Tweet 385

    Tweet 385
    July 4, 2023 • Tuesday
    Post Header

    അബൂ ഉസ്മാൻ അന്നഹ്ദി (റ) പറയുന്നു. ‘കിടങ്ങ് കീറാനുള്ള പണിയാരംഭിച്ച സമയത്ത് നബിﷺ ഇങ്ങനെ ചൊല്ലി. “ബിസ്മിൽ ഇലാഹി വ ബിഹിഹുദീനാ…”
    (അല്ലാഹുവിൻ തിരു നാമത്തിലോതുന്നു
    അതിലൂടെയല്ലേ നാം നേർവഴിയിലായത്
    അവനെയല്ലാതെ നാം ആരാധിച്ചെന്നാലോ
    നിശ്ചയം നമ്മൾ പരാജിതരായേനെ”
    മതത്തോട് പ്രണയം,
    നാഥന്നു മംഗളം)
    നബിﷺ കഠിനാധ്വാനം ചെയ്തു പണിയെടുത്തു. വെട്ടിയും കൊത്തിയും മണ്ണു നീക്കിയുമുള്ള അധ്വാനങ്ങൾ. ഇടയിൽ ഒരിക്കൽ ക്ഷീണിച്ചിരുന്നു. ഒരു പാറയിൽച്ചാരിയുറങ്ങിപ്പോയി. അബൂബക്കറും(റ) ഉമറും(റ) അത് ശ്രദ്ധിച്ചു. വേറാരെങ്കിലും വന്നു അവിടുത്തെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ അവർ കാവൽ നിന്നു. അല്പം കഴിഞ്ഞു അവിടുന്ന്‌ ഉണർന്നു. അല്ല, നിങ്ങൾ എന്നെ ഭയപ്പെടുത്തിയോ എന്ന്‌ ചോദിച്ചുകൊണ്ട് പണിയായുധമെടുത്തു. വീണ്ടും പരിശ്രമം തുടർന്നു. അപ്പോഴവിടുന്നു ഇങ്ങനെ ചൊല്ലിക്കൊണ്ടിരുന്നു.
    ‘’പരലോക ജീവിതമാണല്ലോ ജീവിതം,
    മുഹാജിർ അൻസ്വാറുകൾക്ക് പൊറുക്കണേ..
    ശാപമുണ്ടാവട്ടെ അളലിനും ഖാറക്കും
    അവരാണല്ലോ നമുക്ക് പണി തന്നത്
    കല്ല് ചുമക്കുവാൻ നമ്മെ വിധിച്ചത്.”
    കിടങ്ങ് കുഴിക്കുന്ന പണി ആറു ദിവസം തുടർന്നു. ആഇശ (റ), ഉമ്മുസലമ (റ), സൈനബ് (റ) എന്നീ പത്നിമാർ ഊഴം നിശ്ചയിച്ചു നബി ﷺ ക്കൊപ്പം സേവനത്തിനു നിന്നു.
    പുതിയ യുദ്ധമുറ പറഞ്ഞു കൊടുത്ത സൽമാൻ അൽഫാരിസി(റ)യോട് സ്വഹാബികൾക്ക് ഏറെ പ്രിയം വർധിച്ചു. അൻസ്വാറുകളും മുഹാജിറുകളും മാറി മാറി അദ്ദേഹത്തെ പ്രശംസിച്ചു. ഒടുവിൽ രണ്ടു കൂട്ടരും അദ്ദേഹത്തെ അവരുടെയാളാണന്ന് അവകാശപ്പെട്ടു. ഒരു കൂട്ടർ പറഞ്ഞു. “സൽമാൻ (റ) അൻസ്വാരികളിൽപ്പെട്ടയാളാണ്. മദീനയിലുള്ള ആളല്ലേ!”
    അടുത്ത കൂട്ടർ പറഞ്ഞു. “മദീനയുടെ പുറത്തു നിന്നു വന്നയാളല്ലേ , അതുകൊണ്ട് മുഹാജിറാണ് “. ഒടുവിൽ നബിﷺ ഇടപെട്ടു. അവിടുന്ന്‌ പറഞ്ഞു. സൽമാൻ (റ) എന്റെ വീട്ടുകാരനാണ്. നിങ്ങൾ ആരും സൽമാനി(റ)നു വേണ്ടി തർക്കിക്കേണ്ടതില്ലെന്ന്‌ സാരം. സൽമാൻ (റ) പത്തു പേരുടെ പണി ഒറ്റയ്ക്കെടുക്കുമായിരുന്നു. ഒടുവിൽ ഖൈസ് ബിൻ സഅസഅ എന്നയാളുടെ കണ്ണ് പറ്റി. അദ്ദേഹത്തോട് അംഗസ്നാനം ചെയ്തു വെള്ളമെടുത്തു കഴുകാനും പിൻഭാഗത്തുകൂടി വാർന്നൊഴിക്കാനും പറഞ്ഞു. അപ്രകാരം ചെയ്തതോടെ ആ കണ്ണേറിന്റെ കെട്ടിൽ നിന്നു സൽമാൻ (റ) വിമോചിതനായി.
