Tweet 462

    Tweet 462
    September 19, 2023 • Tuesday
    Post Header

    പ്രഭാത നിസ്കാരത്തിന്റെ നേരമായി. വാങ്ക് കൊടുത്തു. കേട്ടവർ മുഴുവനും വാങ്കിന്റെ വാചകങ്ങൾ ഏറ്റുചൊല്ലി. ഇത്രയുമായപ്പോഴേക്കും അബൂ സുഫിയാന് ഭയമായി. ചൊല്ലുന്ന വാചകങ്ങളെക്കുറിച്ചോ ഈ ചിട്ടകൾ എന്താണെന്നോ കൃത്യമായി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം അബ്ബാസി(റ)നോട് ചോദിച്ചു. “എന്തൊക്കെയാണ് കാണുന്നതും കേൾക്കുന്നതും? ഇവരൊക്കെ എന്താണ് ചെയ്യുന്നത്?”
    “അത് , അവർ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഓരോ രാപ്പകലുകളിലും അഞ്ചുനേരത്തെ നിസ്കാരം നിർബന്ധമുണ്ട്. അത് നിർവഹിക്കാനൊരുങ്ങുകയാണവർ “. അബൂ സുഫിയാൻ സംഘത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു. “അതാ! പ്രവാചകൻ‍ﷺ അംഗസ്നാനം ചെയ്യാൻ വന്നിരിക്കുന്നു. അനുയായികൾ മുഴുവൻ ചുറ്റും കൂടി. അവിടുത്തെ വുളുവിന്റെ വെള്ളം നിലത്ത് വീഴാൻ അവർ അനുവദിക്കുന്നില്ല. അവരവരുടെ കൈകളിലവർ ആ വെള്ളം സ്വീകരിക്കുന്നു. അത് അനുഗ്രഹത്തിനു വേണ്ടി അവർ ശരീരത്തിൽ ലേപനം ചെയ്യുന്നു. ഈ കാഴ്ച കണ്ട് അബൂ സുഫിയാൻ പറഞ്ഞു, “ലോകത്ത് ഒരു രാജാവിനെയും ഞാനിതുപോലെ ദർശിച്ചിട്ടില്ല. കിസ്രയോ കൈസറോ പോലും “.
    അബ്ബാസ് (റ) പറയുന്നു. ‘നബിﷺയുടെ പ്രഭാത നിസ്കാരം കഴിഞ്ഞപ്പോഴേക്കും നേരത്തെത്തന്നെ ഞാനവിടെയെത്തി. നബിﷺയുടെ അടുത്തേക്ക് പ്രവേശിക്കാൻ അബൂ സുഫിയാൻ സമ്മതം തേടി’
    ഇബ്നു അബീ ശൈബ(റ)യുടെ നിവേദനം ഇങ്ങനെയാണ്. പ്രഭാത നിസ്കാരത്തിന് നേരമായപ്പോൾ സ്വഹാബികൾ ഒത്തുകൂടി. അവരുടെ നടപടിക്രമങ്ങൾ കണ്ടപ്പോൾ അബൂ സുഫിയാൻ അബ്ബാസി(റ)നോട് ചോദിച്ചു. “എന്നെ നേരിടാൻ വല്ല കൽപ്പനയും ഇവർക്ക് ലഭിച്ചിട്ടുണ്ടോ? എന്തിനാണ് ഇവരെല്ലാവരും ഒരുങ്ങുന്നത്?” ഞാൻ പറഞ്ഞു, “അവർ നിസ്കാരത്തിനു വേണ്ടി തയ്യാറാവുകയാണ് “. ഞങ്ങൾ നബിﷺയുടെ അടുക്കലെത്തി. അവിടുന്ന് നിസ്കരിക്കാൻ നിന്നു. തക്ബീർ മുഴക്കിയതുകേട്ട് അനുയായികളും അനുകരിച്ചു. പ്രവാചകനെﷺ പിന്തുടർന്ന് വിശ്വാസികൾ പിന്നിൽ നിന്നു. നിസ്കാരത്തിലെ ഓരോ കർമവും ചിട്ടയോടെ അനുകരിക്കുന്നത് കണ്ടപ്പോൾ അബൂ സുഫിയാൻ പറഞ്ഞു, “റോമിലോ പേർഷ്യയിലോ മറ്റെവിടെയെങ്കിലും ഇതുപോലെ അനുസരിക്കപ്പെടുന്ന നേതാവിനെയോ അനുസരിക്കുന്ന അനുയായികളെയോ ഞാൻ ദർശിച്ചിട്ടില്ല. അല്ലയോ അബുൽ ഫള്ലേ , (റ) നിങ്ങളുടെ സഹോദരന്റെ മകൻ സാക്ഷാൽ ഏറ്റവും ഉന്നതനായ രാജാവായിരിക്കുന്നു. റോമിന്റെയും പേർഷ്യയുടെയും ഭരണാധികാരികളെക്കാൾ വലിയ രാജാവ് “. അപ്പോൾ അബ്ബാസ് (റ) പറഞ്ഞു, “മുഹമ്മദ് നബിﷺ കേവലം രാജാവല്ല. അല്ലാഹുവിന്റെ തിരുദൂതരാണ്ﷺ. അല്ലാഹു നിയോഗിച്ച പ്രവാചകനാﷺണ് “.
