
ഗാമിദ് നിവേദക സംഘം
വാഖിദി(റ) നിവേദനം ചെയ്യുന്നു. ഹിജ്‌റയുടെ പത്താം വർഷം പത്തു അംഗങ്ങളുള്ള ഗാമിദ് നിവേദക സംഘം നബിﷺയുടെ അടുത്തെത്തി. ബഖീഇന്റെ ഭാഗത്തായിരുന്നു അവർ വാഹനം ഇറങ്ങിയത്. വാഹനവും യാത്രാ സാമഗ്രികളും എല്ലാം ശ്രദ്ധിക്കാൻ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളെ വാഹനത്തിന്റെ സമീപത്തു തന്നെ നിർത്തി. സംഗതിവശാൽ അദ്ദേഹം ഉറങ്ങി പോവുകയും ഏതോ ഒരു മോഷ്ടാവ് യാത്രാ സംഘത്തിൽ ഒരാളുടെ വസ്ത്രങ്ങൾ അടങ്ങുന്ന ബാഗ് കൈവശപ്പെടുത്തി പോവുകയും ചെയ്തു.
പ്രവാചക സന്നിധിയിലേക്ക് പോയ ആളുകൾ സലാം ചൊല്ലി അഭിവാദ്യമറിയിക്കുകയും ഇസ്‌ലാം പ്രഖ്യാപിക്കുകയും ചെയ്തു. തിരുനബിﷺ ഇസ്ലാമിന്റെ നിയമങ്ങളും നിബന്ധനകളും അനുഷ്ഠാന കാര്യങ്ങളുമൊക്കെ പങ്കുവെക്കുകയും രേഖപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഒടുവിൽ അവിടുന്ന് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ വാഹനത്തിന്റെയും ചരക്കുകളുടെയും അടുക്കൽ ആരെങ്കിലും ഉണ്ടോ? അവർ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരൻ ആയ ആൾ അവിടെയുണ്ട്. ശരി, അദ്ദേഹം ഉറങ്ങി പോവുകയും നിങ്ങളുടെ വാഹനത്തിൽ നിന്ന് ഒരാളുടെ ബാഗ് മോഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഉടനെ കൂട്ടത്തിൽ ഒരാൾ പറഞ്ഞു എന്റെ ബാഗ് മാത്രമേ അവിടെ ഉള്ളൂ. അപ്പോൾ തുടർന്നുകൊണ്ട് നബിﷺ പറഞ്ഞു. മോഷ്ടിക്കപ്പെട്ട സാധനം അവിടെ തിരിച്ചെത്തിയിട്ടുണ്ട്.
ഇതു കേട്ട സംഘം അതിവേഗം അവരുടെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു. സൂക്ഷിക്കാൻ ഏൽപ്പിച്ച ആൾ അതാ അടുത്തുനിൽക്കുന്നു. അദ്ദേഹത്തോട് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. എല്ലാവരും പോയശേഷം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി. ഞെട്ടി ഉണർന്നു നോക്കുമ്പോൾ ബാഗ് കാണാനില്ല. അതാ അടുത്ത് ഒരാൾ ഇരിക്കുന്നു. ഞാൻ അയാളെ ശ്രദ്ധിച്ചതും അയാൾ അതാ ഒളിഞ്ഞു കളിക്കുന്നു. ഞാൻ അയാളുടെ പിന്നിൽ സഞ്ചരിച്ചു. ഒരു കുഴിയുടെ അടയാളം ശ്രദ്ധയിൽപ്പെട്ടു. ആ കുഴിയിൽ നിന്ന് ബാഗ് തിരിച്ചു ലഭിച്ചു. അത് ഞാൻ വാഹനത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു.
ഇത്രയും കേട്ടതും മുഹമ്മദ് നബിﷺയുടെ പ്രവാചകത്വം സാക്ഷ്യം വഹിച്ചുകൊണ്ട് ഒരിക്കൽ കൂടി അവർ ഉറക്കെ പ്രഖ്യാപിച്ചു. നടന്ന കാര്യങ്ങൾ എല്ലാം മുന്നേ പറഞ്ഞ പ്രവാചകരുﷺടെ വർത്തമാനത്തിൽ അവർ ആശ്ചര്യപ്പെട്ടു. ശേഷം, അവർ നബിﷺയുടെ അടുത്തേക്ക് തന്നെ മടങ്ങി. നേരത്തെ സൂക്ഷിപ്പുകാരനായിരുന്ന യുവാവും നബി സന്നിധിയിൽ വന്ന് ഇസ്ലാം പ്രഖ്യാപിച്ചു.
ഈ സംഘത്തിന് ഖുർആൻ പഠിപ്പിച്ചു കൊടുക്കാൻ നബിﷺ ഉബയ്യ് ബിൻ കഅബിനെ ചുമതലപ്പെടുത്തി. ശേഷം, അവർക്ക് ഉപഹാരങ്ങൾ നൽകി യാത്രയാക്കി.
ഇത്തരം സംഭവങ്ങൾ നമ്മൾ വേറെയും നേരത്തെ വായിച്ചു പോയിട്ടുണ്ട്. കേവലമായ നിയമങ്ങളും വ്യവസ്ഥിതികളും വായിച്ചു കൊണ്ടായിരുന്നു പ്രവാചകരുﷺടെ പ്രബോധനം പൂർണമായും സാധിച്ചെടുത്തത് എന്നു ചിലർ പ്രയോഗിക്കാറുണ്ട്. പ്രവാചകനിﷺൽ നിന്ന് പ്രകടമായ അസാധാരണ സംഭവങ്ങളെ മറച്ചു വെക്കാനോ അതത്ര പ്രാധാന്യം അറിയിക്കുന്നില്ല എന്ന് കാണിക്കാനോ ഉള്ള ചിലരുടെ ശ്രമമാണ് അത്. വ്യക്തവും സുശക്തവുമായ ശരീഅത്തിനെ അവതരിപ്പിക്കുന്നതിനൊപ്പം പ്രകടമായ മുഅ്ജിസത്തുകൾ അഥവാ അസാധാരണമായ സംഭവങ്ങൾ പ്രവാചകരുﷺടെ വ്യക്തിവിശേഷത്തിലും പ്രബോധന അധ്യായങ്ങളിലും ഏറെ ഉജ്ജ്വലമായി തന്നെ വായിക്കപ്പെടേണ്ടതാണ്. സ്വഹാബികൾ തിരുനബിﷺയെ പ്രകീർത്തിച്ചു പാടുമ്പോൾ നാളത്തെ കാര്യം ഇന്നേ അറിയുന്ന വ്യക്തിത്വം എന്ന് പരാമർശിച്ചുപോയ കവിതാ ശകലങ്ങൾ കാണാൻ കഴിയും. പ്രവാചകത്വത്തിന്റെ പ്രമാണമായി അമാനുഷികതയിൽ അധിഷ്ഠിതമായ സംഭവങ്ങൾ ആധികാരികമായി തന്നെ നാം വായിക്കേണ്ടതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
