
ഇസ്ലാമിനോട് യുദ്ധം ചേർത്ത് വായിക്കുമ്പോഴേക്കും തീവ്രവാദവും ഭീകരവാദവും ആരോപിക്കാൻ തൽപരകക്ഷികൾക്ക് വലിയ ആവേശമാണ്. യുദ്ധത്തിന്റെ ചരിത്രവും വർത്തമാനവും രാഷ്ട്രീയപരമായ പശ്ചാത്തലവും അവഗണിച്ചുകൊണ്ടാണ് അത്തരം പ്രയോഗങ്ങൾ നടത്താറുള്ളത്.
പുരോഗമനം അവകാശപ്പെടുന്ന പുതിയലോകം മുന്നോട്ട് വെക്കുന്ന മുഴുവൻ യുദ്ധനീതികളും കാറ്റിൽ പറത്തി ഒരു ജനതയെ തുറന്ന ജയിലിൽ അരുംകൊല ചെയ്യുന്ന കാലത്തും ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടിൽ ആക്കുന്നതിലാണ് ചിലരുടെയൊക്കെ വിനോദം. എന്നാൽ, മുഹമ്മദ് നബിﷺ ആരായിരുന്നുവെന്നും ഓരോ സൈനികനീക്കത്തിന്റെയും താല്പര്യമെന്തായിരുന്നു എന്നും വിശദമായി പഠിക്കുമ്പോഴാണ് കാര്യങ്ങൾ ബോധ്യമാകുന്നത്.
ഒരു ഭരണാധികാരിയെന്ന നിലയിൽ രാജ്യത്തിന്റെ സുരക്ഷക്കുമാവശ്യമായ നിലപാടുകൾ അവിടുന്ന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അകാരണമായി ആക്രമിച്ചവർക്കെതിരെ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. ജന്മനാട്ടിൽ താമസിക്കാനും പ്രവർത്തിക്കാനും അനുവദിക്കാതെ വന്നപ്പോൾ മറുദേശത്തു പോയി സുരക്ഷിതമായ വാസവും പ്രവർത്തനവും നടത്തിയപ്പോഴും അവിടെ നിൽക്കാനും മുന്നോട്ടുപോകാനും അനുവദിക്കാതെ വന്നപ്പോൾ അവിടുന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടിവന്നു. അത് ഏത് സാമൂഹിക നീതിയും അനുവദിക്കുന്ന പ്രതിരോധമാണ്. ഏത് രാഷ്ട്രീയ സംവാദങ്ങളും അനുകൂലിക്കേണ്ട രീതിശാസ്ത്രമാണ്.
അങ്ങനെയൊക്കെ ഉണ്ടായപ്പോഴും മാനവികമായ സുരക്ഷയും നീതിയും പുലർത്താൻ തിരുനബിﷺ പ്രത്യേകം ശ്രദ്ധിച്ചു. അനുയായികളെ സവിശേഷമായി ബോധ്യപ്പെടുത്തി. ഏതു മതക്കാരനായാലും ആദർശക്കാരനായാലും ഏകാന്തമായി ധ്യാനിക്കുന്നവരെ ശല്യപ്പെടുത്തരുതെന്ന് പഠിപ്പിച്ചു. ആരാധനാലയങ്ങൾ തകർക്കുന്നത് സാമൂഹികശാന്തി ഇല്ലാതെയാകും എന്ന് ഉദ്ബോധിപ്പിച്ചു. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും തൊട്ടേക്കരുത് എന്ന് താക്കീത് നൽകി.
ഇത്തരം കരണീയമായ വിചാരങ്ങളെ മുഴുവനും നിഷ്പ്രഭമാക്കുന്ന സൈനിക ആക്രമണം നടത്തിയിട്ടും അത്തരം രാജ്യങ്ങളെ മതത്തോട് ചേർത്തു പറയാൻ ഒരു മീഡിയയും തയ്യാറാവാറില്ല. കാരണങ്ങൾ പടച്ചു നീതീകരിക്കാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
