Tweet 432

    Tweet 432
    August 20, 2023 • Sunday
    Post Header

    അലി(റ) ചോദിച്ചു. ഞാൻ എന്തു മുന്നിൽ വെച്ചുകൊണ്ടാണ് യുദ്ധ രംഗത്തേക്ക് പോകേണ്ടത്. പ്രവാചകൻﷺ പറഞ്ഞു. അവരെ വിശ്വാസത്തിലേക്ക് ക്ഷണിക്കുക. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നുള്ള ശരിയായ അടിസ്ഥാന വിശ്വാസം അവരെ ഉദ്ബോധിപ്പിക്കുക. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണ് എന്നവരെ പഠിപ്പിക്കുക. അതവർ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ അവരോട് പോരാട്ടത്തിന് ന്യായമില്ല.
    കേവലം ഇതൊരു മതത്തിലേക്കുള്ള സമ്മർദ്ദപ്പെടുത്തലല്ല. ശത്രുവുമായി ആശയപൊരുത്തം രൂപപ്പെടുത്താനുള്ള ഒരു ആമുഖമാണ്. ഈ പ്രപഞ്ചം പടച്ചു പരിപാലിക്കുന്ന ഒരേക ശക്തിയുണ്ട്. അവനാണ് അല്ലാഹു. അവനാണ് നമ്മെ ജനിപ്പിക്കുകയും പരിപാലിക്കുകയും എല്ലാം ചെയ്യുന്നത്. അവനെ നിഷേധിച്ചുകൊണ്ടുള്ള ജീവിതം അടിസ്ഥാനപരമായി അന്യായമാണെന്ന് ഇസ്ലാം വിശ്വസിക്കുന്നു. ഈ ശരിയായ വിശ്വാസത്തിലേക്ക് വരുമ്പോഴേ പരലോകത്ത് മോക്ഷമുള്ളൂ എന്നും പഠിപ്പിക്കുന്നു. മറ്റു മതങ്ങളോ ആദർശങ്ങളോ ഇവിടെ ഉണ്ടായാൽ അവരെ ഉന്മൂലനം ചെയ്യണമെന്ന് മതം പഠിപ്പിക്കുന്നില്ല. നിരന്തരമായി അവരെ നന്മയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കണം. അവർ നമ്മുടെ ആരാധനയും ജീവിതക്രമങ്ങളെയും കയ്യേറ്റം നടത്താതിരിക്കുന്നിടത്തോളം അവരുമായി സഹവാസത്തിലും സൗഹൃദത്തിലും കഴിയണം. അവരോടുള്ള ഗുണകാംക്ഷയാണ് സത്യത്തിലേക്കുള്ള ക്ഷണം എന്ന ബോധ്യം വിശ്വാസിക്ക്‌ ഉണ്ടാവണം.
    ജൂതന്മാരോടും ഇതര മതസ്ഥരോടും മുസ്ലിംൾക്ക് യുദ്ധത്തിലേർപ്പെടേണ്ടി വന്നത് സത്യവിശ്വാസം പാലിച്ചുകൊണ്ട് ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ഏറ്റവും സമുന്നതമായ നേതൃത്വം പ്രവാചകനെﷺ വധിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്തപ്പോഴാണ്. ഏതൊരു ദേശത്തിന്റെയും ഭരണാധികാരി ദേശ സുരക്ഷയ്ക്ക് വേണ്ടി ആഭ്യന്തര ധ്രുവീകരണ ശക്തികളെ പരാജയപ്പെടുത്തും. അത്തരമൊരു സൈനികനീക്കമാണ് ഖൈബറിലും മറ്റു പോരാട്ടങ്ങളിലും നമുക്ക് കാണേണ്ടി വരുന്നത്. പടക്കളത്തിന്റെ ചാരെ വച്ച് പ്രവാചകൻﷺ അനുയായികളോട് പറഞ്ഞ പ്രസിദ്ധമായ വാചകം, ശത്രുവിനെ കണ്ടുമുട്ടാൻ നിങ്ങൾ ആഗ്രഹിക്കരുത് എന്നാണ്. ഗത്യന്തരമില്ലാതെ യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നാൽ ധീരമായി നിലകൊള്ളണം എന്നും പഠിപ്പിച്ചു. അത് അനിവാര്യമായും ഒരു ഭരണാധികാരിക്കും സൈനിക മേധാവിക്കും വേണ്ട യോഗ്യത തന്നെയാണ്.