    നമുക്ക് കിടങ്ങിലേക്ക് തന്നെ വരാം. സ്വഹാബികൾ ആവതും പരിശ്രമിച്ചു പണി പുരോഗമിച്ചു കൊണ്ടിരുന്നു. അതാ, വലിയ ഒരു പാറ ! എങ്ങനെ നോക്കിയിട്ടും പൊട്ടുന്നില്ല. വെളുത്ത വൃത്താകൃതിയിലുള്ള ഒരുഭാഗം എന്നാണ് ചിലർ പ്രയോഗിച്ചത്. എങ്ങനെ കൊത്തിയിട്ടും ആയുധങ്ങൾ കേടു വരുകയല്ലാതെ പാറയ്ക്ക് ഒരനക്കവും ഇല്ല. സ്വഹാബികൾ പഠിച്ച പണി പതിനെട്ടും നോക്കി. ഒടുവിൽ അവർ നബി ﷺ യെ സമീപിച്ചു. ഉമർ (റ) കുഴിക്കുമ്പോഴാണോ സൽമാൻ (റ) കുഴിച്ചിടത്താണോ ഈ പാറയുണ്ടായിരുന്നത് എന്നതിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഏതായാലും, നബിﷺ ആവലാതി കേട്ടു. അവിടുന്ന്‌ പറഞ്ഞു, “ഞാൻ വരാം, ഞാൻ കുഴിയിൽ ഇറങ്ങി നോക്കട്ടെ “. അവിടുന്നെഴുന്നേറ്റു. അപ്പോഴവിടുത്തേക്ക് നല്ല വിശപ്പുണ്ടായിരുന്നു. അതുകാരണം വയറ്റിൽ പാറക്കഷണം വച്ചു കെട്ടിയിരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എന്തെങ്കിലുമൊന്നുകഴിച്ചിട്ട് മൂന്നു ദിവസമായിരുന്നു.
    നബിﷺ ഒരു പാത്രം വെള്ളം ആവശ്യപ്പെട്ടു. കിട്ടിയ ഉടനെ അവിടുന്നതിൽ തുപ്പി. ശേഷം ആ വെള്ളത്തിൽ അല്പനേരം മന്ത്രിച്ചു. ശേഷം ആ വെള്ളം ആയുധങ്ങൾക്ക് വഴങ്ങാത്ത ആ പാറയുടെ മേൽ തളിച്ചു. കണ്ടു നിന്നവർ പറയുന്നു. അതോടെ ആ പാറ മണൽ കൂന പോലെയായി. നബിﷺ തന്നെ സൽമാന്റെ(റ) കൈയിൽ നിന്നു മൺവെട്ടി വാങ്ങി ബിസ്മില്ലാഹ് എന്ന്‌ ചൊല്ലി വെട്ടിയതും അതിന്റെ മൂന്നിലൊരു ഭാഗം ഇളകി മാറി. അതോടൊപ്പം ഒരു വലിയ
    പ്രകാശം അവിടുന്ന്‌ പുറപ്പെട്ടു.യമനിന്റെ ഭാഗത്ത്‌ നിന്നുള്ള ഒരു വെളിച്ചം! അതോടെ മദീനയിലെ ഇരുണ്ട രാത്രിയെ പ്രകാശിപ്പിച്ചു. മദീനയിലെ രണ്ടു കുന്നുകൾക്കിടയിലുള്ള ഭാഗത്ത് ഒരു വിളക്ക് പോലെ അത് തെളിഞ്ഞു നിന്നു. ഉടനെ നബിﷺ പറഞ്ഞു. “യമനിലെ താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു. സൻആഇന്റെ കവാടങ്ങൾ ഇപ്പോൾ , ഇവിടെ നിന്നു ഞാൻ കണ്ടുകൊണ്ടിരിക്കുന്നു “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...