Tweet 591

    Tweet 591
    January 26, 2024 • Friday
    Post Header

    ജരീർ ബിൻ അബ്‌ദില്ലാഹ് അൽ ബുജലി(റ)യെ ദുൽ ഖലസയിലേക്ക് നിയോഗിച്ചത്….
    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. ജരീർ ബിൻ അബ്ദുല്ല(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ ചോദിച്ചു. ദുൽ ഖലസയിൽ നിന്ന് നിങ്ങൾ എനിക്ക് ആശ്വാസം തരുന്നില്ലേ? അഥവാ അവിടെയുള്ള അധർമ്മകാരികളെ നന്മയിലേക്ക് ക്ഷണിച്ചു വിജയ വാർത്ത അറിയിക്കുന്നില്ലേ? അവിടെ ബിംബങ്ങൾ ആരാധിക്കപ്പെടുന്ന ഒരു ഗേഹം ഉണ്ടായിരുന്നു. ഖസ്അം, ബുജൈല ഗോത്രക്കാരായിരുന്നു അവിടെ ആരാധനകൾ നിർവഹിച്ചിരുന്നത്. അൽ കഅ്ബത്തുൽ യമാനിയ്യ എന്നാണ് ആ ഗേഹം അറിയപ്പെട്ടത്. ജരീർ(റ) തുടരുന്നു. 150 അശ്വഭടന്മാരോടൊപ്പം ഞാൻ പുറപ്പെടാൻ തീരുമാനിച്ചു. എന്നോടൊപ്പമുള്ള മുഴുവനാളുകളും നന്നായി കുതിരസവാരി പരിചയമുള്ളവരായിരുന്നു. എനിക്ക് കുതിരപ്പുറത്ത് ഇരിപ്പുറക്കുമായിരുന്നില്ല.
    ഇതറിഞ്ഞ തിരുനബിﷺ എന്റെ മാറിടത്തിൽ ഒന്ന് അടിച്ചു. അവിടുത്തെ വിരലിന്റെ പാടുകൾ എന്റെ മാറിൽ അടയാളപ്പെട്ടതുപോലെ. എന്നിട്ട് അവിടെ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിന് കുതിരപ്പുറത്ത് നന്നായിരുന്നു യാത്ര ചെയ്യാൻ നീ അവസരം നൽകണമേ! ഇരിപ്പുറപ്പിച്ച് കൊടുക്കേണമേ! നേർവഴി സിദ്ധിച്ച ആളും നേർവഴി കാട്ടുന്ന ആളുമാക്കി ഇദ്ദേഹത്തെ നീ നയിക്കേണമേ! അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. നിർദ്ദേശിച്ച സ്ഥലത്ത് എത്തി. അവിടുത്തെ ദൗത്യങ്ങൾ പൂർത്തിയാക്കി. അന്ധകാരത്തിന്റെയും അവിശ്വാസത്തിന്റെയും ഇരുട്ടുകൾ നീക്കി. അതിന്റെ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്തു. ഈ സുവിശേഷം അറിയിക്കാൻ തിരുനബിﷺയുടെ അടുത്തേക്ക് ഒരാളെ നിയോഗിച്ചു. അബൂ അറാത്വ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം നേരെ തിരുനബി സന്നിധിയിൽ എത്തി.
    അദ്ദേഹം പറഞ്ഞു. സത്യസന്ദേശവുമായി നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ ദൂതരെﷺ, ശരീരമാസകലം രോഗ ഗ്രേസ്ഥമായ ഒട്ടകത്തെ പോലെയാണ് നാം അവരെ എത്തിച്ചത്. അഥവാ നാം അവരെ പൂർണമായും പരാജയപ്പെടുത്തി ജയിച്ചടക്കിയിരിക്കുന്നു. അഹമ്മസ് ഗോത്രത്തിലെ കുതിരകൾക്കും അതിൻമേൽ സഞ്ചരിച്ചവർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അഞ്ചു പ്രാവശ്യം പ്രാർത്ഥന ആവർത്തിച്ചു. ജരീർ (റ) വീണ്ടും പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ എത്തിയപ്പോൾ അഹ്മസിലെ കുതിരകൾക്ക് വേണ്ടിയും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിച്ചു. അവിടുന്ന് പ്രാർത്ഥിച്ചു അനുഗ്രഹിച്ച ശേഷം ഒരിക്കൽ പോലും കുതിരപ്പുറത്തുനിന്ന് ഞാൻ വഴുതി പോയിട്ടില്ല.
    മദീനയിൽ ഇരുന്നുകൊണ്ട് ലോകത്തിന്റെ വിവിധ ദിശകളിലേക്ക് തിരുനബിﷺ നോക്കി. എവിടെയൊക്കെയാണ് ഇരുട്ടു പടർന്നു കിടക്കുന്നത് എന്ന് നിരീക്ഷിച്ചു. പരമാവധി സംഘങ്ങളെ ഓരോ ഇടങ്ങളിലേക്കും അയച്ചു. അവരെല്ലാവരും പോയി ഭംഗിയായി ദൗത്യങ്ങൾ നിർവഹിച്ചു. ഓരോ അനുയായിയുടെയും കുറവും മികവും തിരുനബിﷺക്ക് അറിയാമായിരുന്നു. കുറവുകൾ നിരത്താൻ ചില ആളുകൾക്ക് ചില പരിശീലനങ്ങളും ശിക്ഷണങ്ങളും നിർദ്ദേശിച്ചു. മറ്റു ചിലർക്ക് ആത്മീയ മാർഗ്ഗത്തിലൂടെ വളരെ പരിഹാരം നൽകി. ജരീർ ബിൻ അബ്ദില്ലാഹി(റ)ക്ക്‌ പ്രാർത്ഥനയിലൂടെ ഉടനടി പരിഹാരം നൽകിയതാണ് ഇപ്പോൾ നാം വായിച്ചത്. ആത്മീയമായ പരിഹാരങ്ങളും കാര്യകാരണങ്ങളോടുകൂടിയുള്ള പരിഹാരങ്ങളും സമ്മിശ്രമായി തന്നെ തിരുനബിﷺ നിർദേശിച്ചു. അങ്ങനെ തന്നെ കേൾക്കുന്നതിൽ അനുയായികൾക്ക് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. അവരും രൂപപ്പെടുത്തിയ വിശ്വാസ സംസ്കാരം അങ്ങനത്തേതായിരുന്നു.
    ഒരാൾക്ക് അവിടുന്ന് പ്രാർത്ഥിച്ചു പരിഹാരം നൽകിയപ്പോൾ എനിക്കെന്തുകൊണ്ട് നൽകിയില്ല എന്നൊരു സ്വഹാബിയും ചോദിച്ചില്ല. ഒരിക്കൽ ആത്മീയമായ പരിഹാരം കിട്ടിയ അനുയായി, മറ്റൊരിക്കൽ അങ്ങനെ എന്തുകൊണ്ട് തന്നില്ല എന്നും ചോദിച്ചില്ല. സ്വഹാബികളിൽ രൂപപ്പെടുത്തിയ സത്യവിശ്വാസത്തിന്റെ ഗതി അത്രമേൽ കൃത്യമായിരുന്നു. വർത്തമാനകാലത്ത് ആഭ്യന്തര യുക്തിവാദികൾ ഉന്നയിക്കുന്ന ചില സംശയങ്ങൾ സ്വഹാബികളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും..!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...