Tweet 475

    Tweet 475
    October 2, 2023 • Monday
    Post Header

    മക്കാ വിജയത്തിന്റെ അന്ന് തിരുനബിﷺയുടെ കഅ്ബയിലേക്കുള്ള ആഗമനത്തെക്കുറിച്ച് നിരവധി നിവേദകന്മാർ ആഇശ(റ)യിൽ നിന്ന് ഉദ്ധരിച്ച ഒരാഖ്യാനം ഇങ്ങനെയാണ്. “മക്കയുടെ ഉയർന്ന ഭാഗത്തുനിന്ന് ഖസ്‌വാഅ് എന്ന ഒട്ടകത്തിന്മേൽ നബിﷺ കടന്നുവന്നു. നബിയോടൊപ്പം പിൻസീറ്റിൽ ഉസാമയും(റ) ബിലാലും(റ) ഉസ്മാനുബ്നു ത്വൽഹ(റ)യും ഉണ്ടായിരുന്നു. കഅ്ബയുടെ അടുത്തെത്തിയപ്പോൾ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. ശേഷം, ഉസ്മാനി(റ)നോട് കഅ്ബയുടെ താക്കോലാവശ്യപ്പെട്ടു. ഉമ്മയുടെ പക്കൽ ആണുള്ളതെന്നും വാങ്ങി വരാമെന്നും പറഞ്ഞു ഉസ്മാൻ (റ) അങ്ങോട്ട് പോയി. ശേഷം, ഉമ്മയിൽ നിന്ന് സ്വീകരിച്ച താക്കോലുമായി കഅ്ബയുടെ അടുത്തേക്ക് വന്നു. കഅ്ബാലയം തുറന്ന് നബിﷺയും അനുചരരും അകത്തേക്ക് കയറി. കൂടെ ഫള്ൽ ബിൻ അബ്ബാസും(റ) ഉണ്ടായിരുന്നു എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. ശേഷം കഅ്ബയുടെ വാതിലടച്ചു.
    ഇബ്നു അബീശൈബ(റ)യുടെ നിവേദനത്തിൽ ഇങ്ങനെയും ഒരു തുടർച്ചയുണ്ട്. “കഅ്ബാലയത്തിന്റെ ഓരോ കോണിലും ഓരോ മൂലയിലും നബിﷺ തക്ബീർ മുഴക്കി. അല്ലാഹുവിനെ സ്തുതിച്ചു. കഅ്ബയുടെ ഉള്ളിൽ രണ്ട് റക്അത്ത് നിസ്കരിച്ചു. കഅ്ബയുടെ ഉള്ളിലെ രണ്ടു തൂണുകൾക്കിടയിൽ വച്ചായിരുന്നു നിസ്കാരം നിർവഹിച്ചത്. ശേഷം, ഏറെ നേരം കഅ്ബയുടെ ഉള്ളിൽക്കഴിച്ചുകൂട്ടി “.
    സാലിം (റ) എന്നവർ പറയുന്നു. “ശേഷം, കഅ്ബാലയം തുറന്നപ്പോൾ ആളുകൾ അതിനുള്ളിലേക്ക് കയറാൻ തിങ്ങിക്കൂടി. മുന്നിൽത്തന്നെ ഞാനുമുണ്ടായിരുന്നു “. അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു. “ബിലാൽ (റ) കഅ്ബയുടെ രണ്ടു വാതിലുകൾക്കു മിടയിലുണ്ടായിരുന്നു. ബിലാലി(റ)നെക്കണ്ടപ്പോൾ ഞാൻ ചോദിച്ചു. കഅ്ബയുടെ ഉള്ളിൽ നബിﷺ എന്തായിരുന്നു ചെയ്തത് ? നിസ്കാരം നിർവഹിച്ചിരുന്നുവോ? ബിലാൽ (റ) പറഞ്ഞു. അതെ, നബിﷺ നിസ്കരിച്ചിട്ടുണ്ട്. ഉസാമ സൈദും(റ) അതേ അഭിപ്രായം തന്നെ എന്നോട് പറഞ്ഞു. ശേഷം, ഞാനവരോട് ചോദിച്ചു, നബിﷺ എവിടെ വച്ചായിരുന്നു നിസ്കരിച്ചത് ? രണ്ട് യമാനി തൂണുകൾക്കിടയിലുള്ള സ്ഥലം അവർ കാണിച്ചുതന്നു. ഞാനും അവിടെ വച്ച് നിസ്കരിച്ചു. ഭിത്തിയിൽനിന്ന് മൂന്നുമുഴം മാറിയായിരുന്നു ആ സ്ഥലം. പിൽക്കാലത്ത് അബ്ദുല്ലാഹിബ്നു ഉമർ (റ) കൃത്യമായ സ്ഥലം ശിഷ്യനായ നാഫിഇ (റ)ന് പറഞ്ഞു കൊടുത്തു “.
