Tweet 674

    Tweet 674
    April 18, 2024 • Thursday
    Post Header

    ജിന്നുകൾ പ്രവാചക സവിധത്തിൽ വന്ന വ്യത്യസ്ത നിവേദനങ്ങൾ നമുക്ക് വായിക്കാൻ കഴിയും. ചില ജിന്നുകളുടെ പേരുകൾവരെ ഉദ്ധരിച്ചുകൊണ്ട് ഒറ്റപ്പെട്ട നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. ഹാമത് ബിൻ അഹ്യം ബിൻ ലാഖീസ് എന്ന ഒരു ജിന്നിന്റെ പേര് അക്കൂട്ടത്തിൽ അബ്ദുല്ലാഹിബ്നു അഹ്മദ് ബിന് ഹമ്പൽ(റ) സവാഇദുൽ സുഹ്ദിൽ പരാമർശിച്ചിട്ടുണ്ട്. ജിന്ന് വർഗ്ഗത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകൻ എന്ന നിലയിൽ അങ്ങനെയുള്ള സംഭവങ്ങൾ അസംഭവ്യമാണ് എന്ന് പറയാൻ കഴിയില്ല. എന്നാൽ ഇത്തരം ചില സംഭവങ്ങളുടെ നിവേദന പരമ്പരകൾ വേണ്ടത്ര പ്രബലം അല്ല എന്ന് വരുമ്പോൾ ഒരു നിർണ്ണിത സംഭവം ഉദ്ധരിക്കുന്നതിനും പരിമിതിയുണ്ട്.
    ഇല്യാസ്, ഖിദ്ർ തുടങ്ങി പ്രവാചകന്മാർ തിരുനബിﷺയെ കാണാൻ വന്ന രംഗങ്ങൾ ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. അതു സംബന്ധമായി അബ്ദുല്ലാഹിബ്നു ഔഫ്(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തെക്കുറിച്ച് വേണ്ടത്ര സ്വീകാര്യമല്ല എന്ന പരാമർശം നമുക്ക് കാണാം. ഈ വിഷയത്തിലും അടിസ്ഥാനപരമായി നിരാകരിക്കാനോ അസംഭവ്യമാണെന്ന് പറയാനോ കഴിയില്ല. എന്നാൽ നിശ്ചിതമായ ചില നിവേദനങ്ങളും സംഭവങ്ങളും ഉദ്ധരിച്ചുവന്ന പരമ്പരകളും ഹദീസ് നിദാനത്തിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ വേണ്ടത്ര ബലം ഉള്ളതല്ല. ഇത്തരം ചില നിവേദനങ്ങളുടെ പരമ്പരകളിൽ നിർമ്മിത ഹദീസിന്റെ ആളുകളെയും കാണാൻ കഴിയും. എന്നാൽ സീറാ പണ്ഡിതന്മാർ നിവേദനങ്ങളെ ഉദ്ധരിക്കുകയും അനുബന്ധമായി പരമ്പരകളുടെ ബലാബലങ്ങളെ പരാമർശിക്കുകയും ആണ് ചെയ്തിട്ടുള്ളത്. അങ്ങനെ ഒരു സമീപനത്തിനും വൈജ്ഞാനിക പ്രാധാന്യമുണ്ട്. ഹദീസിന്റെ ഉള്ളടക്കം സ്വീകാര്യമാവുകയും എന്നാൽ പരമ്പര സ്വീകാര്യമല്ലാതിരിക്കുകയും ചെയ്യുന്ന രംഗങ്ങളും ഉണ്ടാവാം. രണ്ടുനിലയിലും സ്വീകാര്യമല്ലാത്തതും ഉണ്ടാവാം.
    സീറയുടെയും ചരിത്രത്തിന്റെയും അനുഷ്ഠാനങ്ങളുടെ മഹത്വം പറയുന്ന ഹദീസുകളുടെയും നിവേദന ശക്തി മതവിധികൾ പ്രസ്താവിക്കുന്ന ഹദീസിനോളം ആവശ്യമില്ല എന്ന ഒരു പതിവ് പൊതുതത്വവും നമുക്ക് വായിക്കാൻ ഉണ്ട്.
    വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത മൃഗങ്ങളും മറ്റു ജന്തുജാലങ്ങളും ആവലാതി ബോധിപ്പിക്കുന്ന ശരീര ഭാഷയിലും, മനുഷ്യന്റെ ഭാഷയിൽ തന്നെ ആവലാതി ബോധിപ്പിച്ചു കൊണ്ടും നബി സവിധത്തിൽ വന്നിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അത്തരം ആഗമനങ്ങളെ മൃഗങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള നിവേദക സംഘം എന്ന് പ്രയോഗിച്ചു കാണാം.
    വ്യത്യസ്ത ജന്തുജാലങ്ങളുമായി ബന്ധപ്പെട്ട മുഅ്ജിസതുകൾ പരാമർശിക്കുന്ന സ്വീകാര്യമായ ഹദീസുകൾ തന്നെയുണ്ട്. അതിന് അനുബന്ധമായി പ്രവാചകരുﷺടെ ഇടപെടലുകളും ജന്തു വർഗ്ഗങ്ങളോട് അവിടുന്ന് പ്രകാശിപ്പിച്ച കാരുണ്യത്തിന്റെ പ്രാധാന്യവും, അവകളുടെ ആവലാതികൾ പരിഗണിച്ചുകൊണ്ട് ഉടമസ്ഥരോട് സംസാരിച്ച രംഗങ്ങളും ആധികാരികമായ ഹദീസ് രേഖകളിൽ തന്നെ വായിച്ചു പോയതാണ്.
    മനുഷ്യേതര ജീവജാലങ്ങളോട് പ്രവാചകന്‍ﷺ പുലർത്തിയ കാരുണ്യ സമീപനങ്ങൾ സ്വതന്ത്ര പഠനങ്ങളായി തന്നെ നിരവധി ഗ്രന്ഥങ്ങൾ ഉണ്ട്. സാധാരണ ഇസ്ലാമിക വൈജ്ഞാനിക വേദികളിലും പ്രവാചക പ്രകീർത്തന സദസ്സുകളിലും പറയുന്നതും അല്ലാത്തതും ഏറെ നമുക്ക് വായിക്കാവുന്നതാണ്.
    പ്രവാചക സന്നിധിയിലേക്ക് പ്രതിനിധി സംഘങ്ങൾ വന്ന അധ്യായത്തിന്റെ തുടർച്ചയിൽ ഇവകൾ കൂടി ചേർത്തു വായിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു അനുബന്ധം കുറിക്കുന്നത്. പ്രപഞ്ചത്തിനു മുഴുവനും കാരുണ്യമായി അല്ലാഹു നിയോഗിച്ച നബിﷺയുടെ തിരുസന്നിധിയിലേക്ക് എല്ലാ മേഖലയിൽ നിന്നുമുള്ള പ്രതിനിധികൾ എത്തുന്നതിൽ ആശ്ചര്യവും അത്ഭുതവും നമുക്ക് പറയാനില്ലല്ലോ!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...