Tweet 646

    Tweet 646
    March 21, 2024 • Thursday
    Post Header

    ബനൂ അബ്ദുൽ ഖൈസിന്റെ ആഗമനം.
    ഇമാം ത്വബറാനി(റ)യും മറ്റും സ്വീകാര്യമായ നിവേദനങ്ങളിലൂടെ റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം തിരുനബിﷺ അനുയായികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഇങ്ങനെ പറഞ്ഞു. ഇതാ ഈ ഭാഗത്തുനിന്നും ഒരു സംഘം ഇപ്പോൾ ഇങ്ങോട്ട് കടന്നു വരും. കിഴക്കൻ പ്രവിശ്യയിൽ ഉള്ളവരിൽ ഏറ്റവും ശ്രേഷ്ഠരായിരിക്കും അവർ. ഇത് കേട്ട മാത്രയിൽ തന്നെ ഉമർ(റ) എഴുന്നേറ്റു. തിരുനബിﷺ ആംഗ്യം കാണിച്ച ഭാഗത്തേക്ക് നോക്കി നിന്നു. അതാ കടന്നു വരുന്നു 13 വാഹനങ്ങൾ. അവരോട് ചോദിച്ചു. നിങ്ങൾ ഏതു ജനവിഭാഗങ്ങളിൽ പെട്ടവരാണ്? ഞങ്ങൾ ബനൂ അബ്ദുൽ ഖൈസ്, അബ്ദു ഖൈസിന്റെ ഗോത്രക്കാർ. നിങ്ങൾ കച്ചവടത്തിന് വേണ്ടിയാണോ ഇങ്ങോട്ട് വരുന്നത്? അവർ പറഞ്ഞു, അല്ല. അപ്പോൾ ഉമർ(റ) പറഞ്ഞു. നിങ്ങളെക്കുറിച്ച് ഇപ്പോൾ പ്രവാചകൻﷺ പറഞ്ഞതേയുള്ളൂ. നല്ല കാര്യങ്ങൾ ആയിരുന്നു അവിടുന്ന് നിങ്ങളെ കുറിച്ച് പറഞ്ഞത്.
    അവർ ഉമറി(റ)നൊപ്പം നടന്നു തിരുനബി സവിധത്തിലേക്ക് എത്തി. എന്നിട്ട് അവരോട് പറഞ്ഞു. നിങ്ങൾ പ്രതീക്ഷിച്ചു വന്ന നേതാവ് ഇതാ ഇവിടെ ഇരിക്കുന്നു. ഇത് കേട്ടതും എല്ലാം വിട്ടെറിഞ്ഞ് ആവേശപൂർവം അവർ നബിﷺയുടെ സമീപത്തേക്ക് നീങ്ങി. ചിലർ ധൃതിയിൽ, ചിലർ ഓടി, ചേർന്ന് നടന്ന് അങ്ങനെ. അവർ പ്രവാചകരുﷺടെ കരം കവർന്ന് ചുംബനം നൽകി. അവർ യാത്ര ചെയ്തു വന്ന അതേ വസ്ത്രത്തോടെ ആയിരുന്നു ഈ സന്ദർശനം.
    ആമിർ അൽ അശജ്ജ് മാത്രം വാഹനത്തിന്റെ സമീപത്തു തന്നെ നിന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അദ്ദേഹം ചരക്കുകളും മറ്റും ശ്രദ്ധിക്കാനാണ് അങ്ങനെ കാത്തു നിന്നത്.
