Tweet 655

    Tweet 655
    March 30, 2024 • Saturday
    Post Header

    അൻസ് ഗോത്രത്തിൽ നിന്നുള്ള ആഗമനം
    യമനിലെ അൻസ് ഗോത്രത്തിൽ നിന്ന് ഒരാൾ പ്രവാചക സവിധത്തിൽ എത്തി. അപ്പോൾ അവിടുന്ന് അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രവാചകൻﷺ അതിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ഒപ്പം ഇരുത്തുകയും ചെയ്തു. ഭക്ഷണത്തിനിടയിൽ പ്രവാചകൻﷺ ചോദിച്ചു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനും ആണെന്നും താങ്കൾ വിശ്വസിക്കുന്നുണ്ടോ? അതെ, ഞാൻ വിശ്വസിക്കുന്നുണ്ട്. എന്തെങ്കിലും മോഹങ്ങൾ വെച്ചുകൊണ്ടോ അതല്ല മറ്റെന്തെങ്കിലും ഭയം കാരണമോ ആണോ താങ്കൾ ഇങ്ങോട്ട് വന്നത്? അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. എന്തെങ്കിലും മോഹിച്ചു വരണമെങ്കിൽ അവിടുത്തെ സന്നിധിയിൽ അതിനു സമ്പത്ത് ഇല്ലല്ലോ. എന്തെങ്കിലും ഭയക്കേണ്ടതുണ്ടെങ്കിൽ ഇവിടുത്തെ ഏതെങ്കിലും സൈന്യമോ മറ്റോ ഞങ്ങളെ പ്രാപിക്കുകയോ കടന്നാക്രമിക്കുകയോ ചെയ്യാൻ സാധ്യതയുമില്ലല്ലോ.
    അല്ലാഹുവിനെ കുറിച്ചുള്ള ഭയം എന്റെ ഹൃദയത്തിൽ വന്നു. ഞാൻ അവനെ ഭയന്നു. അല്ലാഹുവിൽ വിശ്വസിക്കാൻ എനിക്ക് ഉൾവിളിയുണ്ടായി ഞാൻ വിശ്വസിച്ചു. അൻസ് എത്ര നല്ല പ്രഭാഷകൻ, ഇങ്ങനെ പ്രസംഗിക്കാൻ വേറെ ആരാണുള്ളത് എന്ന് നബിﷺ പ്രതികരിച്ചു. ഇടക്കിടെ പ്രവാചകനെﷺ സന്ദർശിച്ചുകൊണ്ട് കുറച്ചുദിവസം അദ്ദേഹം മദീനയിൽ കഴിഞ്ഞുകൂടി. ശേഷം, അദ്ദേഹം യാത്ര ചോദിച്ചിറങ്ങി. അദ്ദേഹത്തിന് ഉപഹാരങ്ങൾ നൽകി യാത്രയാക്കി. അപ്പോൾ ഇങ്ങനെ കൂടി പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത നേരിട്ടാൽ തൊട്ടടുത്ത ഗ്രാമത്തിലേക്ക് നിങ്ങൾ അഭയം തേടുക. യാത്രാമധ്യേ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തൊട്ടടുത്ത ഗ്രാമത്തിൽ അദ്ദേഹം അഭയം തേടി. അവിടെവച്ച് ലോകത്തോട് വിട പറയുകയും ചെയ്തു. ആഗതന്റെ പേര് അറബി റബീഅ ബിൻ റുവാ അൽ അൻസി എന്നാണ് ചരിത്രം അഭിപ്രായപ്പെട്ടത്.
    മേൽ സംഭാഷണം നമുക്ക് നൽകുന്ന ചില വിചാരങ്ങൾ ഉണ്ട്. ഇസ്ലാമിനെ തേടിയ ആളുകൾ പ്രവാചക സന്നിധിയിലേക്ക് വന്നപ്പോൾ അവരെ പ്രചോദിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു. സാമ്പത്തിക മോഹങ്ങൾ വച്ചുകൊണ്ട് പ്രവാചകനെﷺ സമീപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം അവിടുത്തെ ക്ഷണം സാമ്പത്തിക വാഗ്ദാനങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നില്ല. ഭയപ്പെട്ട് ഇസ്ലാമിലേക്ക് വരേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. സായുധമായ ആക്രമണത്തിലൂടെ അല്ല ആളുകളെ ഇസ്ലാമിലേക്ക് ആകർഷിച്ചത്. അങ്ങനെയുണ്ടെങ്കിൽ തന്നെ അഭയം തേടാനുള്ള നിരവധി പ്രദേശങ്ങളും ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഇന്നത്തേത് പോലെ ജനസാന്ദ്രമായ രാഷ്ട്ര സംവിധാനങ്ങൾ അന്നില്ലല്ലോ. ഏതു ഗ്രാമത്തിൽ നിന്ന് കൊഴിഞ്ഞു പോയാലും കണ്ടെത്താനുള്ള സംവിധാനങ്ങളും ഇന്നത്തേത് പോലെ ഉണ്ടായിരുന്നില്ലല്ലോ?
    യാത്ര ചോദിച്ചു പടിയിറങ്ങുമ്പോൾ ഇദ്ദേഹം എവിടം വരെ എന്നൊരു വിചാരം കൂടി പ്രവാചകന്റെﷺ മനസ്സിൽ കടന്നുവരുന്നു. ആത്മീയ നേത്രങ്ങളിലൂടെ അനുഭവിച്ച പരിണിതിക്ക് പരിഹാരം പറഞ്ഞുകൊണ്ടാണ് മുത്ത് നബിﷺ കടന്നുപോയത്.
    ഇങ്ങനെയൊക്കെ തീർത്തും വ്യത്യസ്തമായ അനുഭവങ്ങളുടെയും പ്രതികരണങ്ങളുടെയും ലോകം എവിടെ നിന്നാണ് ലഭിക്കുക? ഏതു വ്യക്തിയുടെ ജീവിതത്തെ വായിക്കുമ്പോഴാണ് അനുഭവപ്പെടുക? ഏതു ഗുരുവിനെ കുറിച്ചാണ് ഇത്രമേൽ രചിക്കപ്പെട്ടത്? ഏതു വ്യക്തിയെ കുറിച്ചാണ് സന്നിധിയിലേക്ക് വന്ന ഇത്രയേറെ ആളുകളെ കുറിച്ച് കൃത്യമായ ചരിത്ര പരാമർശങ്ങൾ ഉള്ളത്?
    അതെ രേഖപ്പെട്ട ഉജ്ജ്വലമായ ചരിത്രാധ്യായങ്ങളുടെ ശോഭയിൽ തിരുനബിﷺയോളം വായിക്കപ്പെടുന്ന ഒരാളും ഇല്ലേയില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...