Tweet 435

    Tweet 435
    August 23, 2023 • Wednesday
    Post Header

    പൂര്‍ണ സ്വയംഭരണാവകാശം തന്നെയാണ് ഖൈബറിന് ലഭിച്ചിരുന്നത്. ഖുറ അഅ്‌റാബിയ്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ മേഖലയുടെ- മറ്റു പ്രദേശങ്ങളോടൊപ്പം ഖൈബറും ഫദകും അതില്‍ ഉള്‍പ്പെട്ടിരുന്നു- ഗവര്‍ണറായി നിയോഗിക്കപ്പെട്ടത് അല്‍ ഹകമുബ്‌നു സഈദ്(റ) എന്നയാളായിരുന്നു. ഇബ്‌നു സഅ്ദ്(റ) പറയുന്നത്, മേഖലയിലെ മികച്ച നഗരം ഖൈബര്‍ ആയിരുന്നുവെന്നാണ്. അവിടത്തെ വിളവെടുപ്പ് പഴഞ്ചൊല്ലുകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.
    ഇബ്‌നു ഹമ്പല്‍(റ) എഴുതുന്നത് ഒരിക്കല്‍ മുആദു ബ്‌നു ജബലി(റ)നെ പ്രവാചകൻ‍ﷺ അങ്ങോട്ടേക്ക് നികുതി പിരിവുകാരനായി അയച്ചിരുന്നുവെന്നാണ്. നേരത്തെ നികുതി പിരിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു റവാഹ(റ)യുടെ മരണശേഷമായിരിക്കാം ഇത്. ഭൂനികുതി(ഹസ്സുല്‍ അര്‍ള്)യാണ് പിരിക്കേണ്ടത്. അത് മണ്ണിന്റെ ഗുണമനുസരിച്ച് മൂന്നിലൊന്നോ നാലിലൊന്നോ ഒക്കെയാവും. യുവാവായ മുആദ്(റ) പരിധിവിട്ട് ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനാല്‍ നേരത്തേ പാപ്പരായ ആളാണ്. അദ്ദേഹത്തിന്റെ വീടു പോലും പ്രവാചകനുﷺ വില്‍ക്കേണ്ടതായി വന്നു. അങ്ങനെയാണ് മദീനാ പള്ളിയിലെ ‘സ്വുഫ്ഫ’യിലെ ഒരംഗമായി മുആദ്(റ) മാറുന്നത്. പാവങ്ങള്‍ക്കു വേണ്ടി ധനികര്‍ ദാനമായി നല്‍കുന്ന കാരക്ക വട്ടികള്‍ക്ക് കാവല്‍ നില്‍ക്കലായിരുന്നു മുആദി(റ)ന് നല്‍കിയ ജോലി; മുആദി(റ)ന് തന്റെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രവാചകൻ‍ﷺ കണ്ടെത്തിയ വഴി. മുആദി(റ)നെ ഖൈബറിലെ നികുതി പിരിവുകാരനാക്കി നബിﷺ നിയോഗിച്ചതും അദ്ദേഹത്തെ പുതിയൊരു ജീവിതം തുടങ്ങാന്‍ പ്രാപ്തനാക്കാന്‍ വേണ്ടിയായിരുന്നു. ഖൈബറിനു ശേഷം മുആദി(റ)നെ പ്രവാചകൻ‍ﷺ യമനിലെ ഗവര്‍ണറായും നിയോഗിക്കുകയുണ്ടായി.
    ജൂതന്മാരില്‍ ചിലര്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് മറ്റു പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അവിടുത്തെ ചില പ്ലോട്ടുകള്‍ ഉമറി(റ)ന്റെ പേരില്‍ ആയിരുന്നതുകൊണ്ടാവാം ഇത്. പ്രവാചകന്റെﷺ പേരിലും ഇവിടെ ഭൂമി ഉണ്ടായിരുന്നു. അവകാശികളില്ലാത്ത ഭൂമി ഗവണ്‍മെന്റിന് എന്ന നിലക്കായിരിക്കും അവ പ്രവാചകന്റെﷺ പേരില്‍ വന്നുചേര്‍ന്നത്. ഇക്കാലത്ത് ഒരു മുസ്‌ലിം കച്ചവടക്കാരന്‍ ഖൈബറില്‍ വധിക്കപ്പെട്ടിരുന്നു. പക്ഷേ, കുറ്റവാളിയെ കണ്ടെത്താനായില്ല. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാചകൻ‍ﷺ ഖൈബറുകാര്‍ക്ക് ഒരു കത്തയച്ചു. എല്ലാവരും ചേര്‍ന്ന് ആ തുക കണ്ടെത്തണം. തങ്ങള്‍ നിരപരാധികളാണെന്ന് അന്നാട്ടുകാര്‍ സത്യം ചെയ്ത് പറഞ്ഞതിനാല്‍, ഒടുവില്‍ പ്രവാചകൻ‍ﷺ പൊതു ഖജനാവില്‍നിന്ന് ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുകയായിരുന്നു.
    ഖൈബറില്‍നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന വാദില്‍ഖുറായില്‍ നിരവധി ഗോത്രങ്ങള്‍ താമസിച്ചിരുന്നു. അവരില്‍ അറബി ഗോത്രങ്ങളുണ്ട്, ജൂത ഗോത്രങ്ങളുണ്ട്. ബലാദുരിയുടെ വിവരണത്തില്‍, ഖൈബര്‍ വിട്ടശേഷം പ്രവാചകൻﷺ സൈന്യസമേതം വാദില്‍ഖുറായില്‍ ചെന്നതായി പറയുന്നുണ്ട്. ഒരൊറ്റ ദിവസം മാത്രം നീണ്ട ചെറിയ പ്രതിരോധത്തിനൊടുവില്‍ തങ്ങളുടെ കോട്ടകള്‍ക്കകത്തായിരുന്ന (ഉത്വും എന്നായിരുന്നു ആ കോട്ടകള്‍ക്ക് പറഞ്ഞിരുന്നത്) ജൂതന്മാര്‍ പുറത്തേക്കിറങ്ങി തങ്ങള്‍ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. ഖൈബറിലെ അതേ കീഴടങ്ങല്‍ വ്യവസ്ഥ തന്നെയായിരുന്നു ഇവിടെയും. അതായത്, ഉല്‍പ്പന്നങ്ങളുടെ പകുതി ഇവിടത്തുകാര്‍ മദീനയിലെ കേന്ദ്ര ഭരണകൂടത്തിന് നല്‍കണം. ഇവിടത്തെ ഗവര്‍ണറായി അംറുബ്‌നു സഈദി(റ)നെ പ്രവാചകൻ‍ﷺ നിശ്ചയിക്കുകയും ചെയ്തു. ഖൈബര്‍ സംഭവം തൊട്ടടുത്ത ജൂതഗോത്രങ്ങള്‍ക്ക് മദീനാ ഭരണകൂടത്തിന് വിധേയപ്പെടാന്‍ പ്രേരണയായി.
    ഉദാഹരണത്തിന് ബനൂ ഉദ്‌റയിലെ ജൂതന്മാര്‍. ഉദ്‌റക്കാരനായ ഹംസ എന്നയാള്‍ക്ക് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ വാദില്‍ഖുറായില്‍ ധാരാളം സ്ഥലങ്ങള്‍ പ്രവാചകൻ‍ﷺ പതിച്ച് നല്‍കിയിരുന്നു. ഹി: ഒമ്പതാം വര്‍ഷം ഒരു സ്ത്രീക്ക് ഈ മേഖലയില്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...