഥവാ അവിടുത്തേക്ക് മരണം ഉണ്ടാകട്ടെ എന്ന് അവർ അഭിവാദ്യം ചെയ്തു. അസ്സലാമു അലൈക്കും(അല്ലാഹുവിൽ നിന്നുള്ള ശാന്തി ഉണ്ടാകട്ടെ) എന്നതിന് പകരമാണ് അവർ ഇങ്ങനെ പ്രയോഗിച്ചത്. ഇതു കേട്ട് ഞാൻ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്ക് അല്ലാഹുവിന്റെ ശാപവും നാശവും ഭവിക്കട്ടെ അഥവാ അസ്സലാമുഅലൈക്കും വല്ലഅനഃ.
    ഉടനെ തിരുനബിﷺ ഇടപെട്ടു. അല്ലയോ ആഇശ(റ), ഒന്നു വിട്ടുവീഴ്ച ചെയ്യൂ. എല്ലാക്കാര്യത്തിലും ആർദ്രതയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. ഞാൻ ചോദിച്ചു. അല്ലയോ പ്രവാചകരെﷺ അവർ പറയുന്നത് കേട്ടില്ലേ? അതെ, ഞാൻ കേൾക്കുകയും അവരോട് ഉചിതമായ രൂപത്തിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ടല്ലോ! നിങ്ങൾ ഉദ്ദേശിച്ചത് എന്തോ അത് നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന അർത്ഥത്തിൽ വഅലൈക്കുമെന്നു മാത്രമായിരുന്നു തിരുനബിﷺ പറഞ്ഞത്. ആക്ഷേപത്തിന്റെയോ പ്രതികാരത്തിന്റെയോ ഒരു വാക്ക് പോലും അവിടുന്ന് പ്രയോഗിച്ചില്ല. ആഇശ(റ)യോട് ഒരു കാര്യം കൂടി ചേർത്തു പറഞ്ഞു. അല്ലാഹു കാരുണ്യം ചെയ്യുന്നവനാണ്. ആർദ്രതയും കരുണയും എല്ലാ കാര്യത്തിലും അവൻ ഇഷ്ടപ്പെടുന്നു. ആർക്കെങ്കിലും അത് ലഭിക്കാതിരുന്നാൽ ഒരുപാട് നന്മകൾ അവർക്ക് നഷ്ടമായിരിക്കും. മയമായി സമീപിക്കുന്ന എല്ലാ കാര്യത്തിനും ഒരു സൗന്ദര്യം ഉണ്ടാകും. അല്ലാത്തപക്ഷം അത് അഭംഗിയായിരിക്കും.
    മനുഷ്യകത്തെ ചേർത്തുനിർത്താനുള്ള അടിസ്ഥാന ഗുണങ്ങളിൽ ഒന്നാണ് ഈ അധ്യായങ്ങളിലൂടെ എല്ലാം തിരുനബിﷺ പകർന്നു തന്നത്. സ്ത്രീ ജന്മങ്ങൾ ശാപമാണെന്ന് കണ്ട ഒരു ലോകത്തോട് പെൺമക്കൾ കാരുണ്യമാണെന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു അവിടുന്ന്. കേവലം ഒരു തത്വം പറഞ്ഞു കൊടുക്കുന്നതിനപ്പുറം സ്വന്തം തന്നെയും നാലു പെൺമക്കളെ സ്നേഹ വാത്സല്യങ്ങളോടെ പരിലാളിക്കുകയും പരിപാലിക്കുകയും ചെയ്തു. അവർക്ക് മനോഹരമായ ജീവിതങ്ങൾ സമ്മാനിച്ചു. പെൺമക്കൾ നിങ്ങൾക്ക് നരകത്തിൽ നിന്നുള്ള കവചം ആണെന്ന് കൂടി തിരുനബി പാഠങ്ങൾ പകർന്നു തന്നു.
    ലോലമായ അവരുടെ പ്രകൃതിയോട് കഠിനമായി പെരുമാറരുത് എന്ന് പ്രവാചകൻﷺ പുരുഷന്മാരെ ഉപദേശിച്ചു. ഒരു കുടുംബത്തിൽ നന്മ കൈവരുന്നത് ആർദ്രമായ പെരുമാറ്റങ്ങളിലും സമീപനങ്ങളിലൂടെയും ആണെന്ന് പല ആവർത്തി അവിടുന്ന് ഓർമ്മപ്പെടുത്തി. കുഞ്ഞുങ്ങളുടെകരച്ചിൽ നബിﷺയെ നൊമ്പരപ്പെടുത്തി. കൈക്കുഞ്ഞുങ്ങൾ കരയുമ്പോൾ ഉമ്മമാർ അനുഭവിക്കുന്ന മനോനൊമ്പരങ്ങൾ അവിടുന്ന് മനസ്സിലാക്കി. അവർക്ക് പരിഹാരം നൽകാനുള്ള നിർദ്ദേശങ്ങൾ നൽകി. ആരാധനാവേളകളിൽ അവരെ കൂടി പരിഗണിച്ച് ലഘുവായി നിർവഹിക്കണം എന്ന് പഠിപ്പിച്ചു. ഒരേസമയം കുഞ്ഞിന്റെ നൊമ്പരവും മാതാവിന്റെ നൊമ്പരവും ഒരുമിച്ച് മനസ്സിലാക്കുകയും രണ്ടുപേർക്കും ആശ്വാസം പകർന്നു നൽകാൻ ആവശ്യമായ അധ്യാപനങ്ങൾ നിർവഹിക്കുകയും ചെയ്തു.
    കരുണ ചെയ്യുന്നവർക്കേ കരുണ ലഭിക്കുകയുള്ളൂ എന്ന പ്രശസ്തമായ നബിവാക്യം എത്ര വിശാലമായ ആശയത്തെയാണ് സംവഹിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യവഹാരങ്ങളിലും മനുഷ്യന്റെ നിയമ സമീപനങ്ങളെ നിർവചിക്കുന്ന വചനമാണത്. നിങ്ങൾ നിങ്ങളോട് കരുണ ആഗ്രഹിക്കുന്ന എല്ലാ മേഖലയിലും നിങ്ങളും മറ്റുള്ളവരോട് കരുണ കാണിക്കണം എന്ന വിശാലമായ ഒരു തലം എത്ര സുന്ദരമായിട്ടാണ് ഇതിൽ ചേർത്തു വെച്ചിരിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...