    സംഘത്തിൽ ഉണ്ടായിരുന്ന സാരി ബിൻ ആമിർ(റ) പറയുന്നു. ഞങ്ങളെല്ലാവരും തിരക്കിട്ട് പോയി പ്രവാചകരുﷺടെ കരം കവർന്നു ചുംബിച്ചു. മുന്ദിർ ബിൻ അൽ അശജ്ജ് പക്ഷേ അങ്ങനെ തിരക്ക് കൂട്ടിയില്ല. അദ്ദേഹം മെല്ലെ പോയി യാത്ര ചെയ്ത വസ്ത്രം ഒക്കെ മാറ്റി നല്ല വസ്ത്രം ഒക്കെ ധരിച്ച് സാവധാനം പ്രവാചക സവിധത്തിലേക്ക് വന്നു. ആകാരത്തിൽ വിരൂപിയായിരുന്നു അദ്ദേഹം പ്രവാചകരുﷺടെ കരം കവർന്നു ചുംബനങ്ങൾ അർപ്പിച്ചു. എന്നിട്ട് അദ്ദേഹം തന്റെ ശരീരത്തിന്റെ സൗന്ദര്യമില്ലായ്മയെ പരാമർശിച്ചുകൊണ്ട് തിരുനബിﷺയോട് ഒരു പ്രയോഗം നടത്തി. മനുഷ്യന്മാരുടെ തോല് വെള്ളം കുടിക്കാൻ ഒന്നും ഉപയോഗിക്കില്ലല്ലോ. മനുഷ്യരിൽ നിന്നും മറ്റുള്ളവർക്ക് ആവശ്യമുള്ളത് അവന്റെ രണ്ട് ചെറിയ അവയവങ്ങൾ ആണല്ലോ. അഥവാ ഹൃദയവും നാവും. താൻ വിരൂപിയാണ് എന്നതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നും മനുഷ്യനുള്ള നന്മയാണല്ലോ പ്രാധാന്യം എന്നും പറഞ്ഞു അദ്ദേഹം അദ്ദേഹത്തിന്റെ പരിമിതിയും ഒപ്പം പരിഗണിക്കേണ്ട കാര്യവും തിരുനബിﷺയോട് പങ്കുവെക്കുകയായിരുന്നു.
    അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിനും റസൂലിﷺനും ഇഷ്ടമുള്ള രണ്ട് വിശേഷണങ്ങൾ നിങ്ങളിൽ ഉണ്ട്. ഒന്ന് സഹിഷ്ണുതയും രണ്ട് അവധാതയോടു കൂടി കാര്യങ്ങൾ ചെയ്യുന്ന രീതിയും. അല്ലയോ പ്രവാചകരെﷺ അത് ഞാൻ സ്വഭാവമായി സ്വീകരിച്ചതാണോ? അല്ല, എന്റെ പ്രകൃതിയിൽ തന്നെ അല്ലാഹു തന്നതാണോ? അദ്ദേഹം വിശദീകരണം തേടി. നിങ്ങൾക്ക് പ്രകൃതിയിൽ തന്നെ അല്ലാഹു തന്നതാണ് എന്ന് തിരുനബിﷺ പ്രതികരിച്ചു. അദ്ദേഹത്തിന് അത് വലിയ സന്തോഷമായി. അല്ലാഹുവേ നിനക്കും നിന്റെ പ്രവാചകനുംﷺ ഇഷ്ടപ്പെട്ട രണ്ട് മേന്മകൾ എനിക്ക് നീ നൽകിയല്ലോ!അദ്ദേഹം സ്തുതികൾ അർപ്പിച്ചു.
    സദസ്യരുടെ മുഖഭാവത്തിലേക്ക് നോക്കി തിരുനബിﷺ ചോദിച്ചു. എന്തേ നിങ്ങളുടെ മുഖത്തൊക്കെ ഒരു മ്ലാനത. പ്രവാചകൻﷺ ചില പദാർത്ഥങ്ങളെ ചെയ്യാൻ പാടില്ലെന്ന് വിലക്കിയതിനെ തുടർന്നുള്ള വിചാരങ്ങളായിരുന്നു അത് എന്ന് അവർ പങ്കുവെച്ചു. ഉടനെ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അങ്ങനെ പാനീയങ്ങൾ ഒന്നും നിഷിദ്ധമാക്കുകയോ അനുവദിക്കുകയോ ചെയ്തതല്ല. ലഹരി ഉണ്ടാക്കുന്ന ഏതു പാനീയവും നിഷിദ്ധമാണ് ഇത്രയേ ഉള്ളൂ.
    അവർ തിരുനബിﷺക്ക് ഉപഹാരമായി കൊണ്ടുവന്ന കാരക്കുകളുടെ ഇനങ്ങൾ ഓരോന്നും തിരുനബിﷺ പേരു പറഞ്ഞ് പരിചയപ്പെടുത്തി. അപ്പോൾ അവർ പറഞ്ഞു ഞങ്ങൾക്ക് ഇതിനപ്പുറം ഒന്നും പറയാനില്ല. ഞങ്ങളുടെ നാട്ടിലെ വിഭവങ്ങളെക്കുറിച്ച് ഞങ്ങളെക്കാൾ അവിടുത്തേക്ക്‌ അറിയുമല്ലോ എന്ന്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...