Tweet 688

    Tweet 688
    May 2, 2024 • Thursday
    Post Header

    തിരുനബിﷺയുടെ പരിചാരക വൃത്തിയിൽ പത്തോ പതിനൊന്നോ വർഷം ഭാഗ്യം ലഭിച്ചയാളാണ് അനസ് ബിൻ മാലിക്(റ). അദ്ദേഹം സേവനകാലത്തെ അനുഭവം പങ്കുവെക്കുന്നതിങ്ങനെയാണ്. ഞാൻ നബിﷺയോടൊപ്പമുള്ള കാലത്ത് അവിടുന്ന് ഒരിക്കൽപോലും എന്നെ ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്തിനു ചെയ്തു? എന്തുകൊണ്ട് ചെയ്തില്ല? എന്ന ചോദ്യം ഒരുകാര്യത്തിലും ഒരിക്കലും ഉണ്ടായിട്ടില്ല. ഛേ! എന്നോ ചെയ്തത് മോശമായിപ്പോയി എന്നോ ഒരിക്കലും പ്രയോഗിച്ചിട്ടേയില്ല. ഞാൻ ചെയ്യാതെ പോയതിനോ, ചെയ്തതിൽ വന്ന കുറവിനോ ഒരിക്കലും എന്നെ മോശപ്പെടുത്തുകയോ, കുറവ് പറയുകയോ ചെയ്തിട്ടില്ല. ഒരിക്കൽ നബിﷺ എന്നോടൊരു കാര്യം നിറവേറ്റി വരാൻ പറഞ്ഞു. ഏല്പിച്ചത് നിർവഹിക്കാൻ മനസ്സിൽ കരുതിയെങ്കിലും പ്രത്യക്ഷത്തിൽ ഞാൻ ചെയ്യൂല്ലാന്ന് പറഞ്ഞു. ഞാൻ കുട്ടികളോടൊപ്പം അങ്ങാടിയിലേക്ക് കളിക്കാൻ പോയി. തിരുനബിﷺ എന്റെ പിന്നിൽ വന്നു ചുമലിൽ തട്ടി. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവിടുന്ന് മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ പറഞ്ഞിടത്തേക്ക് പോവുകയല്ലേ എന്നു ചോദിച്ചു. ഞാൻ പോയി കാര്യം നിർവഹിച്ചു വന്നു.
    തിരുനബിﷺ ചെവിയോർത്തു കേട്ടുകൊണ്ടിരുന്ന ഒരാളെയും സംസാരിച്ചയാൾ പിന്തിരിയുന്നത് വരെ വിട്ടുമാറിയത് കാണാനായിട്ടില്ല. അവിടുത്തെ കരം കവർന്ന ആരെയും കൈപ്പിടിച്ചയാൾ കൈ അഴിക്കുന്നത് വരെ അവിടുന്നു ഊരി മാറ്റാറില്ല.
    ഓരോ രംഗങ്ങളെയും അവിടുന്നു കൈകാര്യം ചെയ്തിരുന്ന രീതിയും സൗന്ദര്യവും അതൊന്നു വേറെ തന്നെയായിരുന്നു. ഉസാമത്തു ബിൻ മുആവിയ ബിൻ അൽ ഹകം(റ) ഒരനുഭവം പങ്കുവെക്കുന്നു. ഞാൻ ഒരിക്കൽ നബിﷺയോടൊപ്പം നിസ്കരിക്കുകയായിരുന്നു. നിസ്കാരത്തിനിടയിൽ ഒരാളൊന്നു തുമ്മി. സാധാരണ ഒരാൾ തുമ്മിയാൽ നിർവഹിക്കുന്ന പ്രാർത്ഥന യർഹമുക്കല്ലാഹ് അഥവാ അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ എന്നു ഞാൻ പറഞ്ഞു. അപ്പോഴേക്കും എല്ലാവരും എന്നെ തുറിച്ചു നോക്കാൻ തുടങ്ങി. നിസ്കാരത്തിൽ അങ്ങനെ പറഞ്ഞത് ഉചിതമായില്ല എന്നു അറിയിക്കാനായിരുന്നു. പക്ഷേ, എല്ലാവരും കണ്ണ് നട്ടുനോക്കിയപ്പോൾ ഞാനിങ്ങനെ പറഞ്ഞു. നിങ്ങൾക്ക് നാശമുണ്ടാകട്ടെ! ഇതുകൂടിയായപ്പോൾ ആളുകൾ അവരുടെ തുടയിൽ അടിച്ചു ശബ്ദമുണ്ടാക്കാൻ തുടങ്ങി. ആളുകൾ എന്നെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നറിഞ്ഞപ്പോൾ ഞാൻ നിശബ്ദനായി.
    നിസ്കാരം കഴിഞ്ഞപ്പോൾ നബിﷺ എന്നെ അടുത്തേക്ക് വിളിച്ചു. ഇത്രമേൽ നല്ല ഒരു അധ്യാപകനെ ഇതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല. അവിടുന്ന് എന്നെ ശാസിക്കുകയോ അടിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. അവിടുന്ന് എന്നോടിങ്ങനെ പറഞ്ഞു. സാധാരണ വർത്തമാനമൊന്നും നിസ്കാരത്തിൽ അനുവദിച്ചിട്ടില്ല. അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്ന തക്ബീർ തസ്ബീഹ് ഖുർആൻ പാരായണം എന്നീ കർമങ്ങളെ അനുവദിച്ചിട്ടുള്ളൂ.
    എത്ര മനോഹരമായിട്ടാണ് തിരുനബിﷺ ഒരു അനുയായിയെ ആശ്വസിപ്പിക്കുകയും നേർവഴിക്കു നയിക്കുകയും ചെയ്യുന്നത്. സമാനമായ രംഗം മറ്റെവിടെയെങ്കിലും ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ എന്തായിരിക്കും പരിണിതി. സ്വഭാവ മഹിമയും സമീപന സൗന്ദര്യവും ഒരു അലങ്കാരമായി രൂപപ്പെടുത്തി വെക്കുന്നതല്ല, വ്യക്തിത്വത്തിൽ ലയിച്ചുചേർന്നു നിൽക്കുകയും സന്ദർഭോചിതമായി പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. സൈദ്ധാന്തികമായി ഇങ്ങനെയൊക്കെ ആകണം എന്ന് പറയുന്നവർ ഏറെയുണ്ടാകും. പ്രായോഗികമായി ജീവിതത്തിൽ പാലിക്കാൻ കഴിഞ്ഞവർ വളരെ കുറവായിരിക്കും. ജീവിതത്തിന്റെ പ്രഭാത പ്രദോഷങ്ങളിൽ ഒരു വ്യക്തിയിൽ നിന്ന് സന്ദർഭോചിതമായി പ്രകാശിതമായ ധന്യ മുഹൂർത്തങ്ങളെയാണ് നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. അനുഷ്ഠാനപരമായി ഇങ്ങനെയാകണമെന്നോ ആശയപരമായി ഇങ്ങനെ നിലനിൽക്കണമെന്നോ ഒക്കെ പറയാൻ എളുപ്പമാണ്. യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ മൂല്യങ്ങൾ പുലർന്നു കാണാനാണ് പ്രയാസപ്പെടുക. ഇനി ഈ സംഭവം ഒന്നുകൂടി മനസ്സ് ചേർത്തുവച്ചു വായിച്ചു നോക്കൂ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...