    നബിﷺ കഅ്ബാലയത്തിൽ നിന്നിറങ്ങിയശേഷം, കഅ്ബായിലേക്ക് തിരിഞ്ഞു നിന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു. എന്നിട്ട് പറഞ്ഞു, ഈ കഅ്ബയാണ് നമ്മുടെ നിസ്കാരത്തിന്റെ ലക്ഷ്യസ്ഥാനമെന്ന്. കഅ്ബാലയത്തിൽ നിന്ന് നിസ്കാരം കഴിഞ്ഞ് നബിﷺ ഇറങ്ങിയ രംഗം ഒരാഘോഷ മുഹൂർത്തമായിരുന്നു. സ്വഹാബികൾ മുഴുവനും കഅ്ബയുടെ മുറ്റത്ത് തിങ്ങിക്കൂടി. നബിﷺ കഅ്ബയുടെ വാതിൽക്കൽ നിന്നു. അപ്പോഴേക്കും എല്ലാവരും മുറ്റത്തിരുന്നു. അവിടുന്ന് മഹത്തായ ഒരു സംഭാഷണം നിർവഹിച്ചു. ഉള്ളടക്കം ഇങ്ങനെയായിരുന്നു. “വാഗ്ദത്തം പാലിച്ച അല്ലാഹുവിന് സ്തുതി. അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ അവന്റെ അടിമയെ സഹായിച്ചിരിക്കുന്നു. ശത്രുപക്ഷത്തെ അല്ലാഹു പരാജയപ്പെടുത്തിയിരിക്കുന്നു. അല്ലയോ, ഖുറൈശികളേ! നിങ്ങൾ എന്താണ് എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത്?”
    “ഞങ്ങൾ നല്ലത് പറയുകയും നല്ലത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് ഉത്തമരായ പ്രവാചകനാﷺണ്; ഉത്തമനായ ഒരു സഹോദരനും ഉത്തമനായ ഒരു സഹോദരന്റെ മകനുമാണ് “. ഖുറൈശികളുടെ പ്രതികരണത്തോട് നബിﷺ ഇങ്ങനെ മറുപടി പറഞ്ഞു. “ഞാൻ എന്റെ സഹോദരനും മുൻകാല പ്രവാചകൻമാരായ യൂസഫ് (അ) പറഞ്ഞത് നിങ്ങളോട് പറയുന്നു. എനിക്കാരോടും പ്രതികാരമില്ല. ഏറ്റവും വലിയ കാരുണ്യവാനായ അല്ലാഹു നിങ്ങൾക്ക് പൊറുത്ത് തരട്ടെ. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്. നിങ്ങളുടെ സ്വാതന്ത്ര്യം അനുസരിച്ചു പോകാം “. ഖബറിൽ നിന്ന് പുനർജനിച്ചതുപോലെ അവരെല്ലാവരും പുറപ്പെട്ടു. അധികം വൈകാതെ എല്ലാവരും ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. പിന്നീട് നബിﷺ മനുഷ്യാവകാശത്തെക്കുറിച്ചും സാമ്പത്തിക വ്യവഹാരത്തെക്കുറിച്ചും സംഭാഷണം നടത്തി. ‘പലിശയും ചൂതാട്ടവുമെല്ലാം ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ 49-ാം അധ്യായം സൂറത്തു ഹുജറാത്തിലെ പതിന്നാലാമത്തെ സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്. “മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.”
    മാനവികതയുടെ ഏറ്റവും ഉദാത്തമായ പ്രഖ്യാപനം ഔദ്യോഗികമായി ഒരിക്കൽ കൂടി നിർവഹിച്ചു. മനുഷ്യകുലത്തെ മുഴുവനും ഒന്നായിക്കാണാനുള്ള വിചാരങ്ങളെ പങ്കുവച്ചു. കേവലമായ ഒരു രചനയോ ഗിരിപ്രഭാഷണമോ ആയിരുന്നില്ല. മൂല്യങ്ങളെ പരിപാലിച്ചും പ്രയോഗിച്ചുമുള്ള പ്രഖ്യാപനമായിരുന്നു അത്. അനുവാചകർ ഒന്നടങ്കം ആവേശത്തോടെ അതേറ്റെടുത്തു ! മൂലശിലകളെയും അടിസ്ഥാന മൂല്യങ്ങളെയും പരിപാലിക്കാൻ അവർ പ്രതിജ്ഞയെടുത്തു. അങ്ങനെ ഒരു മഹാവിജയത്തിന്റെ പ്രഭാഷണം തുടർന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...