Tweet 659

    Tweet 659
    April 3, 2024 • Wednesday
    Post Header

    ഫസാറ നിവേദക സംഘത്തിന്റെ ആഗമനം
    ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം നബിﷺ തബൂഖിൽ മടങ്ങി വരുന്ന സമയത്ത് ഫസാറ സംഘം നബിﷺയെ സമീപിച്ചു. പത്തിലേറെ അംഗങ്ങൾ സംഘത്തിൽ ഉണ്ടായിരുന്നു. ഖാരിജാ ബിൻ ഹിസ്ൻ, ഹുർറ് ബിൻ ഖൈസ് എന്നിവർ അവരിൽ പ്രധാനികളായിരുന്നു. രണ്ടാമത്തെയാൾ വളരെ പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു. ക്ഷീണിച്ച ഒരു വാഹനത്തിന്മേലാണ് അവർ അവിടെ എത്തിയത്. പ്രവാചക സന്നിധിയിൽ വച്ച് പരസ്യമായി അവർ ഇസ്ലാം പ്രഖ്യാപിച്ചു. റംല ബിൻത് ഹദസി(റ)ന്റെ വീട്ടിലാണ് അവർ അതിഥികളായത്. തിരുനബിﷺ അവരോട് നാട്ടുകാര്യങ്ങൾ അന്വേഷിച്ചു. അവർ പറഞ്ഞു തുടങ്ങി. ഞങ്ങളുടെ നാട് ഇപ്പോൾ വരൾച്ചയിലും ദാരിദ്ര്യത്തിലുമാ മാണ്. നാൽക്കാലികൾ ചത്തു തുടങ്ങി. കുടുംബങ്ങൾ പ്രാരാബ്ധത്തിൽ ആയി. അവിടുന്ന് ഞങ്ങൾക്ക് മഴ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം. അവിടുന്ന് അല്ലാഹുവിലേക്ക് ശുപാർശ ചെയ്യണം. അങ്ങനെ അല്ലാഹു തങ്ങളോട് ശുപാർശ ചെയ്യട്ടെ.
    സുബ്ഹാനല്ലാഹ്! അല്ലാഹു എത്ര പരിശുദ്ധൻ. സഹോ കഷ്ടം! അല്ലാഹു മറ്റൊരാളോട് ശുപാർശ ചെയ്യുകയോ? അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ഇല്ല. അവൻ അത്യുന്നതനും മഹത്വമുള്ളവനുമാണ്. ആകാശഭൂമികളും അതുൾക്കൊള്ളുന്ന സംവിധാനങ്ങളും എല്ലാം അവന്റെ ആധിപത്യത്തിലാണ്.
    ഈ അവസ്ഥയിൽ നിങ്ങൾ നടത്തുന്ന സഹായാർഥനയിൽ അല്ലാഹു ചിരിക്കുന്നുണ്ടാകും. അപ്പോൾ ഒരു അഅ്റാബി ചോദിച്ചു. അല്ല അല്ലാഹു ചിരിക്കുകയോ? അതെ, എന്ന് പ്രവാചകൻﷺ മറുപടി പറഞ്ഞു. നന്മയിൽ ചിരിക്കുന്ന റബ്ബ് ഉള്ളിടത്തോളം ഞങ്ങൾ തങ്ങളെ കൈവിടുകയോ? ഈ സംഭാഷണം കേട്ട് പ്രവാചകൻﷺ ചിരിച്ചു.
    അല്ലാഹു ചിരിച്ചു എന്ന് പറഞ്ഞാൽ നമ്മുടെ ചിരിയോട് സാദൃശ്യപ്പെടുത്തി മനസ്സിലാക്കേണ്ടതല്ല. അല്ലാഹു അവന്റെ അടിമയിൽ തൃപ്തിപ്പെടുകയും അനുഗ്രഹം ചൊരിയുകയും ചെയ്യും. സന്തോഷത്തെ അടയാളപ്പെടുത്തി മനസ്സിലാക്കാൻ സൃഷ്ടികളുടെ ഭാഷയിൽ പരിചയപ്പെടുത്തി എന്നേയുള്ളൂ; ഒരു പ്രയോഗം. സൃഷ്ടികൾക്ക് ഉണ്ടാകുന്ന വിശേഷണങ്ങളോട് ചേർത്ത് അല്ലാഹുവിന്റെ മഹത്വമോ വിശേഷണമോ പറയുമ്പോൾ അതിന് കൃത്യമായ അവബോധത്തോടെ വേണം മനസ്സിലാക്കാനും പകർന്നു കൊടുക്കാനും. അല്ലാഹു സൃഷ്ടികളുടേതായ എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ഭാവങ്ങളിൽ നിന്നും പരിശുദ്ധനാണ്. അവന് സമാനമായി ആരുമില്ല, ഏതുമില്ല.
    സംബോദിതരായ മനുഷ്യർക്ക് മനസ്സിലാക്കാൻ ആവശ്യമായ ചില പ്രയോഗങ്ങളും പരാമർശങ്ങളും ഖുർആനിലും ഹദീസിലും മറ്റു മതഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. അതിനെക്കുറിച്ച് എങ്ങനെ വ്യാഖ്യാനിക്കണം എങ്ങനെ മനസ്സിലാക്കണം എന്ന കൃത്യമായ വിശകലനങ്ങൾ അഗ്രഗണ്യന്മാരായ പണ്ഡിതന്മാർ നേരത്തെ പറഞ്ഞു വെച്ചിട്ടുമുണ്ട്. പ്രമാണങ്ങളുടെ പ്രത്യക്ഷ വരികൾ മാത്രം വായിക്കുകയും പ്രാഥമികമായ സാരം മാത്രം മനസ്സിലാക്കുകയും ചെയ്തു വിശ്വാസപരമായ അബദ്ധത്തിൽ വീഴുന്ന പലരും ഉണ്ട്. കാര്യബോധത്തോടെ വിഷയങ്ങൾ മനസ്സിലാക്കാനും അല്ലാഹുവിന്റെ മഹത്വത്തെയും പവിത്രതയെയും ഉൾക്കൊണ്ടുകൊണ്ട് പ്രമാണങ്ങൾ വായിക്കാനും നമുക്ക് കഴിയണം. അപ്പോഴേ ശരിയായ വിശ്വാസത്തിലും വീക്ഷണത്തിലും നാം എത്തുകയുള്ളൂ.
    പ്രവാചകൻﷺ തുടർന്ന് സ്വീകരിച്ച രീതിയിൽ നമുക്ക് വായിക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...