
പ്രവാചകനോﷺട് സവിശേഷമായി പ്രാർത്ഥിക്കാൻ പറഞ്ഞ യുവാവിനെ കുറിച്ച് വീണ്ടും തിരുനബിﷺ അന്വേഷിച്ചു. ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ടുള്ള സംതൃപ്തമായ ജീവിതമാണെന്ന് തിരുനബിﷺ അറിഞ്ഞു. അപ്പോൾ പ്രവാചകൻﷺ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു പ്രാർത്ഥന നടത്തി. ‘അയാൾ മുഴുവനായും മരണപ്പെടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ഇതിന്റെ ആശയം വേഗം അനുചരന്മാർക്ക് മനസ്സിലായില്ല. അവർ പ്രവാചകനോﷺട് ചോദിച്ചു. ഒരാൾ എങ്ങനെയാണ് മുഴുവനായും മരിക്കുക? ഒരാളുടെ താൽപര്യങ്ങളും പ്രയാസങ്ങളും ഒരു താഴ്‌വരയുടെ വിവിധ ഭാഗങ്ങളിലേക്ക് ശിഥിലമായി കിടക്കുക. എന്നിട്ട് അവിടെ എവിടെയെങ്കിലും വെച്ച് ഈ ലോകത്തോട് വിട പറയുക. ഇതാണല്ലോ സാധാരണഗതിയിൽ ഉണ്ടാവാറുള്ളത്. പൂർണ്ണമായും പരിത്യാഗം സ്വീകരിച്ചവർ മരണപ്പെടുന്നതോടുകൂടി പൂർണമായും ഈ ലോകത്തോടുള്ള ബന്ധം ഉപേക്ഷിച്ച് പരലോകത്തിലേക്ക് ചേരുന്നു. ഇവിടുത്തെ മോഹങ്ങളും താല്പര്യങ്ങളും ബാക്കിവെച്ച് പോകുന്നവർ, അവർക്കത് ലഭിക്കുകയും ഇല്ല എന്നാൽ ഇവിടെ പല സ്ഥലങ്ങളിലായി മോഹങ്ങൾ ശേഷിക്കുകയും ചെയ്യും. ഒരാൾ പൂർണ്ണമായി മരണപ്പെടുക എന്നത് ഈ ലോകത്തോട് പൂർണ്ണാർത്ഥത്തിൽ യാത്ര പറയാൻ മാത്രമുള്ള പരിത്യാഗം നിലനിർത്തുക എന്നതാണ്.
മേൽ പറയപ്പെട്ട വ്യക്തി സർവ്വ സംഘപരിത്യാഗിയായി ജീവിച്ചു. ലഭിക്കുന്ന ലളിതമായ ഭക്ഷണത്തിൽ തൃപ്തനായി. ഒന്നിനും വേണ്ടി ആരോടും അഭ്യർത്ഥിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തില്ല.
പ്രവാചക പ്രഭുﷺവിന്റെ വിയോഗാനന്തരം യമനിലെ ചില പ്രവിശ്യകളിൽ ചിലർ ഇസ്ലാമിൽ നിന്ന് പിന്മാറി. ആ സമയത്ത് ഇദ്ദേഹം ഇസ്ലാമിക പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. അല്ലാഹുവിനെ കുറിച്ചുള്ള ആലോചനകളും ശരിയായ വിചാരങ്ങളും അനുവാചകരെ ബോധ്യപ്പെടുത്തി. ഇസ്ലാമിന്റെ പാഠഭാഗങ്ങൾ വ്യക്തമായും സുതാര്യമായും ആളുകൾക്ക് പകർന്നു കൊടുത്തു. അദ്ദേഹത്തിന്റെ പ്രവിശ്യയിൽ നിന്ന് ഒരാളും ഇസ്ലാം ഉപേക്ഷിച്ചു പോയില്ല. പ്രവാചകരുﷺടെ വിയോഗാനന്തരം നേതൃത്വം ഏറ്റെടുത്ത അബൂബക്കർ(റ) ഇദ്ദേഹത്തെക്കുറിച്ച് പറയുകയും അന്വേഷിക്കുകയും ചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ പരിസരവും എങ്ങനെയാണെന്ന വിവരം അന്വേഷിച്ചറിഞ്ഞു കൊണ്ടിരുന്നു. ഖലീഫയുടെ പ്രതിനിധിയായ സിയാദ് ബിൻ ലബീദി(റ)ന് ഇദ്ദേഹത്തെ പരാമർശിച്ചുകൊണ്ട് കത്തുകൾ അയച്ചു. പരിത്യാഗിയായ ഈ ചെറുപ്പക്കാരനോട് നന്മകൊണ്ട് സന്ദേശം അറിയിക്കാനും സന്തോഷാശംസകൾ പങ്കുവെക്കാനും അബൂബക്കർ(റ) ഏൽപ്പിച്ചു.
തുജീബ് നിവേദക സംഘം മദീനയിൽ വന്ന വേറിട്ട അനുഭവമാണ് നാം വായിച്ചത്. ഓരോ സമൂഹങ്ങളിലും സാധാരണമായ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി അല്ലാഹുവിനോടുള്ള വിചാരത്തിൽ മാത്രം കഴിയുന്ന ആത്മ ജ്ഞാനികളും ആധ്യാത്മിക വിചാരത്തിൽ കഴിയുന്ന വ്യക്തിത്വങ്ങളും ഉണ്ടാകും എന്നതിന്റെ സൂചന കൂടിയാണ് ഇത്. പ്രവാചകൻﷺ പങ്കുവെക്കുന്ന പൊതുവായ വ്യവസ്ഥിതികൾ അനുസരിച്ച് അള്ളാഹുവിലേക്ക് അടുക്കുകയും ജീവിക്കുകയും ചെയ്യുന്ന സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായി, ചിലയാളുകൾ ആധ്യാത്മിക വിചാരത്തിൽ മാത്രം കഴിഞ്ഞുകൂടും. അവർക്ക് പരിസരങ്ങളും പ്രതാപങ്ങളും ഒന്നും ആവശ്യമില്ല. അവർ ഈ ലോകത്തെ ജീവിതത്തെയും അതിന്റെ പരമാർത്ഥത്തെയും നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് നൈമിഷികമാണെന്നും എന്നന്നേക്കും ഉള്ളതല്ലെന്നും അവർക്ക് കാലേക്കൂട്ടി ബോധ്യമായി. അനന്തമായ പരലോകത്തെ വിജയവും ക്ഷേമവും മാത്രം മുന്നിൽ കണ്ടുകൊണ്ട് അവർ ജീവിച്ചു. ഇവിടെ ലഭിക്കുന്ന ഏത് അനുഗ്രഹങ്ങളും ഇന്നല്ലെങ്കിൽ നാളെ വിട്ടേച്ചു പോകേണ്ടതാണെന്ന് അവർ മനസ്സിലാക്കി. അതനുസരിച്ചുകൊണ്ട് മാത്രം അവകളെ സ്വീകരിക്കുകയും അവയോട് പെരുമാറുകയും ചെയ്തു. പ്രവാചകർﷺ ഇത്തരം വിചാരക്കാരെ എത്രമേൽ പരിഗണിച്ചു എന്നും അവരിൽ എത്രമാത്രം പ്രതീക്ഷ നിലനിർത്തിയെന്നും നമുക്ക് ഈ സംഭവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