    അലി(റ) ഖൈബർ കോട്ടയുടെ അടുത്തേക്ക് നീങ്ങി. കോട്ടയുടെ മുകളിൽ നിന്ന് ഒരു യഹൂദി ആഗമനം വീക്ഷിക്കുന്നുണ്ടായിരുന്നു. അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു ആരാണത്? ഞാനാണ് അലി(റ) എന്ന് ഉത്തരം പറഞ്ഞു. ഉടനെ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ശത്രുക്കളെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
    മൂസ(അ)യുടെ രക്ഷിതാവായ ദൈവം തന്നെ സത്യം! നിങ്ങൾ ജയിച്ചടക്കും. അബൂ നുഎയിം(റ) ഇവിടെ ഒരു അനുബന്ധം പറയുന്നത് ഇങ്ങനെയാണ്. അലി(റ)യുടെ സൈന്യം തങ്ങളെ പരാജയപ്പെടുത്തുമെന്ന് അവരുടെ മുൻകാല വേദങ്ങളിൽ പറഞ്ഞിട്ടുണ്ടാവണം. അതാണ് അങ്ങനെ ഒരു പ്രതികരണം ഉണ്ടാകാൻ കാരണം.
    അലി(റ)യെ നേരിടാൻ ആദ്യമായി ജൂതന്മാരുടെ കോട്ടയിൽ നിന്ന് പുറത്തേക്ക് വന്നത് മുറഹ്ഹിബിന്റെ സഹോദരൻ ഹാരിസ് ആയിരുന്നു. നിമിഷ നേരം കൊണ്ടു അലി(റ) അദ്ദേഹത്തെ കീഴ്പ്പെടുത്തി. അടുത്തതായി അമീർ രംഗത്തേക്ക് വന്നു. അതികായനും നല്ല ശരീരവും ഉള്ള ആളായിരുന്നു അയാൾ. അലി(റ) അയാൾക്ക്‌ നേരെ പലപ്രാവശ്യവും വാൾ പയറ്റി. ഒരു ഫലവും ഉണ്ടായില്ല. ഒടുവിൽ അയാളുടെ കാലിന് വെട്ടി നിലത്തു വീഴ്ത്തി. അയാളെയും പൂർണമായി കീഴടക്കി. അയാളുടെ ആയുധങ്ങൾ കൈവശപ്പെടുത്തി. അതോടെ യാസിർ രംഗത്തേക്ക് വന്നു. അയാൾ തന്റെ തന്നെ ചോദ്യം പാടി പറഞ്ഞു കൊണ്ടാണ് രംഗത്തേക്ക് വന്നത്. ‘ഞാൻ ആരാണ് യാസിർ ആണെന്ന് ഖൈബറിന് അറിയാം’ എന്ന ആശയമാണ് കവിതയുടെ ആദ്യഭാഗം.
    അലി(റ)യെ മാത്രം ഇങ്ങനെ അയാൾക്ക് വിട്ടുകൊടുത്തുകൂടാ എന്ന് കരുതി സുബൈർ(റ) കൂടി രംഗത്തേക്ക് വന്നു. രംഗത്തിന്റെ ഗൗരവം കൊണ്ട് സഫിയ(റ) നബിﷺയോട് ചോദിച്ചു. അയാൾ എന്റെ മോനെ വധിച്ചു കളയുമോ? നബിﷺ പറഞ്ഞു. മകൻ അയാളെ കൊല്ലും. പ്രത്യക്ഷത്തിൽ ചിന്തിക്കാൻ പോലുമുള്ള ന്യായങ്ങൾ അവർ തമ്മിൽ ശാരീരികമായി ഉണ്ടായിരുന്നില്ല. അത്രമേൽ ശൂരനും പരാക്രമിയും അതികായനും ആയിരുന്നു യാസിർ.
    അധികം വൈകിയില്ല സുബൈറി(റ)ന്റെ ആയുധത്തിന്റെ മുന്നിൽ യാസിർ മരിച്ചു വീണു. അലി(റ)യാണ് യാസറിനെ നേരിട്ടത് എന്ന അഭിപ്രായവും ഉണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...