    നിസ്കാരം പൂർത്തിയായ ശേഷം നബിﷺ അബൂ സുഫിയാനെ അഭിമുഖീകരിച്ചു. അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങി. “അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ലെന്ന് മനസ്സിലാക്കാൻ ഇനിയും നിങ്ങൾക്ക് നേരമായില്ലേ?”
    ” ഇനിയും ഞാനെങ്ങനെയാണത് മനസ്സിലാക്കാതിരിക്കുക. കാരണം, ഞാൻ വിശ്വസിച്ചിരുന്ന ദൈവം എന്നെ സഹായിക്കുമായിരുന്നെങ്കിൽ. ഇന്ന് ഞാൻ അത് ജയിക്കുമായിരുന്നു. ഓരോ രംഗത്തും തങ്ങൾ ജയിച്ചടക്കുകയും ഇന്ന് മഹാവിജയത്തിലേക്കെത്തുകയും ചെയ്തു എന്നത് തങ്ങൾ വിശ്വസിക്കുന്ന ദൈവം സത്യമാണെന്നതിന് തെളിവാണ് “. അപ്പോൾ തിരുനബിﷺ ചോദിച്ചു, “അല്ലയോ, അബൂ സുഫിയാൻ ! ഞാൻ അല്ലാഹുവിന്റെ ദൂതനാﷺണെന്ന് ഇനിയും നിങ്ങൾക്ക് ബോധ്യമായില്ലേ?”
    “അവിടുത്തെ സഹിഷ്ണുതയും കാരുണ്യവും വിട്ടുവീഴ്ചയും എത്രമാത്രം അദ്ഭുതമാണ്! ഇനിയും എങ്ങനെയാണ് നമുക്ക് ഉൾക്കൊള്ളാതിരിക്കാൻ പറ്റുക. പക്ഷേ, ഒന്നുകൂടി. എനിക്ക് ആലോചിക്കാൻ ഇനിയും ബാക്കിയുണ്ട്”.
    ഉടനെ അബ്ബാസ് (റ) ഇടപെട്ടു. അദ്ദേഹം പറഞ്ഞു, “നിനക്ക് രക്ഷ വേണമെങ്കിൽ ഇനിയെങ്കിലും നീ വിശ്വസിച്ചോളൂ”. അപ്പോൾ അദ്ദേഹം സത്യവാചകം ചൊല്ലി, ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. എന്നാൽ മുഹമ്മദ് ബിൻ ഉമറും(റ) ഇബ്നു ഉക്ബയും(റ) ഉദ്ധരിച്ചത് ഇത്തരമൊരു സന്ദർഭത്തിനു മുമ്പ് തന്നെ അബൂ സുഫിയാൻ ഇസ്‌ലാം സ്വീകരിച്ചു എന്നാണ്.
    അബൂബക്കറി(റ)ന്റെ ഇടപെടലിലൂടെ അബൂ സുഫിയാനും അബൂസുഫിയാന്റെ വീട്ടിൽ പ്രവേശിച്ചവർക്കും ഹക്കീമിനും അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിച്ചവർക്കും നബിﷺ സംരക്ഷണം വാഗ്ദാനം ചെയ്തു. മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ അനുയായികൾക്ക് ആ വിവരം നൽകി. വാതിലുകൾ അടച്ച് അകത്തു കഴിയുന്നവരെ ശല്യപ്പെടുത്തരുതെന്ന് നിർദേശിച്ചു. പവിത്രഭവനം മസ്ജിദിൽ കടന്നവർക്കും പൂർണ സുരക്ഷ വാഗ്ദാനം ചെയ്തു. മക്കയിൽ ഒരു വിധേനയും രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന് നബിﷺക്ക് നിർബന്ധമുണ്ടായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...