Tweet 596

    Tweet 596
    January 31, 2024 • Wednesday
    Post Header

    ഒമാനിൽ നിന്നുള്ള അസ്ദ് നിവേദക സംഘം.
    ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഒമാൻ നിവാസികൾ ഇസ്ലാം സ്വീകരിച്ചു. അവർക്ക് ഇസ്ലാമിക നിയമങ്ങളും ചിട്ടകളും അധ്യാപനം നടത്താൻ അലാഉ ബിൻ ഹള്റമി(റ)യെ തിരുനബിﷺ അയച്ചുകൊടുത്തു. ഒമാനിൽ നിന്നുള്ള ഒരു നിവേദകസംഘം തിരുനബിﷺയുടെ അടുത്തേക്ക് വന്നു. അസദ് ബിൻ ബൈറഹ് അത്താഹി എന്ന വ്യക്തിയും അവരോടൊപ്പം ഉണ്ടായിരുന്നു. അവർ തിരുനബിﷺയുമായി സംഭാഷണം നടത്തിയ ശേഷം ഒരു ദൂതനെ മദീനയിൽ നിന്ന് അവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. ചർച്ച കേട്ടുകൊണ്ടിരുന്ന മഖ്റബത്തുൽ അബ്‌ദി എന്നറിയപ്പെടുന്ന മുദ്രിക് ബിൻ ഖുത്(റ) നബിﷺയോട് പറഞ്ഞു. അവിടേക്ക് എന്നെ നിയോഗിച്ചാലും. എനിക്ക് ആ നാട്ടുകാരോട് ഒരു കടപ്പാടുണ്ട്. ജനൂബ് ദിവസം എന്നറിയപ്പെട്ട അറബ് സംഭവത്തിൽ ഞാൻ ബന്ദിയാക്കപ്പെട്ടു. ഒമാൻക്കാര്‍ എന്നെ മോചിപ്പിച്ചു. അതുകൊണ്ട് ഞാൻ അവർക്ക് ഉൽബോധനം നൽകാൻ വേണ്ടി പോകാം. തിരുനബിﷺ സമ്മതിക്കുകയും അദ്ദേഹത്തെ അവർക്കൊപ്പം അയച്ചു കൊടുക്കുകയും ചെയ്തു.
    സലമതു ബിൻ ഇയാദ് അൽ അസദി ഒരു സംഘത്തോടൊപ്പം തിരുനബിﷺയെ കാണാൻ വേണ്ടി മദീനയിലേക്ക് വന്നു. ആരാധനയെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചും തിരുനബിﷺയോട് അവർ ചോദിച്ചു. അവിടുന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നമ്മുടെ വചനവും അടുപ്പവും ഒന്നാക്കി തരാൻ വേണ്ടി അല്ലാഹു പ്രാർത്ഥിക്കാൻ പറഞ്ഞു. തിരുനബിﷺ പ്രത്യേകമായി പ്രാർത്ഥന നിർവഹിച്ചു. സലമത്തുബിന് ഇയാദും(റ) സംഘവും ഇസ്ലാം സ്വീകരിച്ചു. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. അസ്ദ് നിവേദക സംഘം എത്ര അനുഗ്രഹീതർ. അവരുടെ വാക്കുകൾ പവിത്രവും കർമ്മങ്ങൾ ശ്രേഷ്ഠവും ഹൃദയങ്ങൾ പരിശുദ്ധവുമാണ്. പ്രസ്തുത സംഘത്തെ പ്രശംസിച്ചുകൊണ്ട് ഒമാനിൽ നിന്ന് വന്ന നിവേദകസംഘം നല്ലവരാണെന്ന് പറഞ്ഞ മറ്റൊരു ഹദീസ് ഇമാം ത്വബ്റാനി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
    ബിശർ ബിൻ ഇസ്മ(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അസ്ദ്കാർ എന്നിൽ പെട്ടവരും ഞാൻ അവരിൽ നിന്നുമാണ്. തൃപ്തിയിലും അതൃപ്ത്തിയിലും എല്ലാം ഞാൻ അവരോടൊപ്പം. ഞാൻ ഇഷ്ടപ്പെട്ടതിനെ അവരും ഇഷ്ടം വെക്കുന്നു. ഞാൻ അനിഷ്ടം വെച്ചതിനെ അവരും അനിഷ്ടം വെക്കുന്നു.
    അബൂലബീദ്(റ) നിവേദനം ചെയ്യുന്നു. യബ്റഹ് ബിൻ അസദ് തിരുനബിﷺയെ തേടി പലായനം ചെയ്തു. അദ്ദേഹം മദീനയിൽ എത്തിയപ്പോഴേക്കും പ്രവാചകൻﷺ പരലോകത്തേക്ക് യാത്രയായി. മദീനയിലേക്ക് എത്തുന്ന വഴിയിൽ വെച്ച് അദ്ദേഹം ഉമറുബ്നു ഖത്വാബി(റ)നെ കണ്ടുമുട്ടി. ഉമർ(റ) ചോദിച്ചു. നിങ്ങൾ എവിടെ നിന്നാണ്? ഒമാൻ കാരനാണ് എന്ന മറുപടി കേട്ടപ്പോൾ അദ്ദേഹത്തിന്റെ കരം കവർന്ന് അബൂബക്കറി(റ) ന്റെ സന്നിധിയിൽ എത്തിച്ചു. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതർﷺ മഹത്വം പറഞ്ഞ ദേശത്തിൽ നിന്നുള്ള വ്യക്തിയാണല്ലോ ഇത്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസ് ഇങ്ങനെ കൂടിയുണ്ട്. അബൂബക്കർ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതർﷺ പറയുന്നതായി ഞാൻ കേട്ടു. ഒമാൻ എന്ന ഒരു പ്രദേശം എനിക്കറിയാം. അവർ കടലിനോട് ചേർന്നാണ് താമസിക്കുന്നത്. എന്റെ ദൂതൻﷺ അവരുടെ അടുക്കലേക്ക് എത്തിയാൽ അവർ അമ്പെയ്യുകയോ കല്ലെറിയുകയോ ഇല്ല.
    ഓരോ ദേശത്തെക്കുറിച്ചും തിരുനബിﷺക്ക് വ്യക്തമായ വീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഓരോ നാട്ടുകാരും എത്തിച്ചേരുമ്പോൾ അവരുടെ നാടിന്റെ വിശേഷങ്ങൾ വെച്ചുകൊണ്ട് അവരോട് സംസാരിക്കുമായിരുന്നു. വർത്തമാനം കേട്ട് കഴിയുമ്പോൾ അവർ പറയും ഞങ്ങളുടെ നാടിനെ കുറിച്ച് ഏറ്റവും വിശദമായി അറിയുന്ന ആൾക്കും ഇതിൽ കൂടുതൽ പറയാൻ കഴിയില്ല. അഥവാ തിരുനബിﷺയുടെ അവലോകനം കൃത്യവും വ്യക്തവും വിശാലവും ആയിരുന്നു. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് നിവേദക സംഘങ്ങൾ മദീനയിലെത്തി പ്രവാചകനെﷺയും ഇസ്ലാമിനെയും നേരിട്ട് അനുഭവിക്കുകയും അവരവരുടെ ദേശങ്ങളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു. അതിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്ന ഒമാൻ ദേശവുമായി ബന്ധപ്പെട്ട ചില പഠനങ്ങളാണ് നാം വായിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...