
നഖ്ഉ നിവേദക സംഘം.
ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
നഖ്ഉ ഗോത്രക്കാർ രണ്ടു പ്രതിനിധികളെ പ്രവാചകരുﷺടെ സന്നിധിയിലേക്ക് അയച്ചു. നഖ്ഉ ഗോത്രത്തിന്റെ ഇസ്ലാം വിചാരങ്ങളെ പങ്കുവെക്കാൻ വേണ്ടിയായിരുന്നു നിയോഗം. അർഥഅതു ബിൻ ശറാഹീൽ, അർഖം ബിൻ ബക്കർ എന്നിവരാണ് പ്രതിനിധികളായി പോയത്. അവർക്ക് തിരുനബിﷺ ഇസ്ലാമിനെ പരിചയപ്പെടുത്തി. അവർ സ്വീകരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ രൂപവും ഭാവവും എല്ലാം പ്രവാചകനെﷺ ആശ്ചര്യപ്പെടുത്തി. സവിശേഷമായ ഒരു താല്പര്യം അവരോട് ഉണ്ടായി. അവിടുന്ന് ഇങ്ങനെ ചോദിച്ചു. നിങ്ങളെപ്പോലെയുള്ള ആളുകൾ നിങ്ങളുടെ പിന്നിൽ നിങ്ങളുടെ നാട്ടിൽ ഉണ്ടോ? അവർ ഇങ്ങനെ മറുപടി പറഞ്ഞു. ഞങ്ങളെക്കാൾ എന്തുകൊണ്ടും ശ്രേഷ്ഠരായ 70 ആളുകൾ ഞങ്ങളുടെ പിന്നിൽ നാട്ടിലുണ്ട്. ഈ ദൗത്യത്തിന്റെ ഭാഗമായി അവർ വന്നാൽ ഞങ്ങളെക്കാൾ കാര്യശേഷിയുള്ളവരും കാര്യനിർവഹണങ്ങൾക്ക് ശക്തിയുള്ളവരും ആണ്.
പ്രവാചകൻﷺ അവർക്കും അവരുടെ സമൂഹത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. ‘നഖ്ഉകാർക്ക് പ്രത്യേകം അനുഗ്രഹം ചൊരിയണമേ അല്ലാഹ്!’ അർഥഅ എന്നയാളുടെ മക്കൾക്ക് പ്രവാചകൻﷺ അവിടുത്തെ പതാക കൈമാറി. മക്കാ വിജയ ദിവസം പ്രവാചകൻﷺ വഹിച്ചിരുന്ന പതാകയായിരുന്നു അത്. അദ്ദേഹം പിന്നീട് ആ പതാകയുമായി ഖാദിസിയ്യയിൽ പങ്കെടുത്തു. അദ്ദേഹം അവിടെ വച്ച് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ദുറൈദ്(റ) ഏറ്റെടുത്തു. അദ്ദേഹവും രക്തസാക്ഷിത്വം വഹിച്ചു. ശേഷം ആ പതാക ബനീ ജസീമ ഗോത്രത്തിലെ സൈഫ് ബിൻ ഹാരിസ്(റ) കൈവശപ്പെടുത്തി. അദ്ദേഹം അതുമായി പ്രവേശിച്ചു.
ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ നഖ്ഉ ഗോത്രക്കാരെ പ്രത്യേകമായി അഭിനന്ദിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഞാനും ആ ഗോത്രത്തിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) നിവേദനം ചെയ്യുന്നതിൽ ഇങ്ങനെ കാണാം. പ്രവാചക സന്നിധിയിലേക്ക് അവസാനം എത്തിയ പ്രധാനപ്പെട്ട ഗോത്രം നഖ്ഉകാരായിരുന്നു. ഹിജ്റ പതിനൊന്നാം വർഷം മുഹറം മാസം മധ്യത്തിൽ ആയിരുന്നു അവർ വന്നത്. അവർ 200 പുരുഷന്മാർ ഉണ്ടായിരുന്നു. റംല ബിൻത് ഹദസി(റ)ന്റെ വീട്ടിലേക്കാണ് അവർ ആദ്യം എത്തിച്ചേർന്നത്. സാധാരണ നിവേദക സംഘങ്ങൾ എത്തുന്ന ഭവനമാണത്. ശേഷം, പ്രവാചക സന്നിധിയിലേക്ക് ഇസ്ലാം പ്രഖ്യാപിച്ചുകൊണ്ട് അവർ കടന്നുവന്നു. അവർ നേരത്തെ തന്നെ പ്രമുഖ സ്വഹാബി മുആദ് ബിനു ജബലു(റ)മായി കണ്ടുമുട്ടിയിരുന്നു. പ്രാഥമികമായി അവർ ഉടമ്പടിയും നിർവഹിച്ചിരുന്നു. സറാരത് ബിൻ എന്ന ക്രിസ്തീയനും അവരോടൊപ്പം ഉണ്ടായിരുന്നു.
വിവിധ ദേശങ്ങളിൽ നിന്നും പ്രവാചക സന്നിധിയിലേക്ക് വന്ന ആളുകളിൽ ഇസ്ലാം അറിഞ്ഞും ഉൾക്കൊണ്ടും വന്നവർ മാത്രമായിരുന്നില്ല. അറിയാനും പരീക്ഷിക്കാനും ഒരുപക്ഷേ നിരൂപീക്കാനും വിലയിരുത്താനും ഒക്കെ ഉള്ള ആളുകൾ വന്നിരുന്നു. എല്ലാവരെയും ഹൃദ്യമായി പ്രവാചകൻﷺ സ്വീകരിച്ചു. എല്ലാവരോടും ഇസ്ലാമിന്റെ ബാലപാഠങ്ങളും അടിസ്ഥാന തത്വങ്ങളും പരിചയപ്പെടുത്തി. വസ്തുതകൾ മനസ്സിലാക്കുകയും പ്രവാചകരെﷺ തിരിച്ചറിയുകയും ചെയ്തവർ ഇസ്ലാം സ്വീകരിച്ചു. അല്ലാത്തവർ വിട്ടു നിന്നുകൊണ്ട് അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അഥവാ അവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
