
മുആവിയതു ബിൻ ഹൈദയുടെ സംഘം
അദ്ദേഹം പറയുന്നു. എന്നെ ആനയിക്കപ്പെട്ടപ്പോൾ നബി സന്നിധിയിൽ ഞാനെത്തി. അപ്പോൾ എന്നോട് അവിടുന്ന് പറഞ്ഞു. നിങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു വ്യവസ്ഥിതി ലഭിക്കുന്നതിനും നിങ്ങളുടെ സമൂഹത്തിന്റെ ഹൃദയത്തിൽ ഭയം സൃഷ്ടിക്കുന്നതിനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉടനെ മുആവിയ പ്രതികരിച്ചു. ഞാൻ ഒരിക്കലും അവിടുത്തെ വിശ്വസിക്കുകയോ അനുകരിക്കുകയോ ചെയ്യില്ല. ഒരിക്കലും ഒരു വ്യവസ്ഥിതിയും എന്നെ വലയം വയ്ക്കുകയോ ഭയം കടന്നു കൂടുകയോ ഉണ്ടാവില്ല. അവിടുത്തെ മുന്നിൽ എത്തുന്നതുവരെ എന്റെ അവസ്ഥ അതായിരുന്നു. അല്ലാഹു ഏതൊരാശയം കൊണ്ടാണ് തങ്ങളെ നിയോഗിച്ചിട്ടുള്ളത്? എന്നെ ഇസ്ലാം പ്രോബോധിപ്പിക്കാൻ വേണ്ടിയാണ് നിയോഗിച്ചിട്ടുള്ളത്. എന്താണ് ഇസ്ലാം? അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകൻ ആണെന്നും സാക്ഷ്യം വഹിക്കുക. നിസ്കാരം നിലനിർത്തുക. ദാനധർമ്മങ്ങൾ നൽകുക. ഇസ്ലാം സ്വീകരിച്ച ശേഷം ശിർക്ക് അഥവാ ബഹുദൈവ വിശ്വാസത്തിലേക്ക് വന്നാൽ അല്ലാഹു അവർക്ക് വിട്ടുവീഴ്ച ചെയ്യുകയില്ല. വീണ്ടും അദ്ദേഹം ചോദിച്ചു. ഭാര്യമാരോടുള്ള ബാധ്യതകൾ എന്താണ്? നിങ്ങൾ ഭക്ഷണം കഴിക്കുന്നു എങ്കിൽ അവരെ ഭക്ഷണം കഴിപ്പിക്കുക. നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ അവർക്കും നൽകുക. അഥവാ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക. അവരുടെ മുഖത്ത് അടിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത്. ശിക്ഷണം സ്വീകരിക്കേണ്ട സമയത്ത് അകൽച്ച പാലിക്കുന്നുവെങ്കിൽ കിടപ്പറയിൽ മാത്രം അത് പാലിക്കുക.
മറ്റൊരു നിവേദനത്തിൽ അദ്ദേഹം ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു. സ്ത്രീകളുടെ കാര്യത്തിൽ അവിടുന്ന് എന്താണ് പറയുന്നത്. അപ്പോൾ പ്രവാചകൻﷺ പരിശുദ്ധ ഖുർആൻ രണ്ടാം അധ്യായത്തിലെ 223ആം വചനം ഓതികേൾപ്പിച്ചു. ആശയം ഇങ്ങനെയാണ്.”നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്.”
കർഷകനും കൃഷിയിടവും തമ്മിലുള്ള ബന്ധം അതിന്റെ എല്ലാ വൈകാരികതയോടെയും മനസ്സിലാക്കുമ്പോഴാണ് ഈ ഉപമയുടെ നാനാർത്ഥങ്ങൾ ബോധ്യമാകുന്നത്. ഒരാൾക്ക് മറ്റൊരാളുടെ സ്വകാര്യ ഭാഗം കാണാൻ പറ്റുമോ? ഇല്ലെന്നു പറഞ്ഞുകൊണ്ട് പരലോകത്തെ വിചാരണയെ കുറിച്ച് പ്രവാചകൻﷺ അദ്ദേഹത്തോട് സംസാരിച്ചു. കാലുകൾ ചേർത്തുവച്ചുകൊണ്ട് പരലോകത്ത് വായകൾ മൂടി കെട്ടുകയും കാലുകൾ സംസാരിക്കുകയും ചെയ്യുന്ന രംഗം ഓർമ്മപ്പെടുത്തി.
വേറിട്ട ചില സംഭാഷണങ്ങളിലൂടെയാണ് ഈ ദൗത്യസംഘവുമായുള്ള ഇടപെടൽ ചരിത്രം രേഖപ്പെടുത്തിയത്. വ്യക്തിയുടെയും സമൂഹത്തിന്റെയും പരിസരങ്ങൾക്ക് അനുസരിച്ചാണ് പ്രവാചകന്റെﷺ ഓരോ സംഭാഷണങ്ങളും ചർച്ചകളും കടന്നുപോയത്. പ്രവാചകൻﷺ മുന്നോട്ടുവച്ച പ്രമേയങ്ങളുടെയും പരാമർശിച്ച മതവിധികളുടെയും അടിസ്ഥാനം വച്ചുകൊണ്ട് ആഗതരായ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് നമുക്ക് പഠിക്കാൻ കഴിയും. ദേശവും സംസ്കാരവും അതിലെ വൈവിധ്യങ്ങളും തേടിയുള്ള ഒരു വൈജ്ഞാനിക യാത്രയായിരിക്കും അത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
