Tweet 681

    Tweet 681
    April 25, 2024 • Thursday
    Post Header

    ഒരു ദിവസം തിരുനബിﷺ ബിലാലി(റ)നോട് പറഞ്ഞു. നിങ്ങൾ സ്വർഗ്ഗത്തിൽ എന്റെ മുന്നിലൂടെ നടക്കുന്ന കാലൊച്ചകൾ കേട്ടുവല്ലോ! ആ നിമിഷം ബിലാലി(റ)ന്റെ വികാരം എന്തായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ. സ്വർഗ്ഗം തുറന്നു ഉദ്ഘാടനം ചെയ്യാൻ കാത്തിരിക്കുന്ന പുണ്യ റസൂൽﷺ ഭൂമിലോകത്ത് വെച്ച് തന്നെ പറയുന്നു നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിയത് ഞാൻ കാണുന്നുണ്ടല്ലോ എന്ന്; നിങ്ങൾ സ്വർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന കാലൊച്ചകൾ കേൾക്കുന്നുണ്ടല്ലോ എന്ന്. മക്കയിൽ മുതലാളിമാരുടെ പീഡനമേറ്റത് മുതൽ ഇന്നലെകളുടെ മുഴുവൻ ചിത്രങ്ങളിലേക്കും ഒരു നിമിഷം കൊണ്ട് ബിലാലി(റ)ന്റെ ഹൃദയം മിന്നി മറഞ്ഞു.
    ശേഷം പ്രവാചകനെﷺ സ്വീകരിച്ചത് മുതൽ തനിക്കു കിട്ടിയ അംഗീകാരങ്ങളുടെ ഉന്നതികളെ കുറിച്ചുകൂടി ആലോചിച്ചു. കമ്പോളത്തിലെ ചരക്കായി കല്പിക്കപ്പെട്ടിരുന്ന ബിലാൽ(റ), ഇസ്ലാം സംസ്കൃതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ വിളംബര നായകനായി ഈ ലോകത്ത് തന്നെ വാഴ്ത്തപ്പെട്ടിരിക്കുന്നു. അനന്തമായ സ്വർഗ്ഗത്തിൽ പ്രവാചകൻമാരോടൊപ്പം സഞ്ചരിക്കാനുള്ള യോഗ്യതയും കൈവരിച്ചിരിക്കുന്നു. തൊലി വെളുപ്പിന്റെ പേരിലും മുതലാളിത്തത്തിന്റെ പേരിലും ഗമ നടിച്ച് നടന്നിരുന്നവരുടെ കരണത്ത് ചരിത്രത്തിൽ തന്നെ ലഭിച്ച ഏറ്റവും വലിയ പ്രഹരം ഈ വാഴ്ത്തലുകളിൽ നിറഞ്ഞു നിൽക്കുന്നു. വ്യക്തിയെ മൂല്യം കൊണ്ടാണ് അളക്കേണ്ടത് എന്നും നിറത്തിന്റെയോ കുലത്തിന്റെയോ ജാതിയുടെയോ ദേശത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്നും പ്രായോഗികമായി ഇത്രമേൽ വ്യക്തമായി തെളിയിച്ച മറ്റാരെയാണ് നമുക്ക് ചരിത്രത്തിൽ നിന്ന് വായിക്കാനുള്ളത്?
    പ്രവാചകർﷺക്ക് വളരെ പ്രിയമുള്ള മറ്റൊരു ശിഷ്യനാണ് അബൂദർ അൽ ഗിഫാരി(റ). പ്രവാചകരുﷺടെ സമീപനത്തിന്റെയും പങ്കുവെച്ച സന്തോഷത്തിന്റെയും ഉന്നതിയിൽ നിന്നുകൊണ്ടേ അദ്ദേഹം സംസാരിക്കൂ. പ്രവാചകൻﷺ എപ്പോൾ എന്നെ കണ്ടുമുട്ടിയാലും എനിക്ക് ഹസ്ത ദാനം ചെയ്യുമായിരുന്നു. ഒരിക്കൽ എന്നെ അന്വേഷിച്ച് പ്രവാചകൻﷺ വീട്ടിലേക്ക് ആളെ അയച്ചു. അപ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ വീട്ടിലെത്തിയപ്പോൾ വിവരമറിഞ്ഞു. ഉടനെ തന്നെ പ്രവാചക സന്നിധിയിലേക്ക് എത്തി. അപ്പോൾ അവിടുന്ന് ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടതും ഉടനെ ഒന്ന് ചേർത്തുപിടിച്ചു. എത്രമേൽ ഔദാര്യമായിരുന്നു തിരുനബിﷺയുടേത്. എത്രമേൽ ഉന്നതമായ ഔദാര്യമായിരുന്നു അവിടുന്ന് കാഴ്ചവെച്ചത്?
    പ്രവാചക തിരുമേനിﷺയുടെ സുഗന്ധ സ്പർശം ഒരനുയായിയിൽ ഉണർത്തിയ വിചാരങ്ങളെയാണ് നാം വായിച്ചത്. ലോകത്തു ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ഉപഹാരമായിരുന്നല്ലോ അബൂദറി(റ)നു കിട്ടിയത്.
    നിറസാന്നിധ്യത്തിന് മതവും നിധിയും സുഗന്ധവും അനുഭവിച്ച ലക്ഷത്തിൽ പരം വരുന്ന അനുയായികൾ, ജീവനും സ്വത്തും മുഴുവനും ആ പ്രവാചകന്ﷺ വേണ്ടി സമർപ്പിച്ചത് വെറുതെയായിരുന്നില്ല, അവർ ഓരോരുത്തരിലും രൂപപ്പെട്ടുവന്ന സമർപ്പണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. നിയമമോ നിയമപാലകന്മാരോ ബലാൽക്കാരമായി അടിച്ചേൽപ്പിച്ചതോ, കാര്യലാഭത്തിനു വേണ്ടി ഉണ്ടാക്കിയ നിയമ നിബന്ധനകളുടെ അടിസ്ഥാനത്തിലോ ആയിരുന്നില്ല. അബൂ ദർറി(റ)ന്റെ ജീവിതം പിന്നെയും കുറേക്കാലം കടന്നുപോയി. നബിﷺയോടൊപ്പമുള്ള ജീവിതകാലത്ത് ഹൃദയത്തിൽ ലഭിച്ച സ്നേഹ സ്പർശങ്ങളുടെയും ഹൃദയതീർത്ഥത്തിന്റെയും മതവും സുഗന്ധവും ആസ്വദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം മുഴുവൻ. നാളെ സംഭവിക്കാനിരിക്കുന്ന തന്റെ വിയോഗത്തെകുറിച്ച് പ്രവാചകൻﷺ മുന്നറിയിപ്പ് നൽകിയപ്പോഴും കേട്ടുകൊണ്ട് ഹൃദ്യാ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം ചെയ്തത്.
    ഉയിരും ഉർജ്ജവും നൽകി ഒരു ജനതയെ പോറ്റി വളർത്തി യുഗങ്ങളെയും ദേശങ്ങളെയും പ്രകാശിപ്പിക്കാൻ വേണ്ടി ലോകത്തിന് സമ്മാനിച്ചിട്ടായിരുന്നു പുണ്യനബിﷺ യാത്രയായത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...